ജീവനക്കാരനുമായി സംസാരിച്ച ശേഷം പുറത്തിറങ്ങിയ മുപ്പത് വയസ് പ്രായം വരുന്ന പുരുഷൻ സ്കൂൾ ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടുകയും കയ്യിലുണ്ടായിരുന്ന വടിവാൾ ഉപയോഗിച്ച് കുട്ടികളെ ആക്രമിക്കുകയുമായിരുന്നു
കാംപാല: രക്ഷകർത്താവെന്ന രീതിയിൽ നഴ്സറി സ്കൂളിലേക്ക് കയറി. വടിവാളിന് കുട്ടികളെ ആക്രമിച്ച് യുവാവ്. ഉഗാണ്ടയിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ഉഗാണ്ടയുടെ തലസ്ഥാനമായ കാംപാലയിലെ ഗാബ ഏർലി ചൈൽഡ്ഹുഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം സ്കൂളിൽ വ്യാഴാഴ്ചയാണ് അതിക്രൂരമായ ആക്രമണമുണ്ടായത്. നഴ്സറി സ്കൂളിലുള്ള കുട്ടിയുടെ പിതാവെന്ന വ്യാജേനയാണ് ഇയാൾ നഴ്സറി കെട്ടിടത്തിൽ കയറിയത്. ചുമതലയിലുള്ള ജീവനക്കാരനുമായി സംസാരിച്ച ശേഷം പുറത്തിറങ്ങിയ മുപ്പത് വയസ് പ്രായം വരുന്ന പുരുഷൻ സ്കൂൾ ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടുകയും കയ്യിലുണ്ടായിരുന്ന വടിവാൾ ഉപയോഗിച്ച് കുട്ടികളെ ആക്രമിക്കുകയുമായിരുന്നു. നാല് കുട്ടികളും രണ്ട് മുതൽ മൂന്ന് വരെ വയസ്സ് പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്.
സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെക്കുകയും തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആക്രമണത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടികൾക്കെതിരെയുള്ള ഈ ക്രൂരമായ ആക്രമണം നഗരത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. 3 ദശലക്ഷത്തോളം ആളുകൾ താമസിക്കുന്ന കാംപാലയിൽ ഇത്തരം ആക്രമണങ്ങൾ അസാധാരണമാണ്.


