പിതാവിനൊപ്പം ജോലി സ്ഥലത്തെത്തിയ പെണ്‍കുട്ടിയെ പ്രതി വിശാല്‍ ഭിലും മറ്റൊരാളും ചേര്‍ന്ന് ഫാമിലെ ഷെഡ്ഡിലേക്ക് വിളിച്ച് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

സെഹോർ: പീഡന ശ്രമം ചെറുത്ത പതിനഞ്ചു വയസുകാരിയെ കമ്പികൊണ്ട് അടിച്ച് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് മധ്യപ്രദേശിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. സംഭവത്തില്‍ ഫാം തൊഴിലാളിയായ വിശാല്‍ ഭില്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ ജാവർ പോലീസ് സ്‌റ്റേഷന് പരിധിയിലെ ബൈജ്‌നാഥ് ഗ്രാമത്തിലെ ഒരു കൃഷി ഫാമിലാണ് സംഭവം നടന്നത്.

ഫാമിലെ ജോലിക്കാരനായിരുന്നു പെണ്‍കുട്ടിയുടെ പിതാവ്. പിതാവിനൊപ്പം ജോലി സ്ഥലത്തെത്തിയ പെണ്‍കുട്ടിയെ പ്രതി വിശാല്‍ ഭിലും മറ്റൊരാളും ചേര്‍ന്ന് ഫാമിലെ ഷെഡ്ഡിലേക്ക് വിളിച്ച് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സെഹോർ അഡീഷണൽ പൊലീസ് സൂപ്രണ്ട് ഗിതേഷ് ഗാർഗ് പറഞ്ഞു.

ഷെഡ്ഡിനുള്ളില്‍ വെച്ച് ഇതേ ഫാമിലെ ജീവനക്കാരനായ വിശാല്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു. പെണ്‍കുട്ടി പീഡനശ്രമം ചെറുത്ത് നിലവിളിച്ചതോടെ അവിടെയുണ്ടായിരുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് അടിയേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. കരച്ചില്‍ കേട്ട് ഓടിയെത്തിയ പിതാവ് തലക്കടിയേറ്റ് കൊല്ലപ്പെട്ട മകളുടെ മൃതദേഹമാണ് കണ്ടത്. 

ഇതേസമയം സംഭവ സ്ഥലത്തുനിന്നും പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളിലൊരാളാ വിശാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും എഎസ്പി ഗിതേഷ് ഗാർഗ് പറഞ്ഞു. അതേസമയം പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Read More :  മദ്യപിച്ച് രോഗിയോട് മോശം പെരുമാറ്റം, സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിക്ക് ചീത്തവിളി; ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍