ഈരാറ്റുപേട്ടയിലെ എംഇഎസ് കവലയിലൂടെ ജീൻസും ഷർട്ടുമിട്ട് തോളിൽ ബാഗുമായി വരുന്ന യുവാവാണ് ദൃശ്യങ്ങളിലുള്ളത്. മാസ്ക് ധരിച്ച യുവാവ് റോഡരികിൽ നിർത്തിയിരുന്ന സ്കൂട്ടറിനടുത്ത് കടത്തിണ്ണയിൽ ഇരുന്ന് ഫോൺ വിളിച്ചു.
കോട്ടയം : ഈരാറ്റുപേട്ടയിൽ റോഡരികിൽ നിർത്തിയിരുന്ന സ്കൂട്ടർ മോഷ്ടിച്ച് യുവാവ് കടന്നു കളഞ്ഞു. ആളുകളുടെ ശ്രദ്ധ തിരിക്കാൻ വാഹനത്തിന് ചുറ്റും കറങ്ങിയ ശേഷം ഫോൺ വിളിക്കുന്നുവെന്ന വ്യാജേനെയെത്തിയാണ് മോഷ്ടാവ് വണ്ടിയുമായി കടന്നു കളഞ്ഞത്. യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ഈരാറ്റുപേട്ടയിലെ എംഇഎസ് കവലയിലൂടെ ജീൻസും ഷർട്ടുമിട്ട് തോളിൽ ബാഗുമായി വരുന്ന യുവാവാണ് ദൃശ്യങ്ങളിലുള്ളത്. മാസ്ക് ധരിച്ച യുവാവ് റോഡരികിൽ നിർത്തിയിരുന്ന സ്കൂട്ടറിനടുത്ത് കടത്തിണ്ണയിൽ ഇരുന്ന് ഫോൺ വിളിച്ചു. ഫോൺ വിളിച്ചുകൊണ്ട് തന്നെ മെല്ലെ വണ്ടിക്കടുത്തേക്ക് നടന്നെത്തി. ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് മനസിലാക്കിയ യുവാവ് മെല്ലെ വണ്ടിയുടെ തൊട്ടടുത്തെത്തി. പിന്നെ സ്വന്തം വണ്ടി പോലെ സീറ്റിലിരുന്ന് താക്കോൽ തിരിച്ച് വാഹനവുമായി ഒറ്റപ്പോക്ക്. മൊത്തം രണ്ടു മിനിറ്റിൽ നൈസായി വണ്ടിയും ചൂണ്ടി യുവാവ് കടന്നുകളഞ്ഞു. പാലാ പന്ത്രണ്ടാം മൈൽ സ്വദേശി രാമചന്ദ്രന്റെ KL 35 K 2406 വണ്ടിയാണ് ഇന്ന് രാവിലെ മോഷ്ടിക്കപ്പെട്ടത്. മുഖത്ത് മാസ്കുണ്ടായിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. താക്കോൽ എടുക്കാതെ വണ്ടി പാർക്ക് ചെയ്തതാണ് വിനയായത്. സിസിടിവി ദൃശ്യങ്ങൾക്കു പിന്നാലെ അന്വേഷണം നടത്തുകയാണ് പൊലീസ്.
അതേ സമയം, കൊച്ചിയിൽ സ്ഥിരമായി ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് വിൽപ്പന നടത്തി വന്ന വർക്ക് ഷോപ്പ് മെക്കാനിക്കായിരുന്ന മോഷ്ടാവ് കഴിഞ്ഞ ദിവസം അറസ്റ്റിലായി. കുന്നത്തേരി പേകുഴി വീട്ടിൽ റഫീക്ക് (38) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഉളിയന്നൂരിൽ നിന്നും തൃശൂർ കൊച്ചുകടവ് സ്വദേശിയുടെ ബൈക്ക് മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് നമ്പർ പ്ലേറ്റുകൾ ഇല്ലാതെ ഇതേ ബൈക്കുമായി റഫീക്കിനെ പിടികൂടുന്നത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാളുടെ പക്കൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം, ആലുവ ഭാഗങ്ങളിൽ നിന്നും മോഷണം നടത്തിയ മറ്റ് മൂന്ന് ബൈക്കുകൾ കൂടി പിടികൂടി. എല്ലാം നമ്പർ പ്ലേറ്റുകൾ ഊരി മാറ്റിയ നിലയിലായിരുന്നു. മുൻപ് വർക്ക് ഷോപ്പ് മെക്കാനിക്കായിരുന്ന റഫീക്ക് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മദ്യപ സംഘം മർദിച്ചു, പിന്നാലെ അച്ഛൻ ജീവനൊടുക്കി
