കാറില്‍ നിന്നും നിന്നും മയക്കുമരുന്ന് കൂടാതെ എംഡിഎംഎ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായുള്ള ഗ്ലാസ് ഡ്രഗ് പൈപ്പും ഗ്ലാസ് ജാറും സിഗരറ്റ് ലൈറ്ററും പിടിച്ചെടുത്തു

കൊല്ലം: കൊല്ലത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍. പൂവണത്തുംമൂട്ടില്‍ ഓയില്‍പാം എസ്റ്റേറ്റിന് സമീപം വച്ച് വാഹന പരിശോധനക്കിടെ സംശയം തോന്നിയ കാറ് പരിശോധിച്ചപ്പോഴാണ് രണ്ട് ഗ്രാമോളം വരുന്ന എംഡിഎംഎ കണ്ടെത്തുന്നത്. 

ഭാരതീപുരം പത്തടി തോലൂർ പുത്തൻവീട്ടില്‍ സിബിൻഷ (26), പത്തടി വേങ്ങവിളവീട്ടില്‍ ആരിഫ്ഖാൻ (26), കൊല്ലം തട്ടാമല ചാത്തുക്കാട്ട് വീട്ടില്‍ അബി (25), കുളത്തുപ്പുഴ വലിയേല ഷെഫിൻ മൻസിലില്‍ ഷിഫാൻ (22) എന്നിവരാണ് ഏരൂര്‍ പൊലീസിന്‍റെ പിടിയിലായത്. പിടിയിലായതോടെ വാഹനം തങ്ങളുടെതല്ല എന്ന് പറഞ്ഞ് യുവക്കള്‍ തടിതപ്പാന്‍ ശ്രമിച്ചുവെങ്കിലും പൊലീസ് അന്വേഷണത്തില്‍ ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരില്‍ പ്രധാനികളാണ് എന്ന് കണ്ടെത്തി. തുടര്‍ന്നാണ്‌ പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കാറില്‍ നിന്നും നിന്നും മയക്കുമരുന്ന് കൂടാതെ എംഡിഎംഎ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായുള്ള ഗ്ലാസ് ഡ്രഗ് പൈപ്പും ഗ്ലാസ് ജാറും സിഗരറ്റ് ലൈറ്ററും പിടിച്ചെടുത്തു.

Also Read: ലോട്ടറി വിറ്റ് നടന്ന റോസ്‌ലി, 10 ലക്ഷത്തിൽ വീണു; ചുറ്റിക കൊണ്ട് തലക്കടിച്ചത് ഭഗവത്, കത്തി കുത്തിയിറക്കിയത് ലൈല

കാറ് ഉടമയും മയക്കുമരുന്ന് വ്യാപാരത്തില്‍ പങ്കാളിയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം വലിയ രീതിയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസ് വാഹന പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കഞ്ചാവ് കൂടാതെ ന്യൂ ജനറേഷന്‍ മയക്കുമരുന്നുകളും കിഴക്കന്‍ മേഖലയില്‍ വ്യാപകമായി എത്തുന്നു എന്നതിന്‍റെ തെളിവ് കൂടിയാണ് ഏരൂര്‍ പൊലീസിന്‍റെ എംഡിഎംഎ വേട്ടയിലൂടെ വെളിവാകുന്നത്. ഏരൂർ ഇൻസ്പെക്ടർ എം ജി വിനോദ് കുമാർ, എസ് ഐ എസ് ശരലാൽ, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒമാരായ അനിമോൻ, തുശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.