ഊരൂട്ടമ്പലം തിരോധാനക്കേസ്; ഫോൺ രേഖകൾ കിട്ടിയിട്ടും നടപടിയുമെടുത്തില്ല, പൊലീസിന്‍റെ ഗുരുതര വീഴ്ച
11 വര്‍ഷം മുമ്പ് കാണാതായ വിദ്യയെയും മകള്‍ ഗൗരിയെയും പങ്കാളി മാഹിന്‍കണ്ണ് കൊലപാതകമെന്ന് തെളിഞ്ഞതോടെ പൊലീസിന്‍റെ മറ്റൊരു അനാസ്ഥയാണ് പുറത്ത് വരുന്നത്.
തിരുവന്തപുരം: ഊരൂട്ടമ്പലം തിരോധാനക്കേസിൽ തുടക്കം മുതൽ പൊലീസിന്‍റെ ഭാഗത്തിന് നിന്നുണ്ടായത് ഗുരുതര വീഴ്ച. 11 വര്‍ഷം മുമ്പ് കാണാതായ വിദ്യയെയും മകള്‍ ഗൗരിയെയും പങ്കാളി മാഹിന്‍കണ്ണ് കൊലപാതകമെന്ന് തെളിഞ്ഞതോടെ പൊലീസിന്‍റെ മറ്റൊരു അനാസ്ഥയാണ് പുറത്ത് വരുന്നത്. കാണാതായ ദിവസത്തെ മാഹിൻകണ്ണിന്‍റെ ഫോൺ രേഖകൾ കിട്ടിയിട്ടും പൊലീസ് ഒരു നടപടിയുമെടുത്തില്ല. ഇക്കാര്യവും വിശദമായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം 23നാണ് ആ റിപ്പോർട്ട് സംപ്രേഷണം ചെയ്തത്.
മാറനല്ലൂരിലെ വീട്ടിൽ നിന്നും വിദ്യയെയും കുഞ്ഞ് ഗൗരിയെയും മാഹിൻകണ്ണി വിളിച്ചിറക്കികൊണ്ടുപോകുകയായിരുന്നു. വിദ്യയെ വേളാങ്കണ്ണിയിലേക്ക് കൊണ്ടുപോയെന്നാണ് പങ്കാളി മാഹിൻ കണ്ണ് ആദ്യം ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞത്. എന്നാൽ കാണാതായ ദിവസം മാഹിൻകണ്ണ് പൂവാറിലുണ്ടെന്ന ഫോൺ രേഖകൾ കിട്ടിയിട്ടും പൊലീസ് അനങ്ങിയില്ല.
വിദ്യയെയും കുഞ്ഞിനെയും കാണാതായി നാലാം ദിവസം അച്ഛനും അമ്മയും മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. ഒന്നുമന്വേഷിക്കാതെ പൊലീസ് ഇവരെ നേരെ പൂവാറിലേക്ക് പറഞ്ഞുവിട്ടു. വേളാങ്കണ്ണിയിലെ സുഹൃത്തിൻ്റെ വീട്ടിൽ വിദ്യയും കുഞ്ഞിനെയും ആക്കിയിട്ടുണ്ടെന്നാണ് മാഹിൻ കണ്ണ് അന്ന് പൊലീസിനോട് പറഞ്ഞത്. മൂന്ന് ദിവസത്തിനുള്ളിൽ ഇവരെ കൊണ്ടുവരാമെന്ന് മാഹിൻ കണ്ണ് പറഞ്ഞതോടെ പൂവാർ പൊലീസ് ഇയാളെ വിട്ടയച്ചു. മാഹിൻകണ്ണിന്‍റെ ഫോൺരേഖ പോലും പൊലീസ് അന്ന് പരിശോധിച്ചില്ല.
വർഷങ്ങളായി മാറനല്ലൂർ പൊലീസ് ഉഴപ്പിക്കളഞ്ഞ ഈ കേസിലെ നിർണ്ണായക വിവരങ്ങൾ മൂന്ന് വർഷം മുമ്പ് പൊലീസിന് കിട്ടിയിരുന്നു. ഐഎസ് റിക്രൂട്ടിംഗിന് കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായി കാണാതായവരെ കുറിച്ചുള്ള പരിശോധനയിൽ വിദ്യയുടെ തിരോധന ഫയൽ പൊങ്ങി. നിർണ്ണായക ഫോൺ വിവരങ്ങൾ പൊലീസ് കണ്ടെടുത്തു.
വിദ്യയെ കാണാതായ ദിവസം മാഹിൻകണ്ണ് വേളാങ്കണ്ണിയിൽ പോയിട്ടില്ല. 2011 ഓഗസ്റ്റ് 18ന് വൈകീട്ട് 7.15 ന് വിദ്യുടെ ഫോൺ ചീനിവിളയിൽ വെച്ച് സ്വിച്ച് ഓഫ് ആയി. ആ സമയം മാഹിൻകണ്ണിൻ്റെ ഫോൺ ബാലാരാമപുരം പരിധിയിലായിരുന്നു. ടവർ ലൊക്കേഷൻ പ്രകാരം അന്ന് രാത്രി മാഹിൻ കണ്ണിന്‍റെ ഫോൺ സ്വദേശമായ പൂവാർ പരിധിയിൽ തന്നെയായിരുന്നു. ഓഗസ്റ്റ് 18നും 19നും 20 നും പലരോടും നിരന്തരം ഫോണില്‍ സംസാരിച്ച മാഹിന്‍ കണ്ണ് 21 ന് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. 36 മണിക്കൂറിന് ശേഷം ഫോണ്‍ ഓണാക്കി വിദ്യയുടെ അമ്മയെ വിളിച്ച മാഹിന്‍ കണ്ണ് 10 മിനുട്ട് സംസാരിച്ചു. 2019 ന് ശേഷം സജീവമായി കേസന്വേഷിച്ച പൊലീസ് ഫോൺ വിളി രേഖയുടെ അടിസ്ഥാനത്തിലും മാഹിൻകണ്ണിനെ ചോദ്യം ചെയ്തു. പക്ഷേ എന്നിട്ടും വിദ്യയും കുഞ്ഞും എവിടെയാണെന്ന് മാത്രം മാഹിന്‍കണ്ണ് പറഞ്ഞില്ല.
Also Read: അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം: 16 അംഗ അന്വേഷണ സംഘം രൂപീകരിച്ചു
ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്തയ്ക്ക് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം വിദ്യയുടെയും കുഞ്ഞിന്‍റെ തിരോധാനം കൊലപാതകമെന്ന് തെളിയുമ്പോള്‍ വ്യക്തമാകുന്നത് 2011 ല്‍ കേസ് അന്വേഷണം തന്നെ അട്ടിമറിച്ച മാറനെല്ലൂര്‍ പൊലീസിന്‍റെയും പൂവാര്‍ പൊലീസിന്‍റെയും അനാസ്ഥയാണ്. അമ്മയെയും കുഞ്ഞിനെയും കണ്ടെത്താതെ ഫയല്‍ പൂഴ്ത്തിയതും ഫോണ്‍ വിളി രേഖകള്‍ പോലും പരിശോധിക്കാതെ നടപടി ക്രമം കാറ്റില്‍പ്പറത്തുകയായിരുന്നു പൊലീസ് സംവിധാനം.