കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരാട്ടം മുറുകുന്നതിനിടെ നേതാക്കൾ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ പുതിയ വഴികൾ തേടുന്നു. രമേശ് ചെന്നിത്തല വീഡിയോയുമായും, കെ സി വേണുഗോപാൽ ഡോക്യുമെന്ററിയുമായും വി ഡി സതീശൻ പ്രസംഗങ്ങളുടെ പുസ്തകവുമായും രംഗത്തുണ്ട്.

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോരില്‍ പ്രതിച്ഛായ കൂട്ടാൻ വീഡിയോയും ഡോക്യൂമെന്ററിയും പുസ്തകങ്ങളുമായി നേതാക്കള്‍. രമേശ് ചെന്നിത്തലയെ വാഴ്ത്തി ജനനായകൻ വീഡിയോ രംഗത്തെത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യൂമെന്ററി ഷൂട്ട് അവസാന ഘട്ടത്തിലാണ്. കെ സി വേണുഗോപാലിന്‍റെ ജീവചരിത്രവും ഉടന്‍ വരും. അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ തെരെഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തകം അണിയറയിൽ പുരോഗമിക്കുകയാണ്.

അതിനിടെ, കോണ്‍ഗ്രസില്‍ വീണ്ടും മുഖ്യമന്ത്രി ചർച്ചയ്ക്ക് തിരികൊളുക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. എൻ്റെ സ്വപ്നത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി എന്ന തലക്കെട്ടോടെലാണ് അജയ് തറയില്‍ പോസ്റ്റിട്ടത്. വിദ്യാർത്ഥി യുവജന പോരാട്ടങ്ങളിലൂടെ കടന്നുവന്നവൻ ആകണം അടുത്ത മുഖ്യമന്ത്രി. ഒരു ദിവസമെങ്കിലും ജയിലിൽ കിടന്നവനും ഒരിറ്റ് വെള്ളമെങ്കിലും ജലപീരങ്കിയിൽ നിന്ന് ശരീരത്തിൽ പതിച്ച വനുമാകണം മുഖ്യമന്ത്രിയെന്ന് അജയ് തറയിൽ ഫേസ്ബുക്കില്‍ കുറിച്ചു. താഴെത്തട്ടിലുള്ള പ്രവർത്തകരെ മാന്യമായി പരിഗണിക്കുന്നവൻ ആകണം മുഖ്യമന്ത്രി. നിലപാടുകളിൽ സ്ഥിരതയുള്ളവൻ ആകണമെന്നും അജയ് തറയിൽ പറയുന്നു. കെ സി വേണുഗോപാൽ പക്ഷത്തെ പ്രധാന നേതാവാണ് അജയ് തറയിൽ.