കോട്ടയത്ത് വൻ മോഷണം; വൈദികൻ്റെ വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്നു, വീട്ടിൽ മുളക് പൊടി വിതറിയ നിലയില്‍
ഫാദർ ജേക്കബ് നൈനാന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. മോഷ്ടിക്കപ്പെട്ട സ്വർണത്തിൽ ഒരു ഭാഗം വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.
കോട്ടയം: കോട്ടയം കൂരോപ്പടയിൽ വീട് കുത്തി തുറന്ന് മോഷണം. 50 പവൻ സ്വർണം നഷ്ടപ്പെട്ടു. ഫാദർ ജേക്കബ് നൈനാന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. മോഷ്ടിക്കപ്പെട്ട സ്വർണത്തിൽ ഒരു ഭാഗം വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.
പ്രാർത്ഥനയ്ക്കായി പോയ കുടുംബം വൈകീട്ട് ആറ് മണിയോടെ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീട്ടിൽ മുളക് പൊടി വിതറിയ നിലയിലായിരുന്നു. സംഭവത്തില്‍ പാമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടിക്കപ്പെട്ട സ്വർണത്തിൽ ഒരു ഭാഗം വീടിന് സമീപത്ത് നിന്ന് തന്നെ കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു. വീടുമായി അടുത്ത പരിചയമുള്ള ആരെങ്കിലുമാകാം മോഷണം നടത്തിയതെന്നും പൊലീസിന് സംശയമുണ്ട്. കുടുംബാംഗങ്ങളുടെ പരാതി കിട്ടിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പരാതി നൽകുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുന്നതുവരെ വീട്ടിൽ പൊലീസ് ബന്തവസ് ഏർപ്പെടുത്തി. വീട്ടുകാരടക്കം ആരും വീടിനുള്ളിൽ പ്രവേശിക്കരുതെന്നാണ് പൊലീസ് നിർദേശം.
Also Read: ഇൻസ്റ്റാഗ്രാം ലൈവിലൂടെ കൗമാരക്കാരിക്ക് കഞ്ചാവ് വലിക്കാൻ ഉപദേശം നൽകിയ വ്ളോഗ്ഗര്‍ അറസ്സിൽ
കുപ്രസിദ്ധ മോഷ്ടാവ് ഇഞ്ചക്കല്‍ വഹാബ് പിടിയിൽ
കുപ്രസിദ്ധ മോഷ്ടാവ് ഇഞ്ചക്കല്‍ വഹാബ് പൊലീസിന്‍റെ പിടിയിൽ. തിരുവനന്തപുരം കഴക്കൂട്ടത്തുനിന്നാണ് പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയിൽ നിരവധി മോഷണ കേസുകളാണ് വഹാബിന്‍റെ പേരിലുള്ളത്. ഇഞ്ചക്കൽ വഹാബ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വിനായകനാണ് പൊലീസിന്‍റെ പിടിയിലായത്.
ഒരു മാസം മുമ്പ് അസുരംഗലത്ത് വീടിന്‍റെ ജനൽ പൊളിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസിലാണ് പ്രതി അറസ്റ്റിലായത്. കൃത്യത്തിന് ശേഷം വഹാബ് തിരുവനന്തപുരത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് അഞ്ചൽ പൊലീസ് പ്രതിയെ കഴക്കൂട്ടത്ത് നിന്നും പിടികൂടിയത്. കഴിഞ്ഞ നവംബറിൽ ഇടയം എൽ പി സ്കൂളിന് സമീപത്തെ വീട്ടിൽ മോഷണം നടത്തിയതും വഹാബാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതിയെ കവര്‍ച്ച നടത്തിയ സ്ഥലങ്ങളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ വഹാബിനെ റിമാന്‍റ് ചെയ്തു.