മാരകായുധങ്ങളുമായെത്തിയ കവർച്ചാ സംഘം പ്രദേശത്തെ രണ്ട് വീടുകള്‍ കുത്തിത്തുറന്നു. മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു.
കണ്ണൂർ: കണ്ണൂർ ആലക്കോട് മേഖലയിൽ ബ്ലാക്ക് മാന് പിന്നാലെ മോഷണ സംഘവും. മാരകായുധങ്ങളുമായെത്തിയ കവർച്ചാ സംഘം പ്രദേശത്തെ രണ്ട് വീടുകള്‍ കുത്തിത്തുറന്നു. മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു.
കോടാലിയും കമ്പിപാരയുമായി മുഖം മൂടിയ മൂന്ന് പേർ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കവർച്ച നടത്താൻ തെരഞ്ഞെടുത്ത രണ്ട് വീടുകളിലും ആള്‍ത്താമസമില്ല. ഞായറാഴ്ച്ച പുലർച്ചെയാണ് കവർച്ചാ സംഘമെത്തിയത്. ആദ്യമെത്തിയത് കോടോപ്പള്ളി ചെക്കിച്ചേരിയിലെ സണ്ണിയുടെ വീട്ടിലാണ്. അലമാരയിലെ സാധനങ്ങൾ മുഴുവൻ വലിച്ചു വാരി നിലത്തിട്ടു. വിലപിടിപ്പുള്ള സാധനങ്ങളൊന്നുമില്ലാത്തതിനാൽ മോഷണം നടന്നില്ല. തുടർന്ന് കവർച്ചാ സംഘം തൊട്ടടുത്തുള്ള മാത്യുവിന്റെ വീട്ടിലെത്തി. ഇവിടെ സിസിടിവി ശ്രദ്ധയിൽ പെട്ടതിനാൽ ഉടൻ പിൻമാറി.
Also Read: മൂർക്കനിക്കര കൊലപാതകം; കാരണം ഡാൻസ് കളിക്കിടെയുണ്ടായ തർക്കം, പ്രതികളെല്ലാം പിടിയിൽ
ആലക്കോട് മേഖലയിൽ പിടിതരാതെ കറങ്ങുന്ന ബ്ലാക്ക് മാന് പിന്നാലെയാണ് ആയുധധാരികളായ മോഷ്ടാക്കളുടെ വരവ്. സിസിടിവി ദ്യശ്യങ്ങള്‍ കേന്ദ്രീകരിച്ച് ആലക്കോട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കണ്ണൂരിൽ പൂട്ടിയിട്ട വീടുകളിൽ മുഖംമൂടി ധരിച്ച കവർച്ചാ സംഘമെത്തി
