ആത്മഹത്യ ചെയ്ത സീരിയൽ നടി ടുണീഷ്യ ശർമ്മയുമായുള്ള പ്രണയബന്ധം വേർപെടുത്താൻ കാരണം ശ്രദ്ധാവാക്കർ കൊലക്കേസെന്ന് അറസ്റ്റിലായ നടൻ ഷീസാൻ ഖാൻ
മുംബൈ: ആത്മഹത്യ ചെയ്ത സീരിയൽ നടി ടുണിഷ ശർമ്മയുമായുള്ള പ്രണയബന്ധം വേർപെടുത്താൻ കാരണം ശ്രദ്ധാവാക്കർ കൊലക്കേസെന്ന് അറസ്റ്റിലായ നടൻ ഷീസാൻ ഖാൻ. ശ്രദ്ധാവാക്കർ കൊലപാതകം നടന്നതിന് പിന്നാലെ രണ്ട് മതസ്ഥർ വിവാഹം ചെയ്യുന്നതിനെതിരെ പൊതു വികാരം ഉണ്ടായെന്നും അത് ഭയന്നാണ് ബന്ധത്തിൽ നിന്ന് പുറകോട്ട് പോയതെന്നും നടൻ പൊലീസിന് മൊഴി നൽകിയെന്നാണ് റിപ്പോർട്ടുകൾ.
ടുണിഷയുടെ അമ്മ വനിതയുടെ പരാതിപ്രകാരം മാസങ്ങളായി നടി ഹിന്ദി സീരിയലിൽ ഒപ്പം അഭിനയിക്കുന്ന ഷീസാൻ ഖാനുമായി പ്രണയ ബന്ധത്തിലായിരുന്നു. മറ്റൊരു ബന്ധമുണ്ടായിരുന്ന നടൻ അത് മറച്ച് വച്ച് ടൂണിഷ്യ്ക്ക് വിവാഹ വാഗ്ദാനം നൽകി. എന്നാൽ 16 ദിവസങ്ങൾക്ക് മുൻപ് ബന്ധത്തിൽ നിന്ന് നടൻ പിന്മാറിയെന്നും ഇത് മകളെ വിഷാദത്തിലാക്കിയെന്നും പരാതിയിൽ പറയുന്നു.
എന്നാൽ താൻ ബന്ധത്തിൽ നിന്ന് പിന്മാറാനുള്ള കാരണം നടൻ പൊലീസിനോട് പറഞ്ഞത് ഇങ്ങനെ. ദില്ലിയിൽ ശ്രദ്ധാവാക്കർ കൊലപാതകം നടന്നതിന് പിന്നാലെ ഹിന്ദു യുവതിയെ വിവാഹം ചെയ്യാൻ താൻ ഭയന്നു. ലൗ ജിഹാദ് അടക്കം ആരോപണങ്ങൾ കേൾക്കേണ്ടി വരും. തന്നെക്കാൾ 28 -കാരനായ തന്നെക്കാൾ എട്ട് വയസ് കുറവാണ് ടുണിഷയ്ക്ക്. ഇതും ബന്ധം ഒഴിയാൻ കാരണമായി.
നേരത്തെയും ആത്മഹത്യാ ശ്രമം നടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും താനാണ് രക്ഷിച്ചതെന്നും പൊലീസിന് നൽകിയ മൊഴിയിൽ നടൻ പറയുന്നുണ്ട്. മൊഴികൾ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇരുവരുടേയും ഫോൺ ഫൊറൻസിക് പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം നടി ഗർഭിണി ആയിരുന്നെന്ന് പ്രചാരണം ഉണ്ടായിരുന്നെങ്കിലും തെറ്റെന്ന് പോസ്റ്റ്മോർട്ട് റിപ്പോർട്ടിൽ തെളിഞ്ഞു.
ഷീസാൻ ഖാൻ പരാമർശിച്ചത്, ദില്ലിയിൽ ശ്രദ്ധ എന്ന യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം 35 കഷണങ്ങളാക്കി വനത്തിൽ ഉപേക്ഷിച്ച കേസായിരുന്നു. കേസിൽ യുവതിയുടെ കാമുകനായ അഫ്താബ് പുനേവാലയെ അറസ്റ്റ് ചെയ്തിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു പിന്നീട് പുറത്തുന്നത്. ശ്രദ്ധ വാക്കറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ശരീരം 35 കഷണങ്ങളാക്കി മുറിക്കുകയുമായിരുന്നു. ഇത് ദക്ഷിണ ദില്ലിയിലെ മെഹ്റോളിയിലെ തന്റെ വസതിയിൽ 300 ലിറ്റർ ഫ്രിഡ്ജിൽ സൂക്ഷിച്ചു. തുടർന്ന് ശരീരഭാഗങ്ങൾ ദിവസങ്ങളെടുത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചു എന്നുമായിരുന്നു കേസ്.
