ബസിലെ യാത്രക്കിടെ ചങ്ങാത്തം, വിവാഹവാഗ്ധാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ ബസ് ജിവനക്കാരൻ പിടിയിൽ
സംഭവ ശേഷം ഒളിവിൽ പോയ പ്രതി കളമശേരി ഭാഗത്ത് ഒളിവിൽ താമസിക്കവേയാണ് പൊലീസിന്‍റെ പിടിയിലാകുന്നത്
കൊച്ചി: വിവാഹ വാഗ്ധാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബസ് ജീവനക്കാരൻ പിടിയിൽ. ഏലൂർ കോഴിപ്പനാട്ട് പറമ്പിൽ നിസാം (24) നെയാണ് ആലുവ പൊലീസ് പിടികൂടിയത്. പൊലീസ് പറയുന്നത് അനുസരിച്ച് ബസിലെ യാത്രക്കാരിയായ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയുമായി പ്രതി ചങ്ങാത്തം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുക ആയിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതി കളമശേരി ഭാഗത്ത് ഒളിവിൽ താമസിക്കവേയാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. എസ് എച്ച് ഒ എൽ അനിൽകുമാർ, എസ് ഐ മുഹ്സിൻ മുഹമ്മദ് , സി പി ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച് ഹാരിസ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
അതേസമയം കോട്ടയത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത പോക്സോ കേസുകളിലെ ഇരകളടക്കം ചാടിപ്പോയ സംഭവത്തെ തുടർന്ന് കോട്ടയത്തെ നിർഭയ കേന്ദ്രത്തിനെതിരായ നടപടിയാണ്. കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടാൻ വനിത - ശിശു വികസന വകുപ്പ് ഇന്ന് ഉത്തരവിട്ടു. മഹിളാ സമഖ്യ സൊസൈറ്റി എന്ന എൻ ജി ഒ യെ സ്ഥാപന നടത്തിപ്പിൽ നിന്ന് ഒഴിവാക്കാനും വനിത - ശിശു വികസന വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ നിർഭയ കേന്ദ്രം തുടങ്ങാൻ മറ്റൊരു എൻ ജി ഒ യെ കണ്ടെത്താനും വനിത ശിശു വികസന ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബർ മാസത്തിലാണ് കോട്ടയത്തെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് കൗമാരക്കാരായ ഒമ്പത് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത്. രാത്രിയില്‍ നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട വിവരം പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ അറിഞ്ഞത്. രക്ഷപ്പെട്ടവരില്‍ ഒരാളുടെ ബന്ധുവീട്ടില്‍ നിന്നാണ് ഒമ്പത് പേരെയും അന്ന് കണ്ടെത്തിയത്.