സ്വത്ത് ഭാഗം വച്ച് നൽകിയില്ല, അച്ഛനെ മകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരാണ് മഞ്ജണ്ണയുടേത് കൊലപാതകം ആണെന്ന് സ്ഥിരീകരിച്ചത്. മഞ്ജണ്ണ കൊല്ലപ്പെട്ട സമയത്ത് മനോജും പ്രവീണും വീട്ടിൽ ഉണ്ടായിരുന്നതായി കണ്ടെത്തി.
ബെംഗളൂരു: ബെംഗളൂരുവിൽ സ്വത്ത് ഭാഗം വച്ച് നൽകാത്തതിന് അച്ഛനെ മകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഹൃദയസ്തംഭനത്തെ തുടർന്നുള്ള മരണമെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ മകനെയും കൂട്ടുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു കെംപെഗൗഡ നഗറിലെ മഞ്ജുനാഥ് എന്ന മഞ്ജണ്ണയുടെ മരണത്തിലാണ് മകൻ മനോജും കൂട്ടുകാരൻ പ്രവീണും അറസ്റ്റിലായത്. ഇരുവരും ചേർന്ന് മഞ്ജണ്ണയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജോലി സ്ഥലത്തുനിന്ന് വിശ്രമത്തിനായി വീട്ടിലെത്തിയ മഞ്ജണ്ണയുടെ കാലുകൾ പ്രവീൺ കൂട്ടിപ്പിടിച്ചപ്പോൾ മനോജ് കഴുത്തിൽ തോർത്ത് മുറുക്കി. പിന്നാലെ ഹൃദയസ്തംഭനത്തെ തുടർന്നാണ് അച്ഛൻ മരിച്ചത് എന്ന് എല്ലാവരെയും വിശ്വസിപ്പിക്കുകയും ചെയ്തു.
മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരാണ് മഞ്ജണ്ണയുടേത് കൊലപാതകം ആണെന്ന് സ്ഥിരീകരിച്ചത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ മഞ്ജണ്ണ കൊല്ലപ്പെട്ട സമയത്ത് മനോജും പ്രവീണും വീട്ടിൽ ഉണ്ടായിരുന്നതായി കണ്ടെത്തി. മനോജ് ആദ്യവും മിനിറ്റുകൾക്ക് ശേഷം പ്രവീണും വീട്ടിനകത്തേക്ക് കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ ചോദ്യം ജയിലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. കോടികളുടെ സ്വത്തിന് ഉടമയായിരുന്ന മഞ്ജണ്ണയ്ക്ക് വാടകയിനത്തിൽ മാത്രം പ്രതിമാസം ലക്ഷങ്ങൾ വരുമാനമായി ലഭിച്ചിരുന്നു. ഇതിനുപുറമെ തടിക്കച്ചവടത്തിലെ വരുമാനവും ഉണ്ടായിരുന്നു. ഈ പണവും സ്വത്തുക്കളും ലക്ഷ്യമിട്ടായിരുന്നു കൊലപാതകം എന്ന് പൊലീസ് വ്യക്തമാക്കി. മനോജ് ലഹരിക്കടിമയാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.


