ചീത്ത വിളിച്ചെന്നാരോപിച്ച് മുറിയിൽ കയറിയ സംഘം മർദിക്കുകയായിരുന്നുവെന്നാണ് മർദനമേറ്റവർ പറയുന്നത്.
തിരുവനന്തപുരം : തിരുവനന്തപുരം പേരൂർക്കടയിൽ ലോകോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാഹുൽ, വിഷ്ണു എന്നിവരാണ് പിടിയിലായത്. മദ്യപിച്ചെത്തി വിദ്യാർത്ഥികളെ മർദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. മർദ്ദനത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികൾ ചികിത്സ തേടി. ചീത്ത വിളിച്ചെന്നാരോപിച്ച് മുറിയിൽ കയറിയ സംഘം മർദിക്കുകയായിരുന്നുവെന്നാണ് മർദനമേറ്റവർ പറയുന്നത്. വിശദമായ മൊഴിയെടുത്ത ശേഷം തുടർ നടപടികലിലേക്ക് കടക്കുമെന്ന് പേരൂർക്കട പൊലീസ് അറിയിച്ചു. അതിനിടെ വീട്ടിൽക്കയറിയുള്ള അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
READ MORE പോക്സോ കേസ് ഇരയോട് മോശമായി പെരുമാറല്‍: എഎസ്ഐക്ക് എതിരെ എസ്‍സി എസ്‍ടി കമ്മീഷൻ കേസെടുത്തു
അതേ സമയം, കൊല്ലത്ത് ഭിന്നശേഷിക്കാരനെ ആക്രമിച്ച കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി ചടയമംഗലം സ്വദേശി അനിൽകുമാറാണ് അറസ്റ്റിലായത്. ഭാര്യയെ മർദിച്ചതിന് പരാതി നൽകിയതിൽ പ്രകോപിതനായാണ് ഭിന്നശേഷിക്കാരന്റെ കാൽ പ്രതി തല്ലിയൊടിച്ചത്.
ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് ചടയമംഗലം സ്വദേശിനിയായ വീട്ടമ്മയെ പ്രതി മർദിക്കാൻ ശ്രമിച്ചത്. അയൽവാസിയായ അനിൽകുമാറിനെതിരെ യുവതി ചടയമംഗലം പരാതി നൽകി. സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് ഭര്‍ത്താവിനെ കഴിഞ്ഞ ദിവസം ക്രൂരമായി മര്‍ദ്ദിച്ചത്. കമ്പി വടികൊണ്ട് ഇടതു കാൽമുട്ട് അടിച്ചൊടിച്ചു.
ഇടത് കൈക്കും പുറത്തും പരിക്കേറ്റ ഭർത്താവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അനിൽകുമാറിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ രണ്ട് സുഹൃത്തുക്കൾ ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ അനിൽകുമാറിനെ റിമാന്റ് ചെയ്തു.
