ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് മുഖ്യപ്രതിയായ ശുഭം. ഇയാൾ കാമുകിയുമായി പിണക്കത്തിലായിരുന്നു. ഇത് പരിഹരിക്കാൻ വില കൂടിയ സമ്മാനങ്ങൾ നൽകി പ്രീതിപ്പെടുത്താനാണ് മോഷണം നടത്തിയത്. 


ദില്ലി: കാമുകിക്ക് സമ്മാനം നൽകാൻ യുവാവും സുഹൃത്തുക്കളും ചേ‍ർന്ന് നടത്തിയ മോഷണം (Robbery) ഒടുവിൽ കയ്യോടെ പിടികൂടി. ദില്ലിയിലെ (Delhi) സരോജിനി ന​ഗറിലെ താമസക്കാരന്റെ വീട്ടിലാണ് മോഷണം നടത്തിയത്. ആർ കെ പുരം സ്വദേശി ശുഭം (20), നിസാമുദ്ദീൻ സ്വദേശി ആസിഫ് (19), ജാമിയ നഗർ സ്വദേശി മുഹമ്മദ് ഷരീഫുൾ മുല്ല (41) എന്നിവരാണ് മോഷണം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് മുഖ്യപ്രതിയായ ശുഭം. ഇയാൾ കാമുകിയുമായി പിണക്കത്തിലായിരുന്നു. ഇത് പരിഹരിക്കാൻ വില കൂടിയ സമ്മാനങ്ങൾ നൽകി പ്രീതിപ്പെടുത്താനാണ് മോഷണം നടത്തിയത്. 

കുറ്റവാളികളെ തിരിച്ചറിയാൻ പ്രത്യേക സംഘം നിരീക്ഷണ ദൃശ്യങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും പരിസരത്ത് ക്യാമറകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കുറ്റവാളികൾ തങ്ങളിൽ ഒരാളെ ശുഭം എന്ന് വിളിച്ചിരുന്നതായി അന്വേഷണത്തിനിടെ കുമാർ പൊലീസിനോട് പറഞ്ഞു. തുടർന്ന് ശുഭം എന്ന പേരിലുള്ള 150 ഓളം ക്രിമിനലുകളുടെ രേഖകൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു.

ജൂലൈയിൽ സരോജിനി നഗർ മേഖലയിൽ നിന്ന് മൊബൈൽ ഫോണുകൾ തട്ടിയെടുത്തതിന് അറസ്റ്റിലായെന്നും നവംബറിൽ വിട്ടയച്ചെന്നും ചോദ്യം ചെയ്യലിൽ ശുഭം വെളിപ്പെടുത്തി. ജയിലിൽ വെച്ച് ആസിഫുമായി സൗഹൃദത്തിലായിരുന്ന ഇയാൾ പുറത്തിറങ്ങിയപ്പോൾ വീണ്ടും കണ്ടുമുട്ടിയതായി പൊലീസ് പറഞ്ഞു.

സരോജിനി നഗർ സ്വദേശിയായ ആദിത്യ കുമാർ എന്നയാളാണ് പരാതി നൽകിയത്. വീട്ടിൽ തനിച്ചായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ ചിലർ തന്റെ ഡോർബെൽ അടിച്ചു. വാതിൽ തുറന്നതും ഒരു പിസ്റ്റൾ കാണിച്ച് ബലമായി വീട്ടിൽ കയറി. ഒരു മൾട്ടിനാഷണൽ കമ്പനിയുടെ സിഇഒ ആയ കുമാർ പിതാംപുരയിൽ ജോലി ചെയ്യുകയാണ്. 

അവർ തന്നെ മർദ്ദിക്കാൻ തുടങ്ങി. ചെറുക്കാൻ ശ്രമിച്ചപ്പോൾ അവർ തന്നെ കെട്ടിയിട്ട് ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, വസ്ത്രങ്ങൾ അടങ്ങിയ ഒരു ബാഗ്, ജാക്കറ്റ്, ഷൂസ്, റിസ്റ്റ് വാച്ച് തുടങ്ങിയവയും സ്‌കൂട്ടറും എടുത്തുകൊണ്ടുപോയതായി കുമാ‍ർ പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം, അയാൾ സ്വയം കെട്ടഴിച്ചു, മറ്റൊരു ലാപ്ടോപ്പിൽ നിന്ന് ഫേസ്ബുക്കിൽ ബന്ധുക്കളെ വിളിക്കുകയും തുടർന്ന് പൊലീസിൽ അറിയിക്കുകയും ചെയ്തു.

വെള്ളിയാഴ്ച സരോജിനി നഗർ ഏരിയയിൽ കവർച്ച നടത്തിയ അതേ സ്‌കൂട്ടർ ഓടിച്ച് പോകുകയായിരുന്ന ശുഭമിനെയും രണ്ട് കൂട്ടാളികളെയും പൊലീസ് പിടികൂടിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത് വെസ്റ്റ്) ഗൗരവ് ശർമ്മ പറഞ്ഞു. ശുഭം മുമ്പ് രണ്ട് കേസുകളിലും ആസിഫ് മൂന്ന് കേസുകളിലും മുല്ല മൂന്ന് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. രണ്ട് സ്‌കൂട്ടറുകൾ, ഒരു ലാപ്‌ടോപ്പ്, കവർച്ച ചെയ്യപ്പെട്ട നാല് മൊബൈൽ ഫോണുകൾ, വസ്ത്രങ്ങളും ഷൂസുകളും ഉൾപ്പെടെ ഒരു ബാഗ്, ഒരു റിസ്റ്റ് വാച്ച് എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു.