പഞ്ചാബിൽ ആകെയുള്ള 117 സീറ്റിൽ 92ലും വിജയിച്ചാണ് ആം ആദ്മി പാർട്ടി പഞ്ചാബിൽ പുതു ചരിത്രമെഴുതിയത്. കോൺഗ്രസ് വെറും 18 സീറ്റിലേക്കും, ബിജെപി രണ്ട് സീറ്റിലേക്കും ചുരുങ്ങി. ശിരോമണി അകാലിദളിന് നേടാനായത് കേവലം മൂന്ന് സീറ്റും. ബിഎസ്പിയും ഒരു സ്വതന്തനുമാണ് ബാക്കിയുള്ള രണ്ട് സീറ്റിൽ വിജയിച്ചത്.
ദില്ലി: പഞ്ചാബ് മുഖ്യമന്ത്രിയായി ആം ആദ്മി (AAP) പാർട്ടിയുടെ ഭഗവന്ത് മൻ (Bhagwant Mann) മാർച്ച് പതിനാറാം തീയതി സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിന് അരവിന്ദ് കെജ്‍രിവാളുമുണ്ടാകും. മാർച്ച് 13ന് അമൃത്സറിൽ വൻ റോഡ് ഷോയാണ് ആപ്പ് നടത്താൻ പോകുന്നത്. ഈ റോഡ് ഷോയിലും അരവിന്ദ് കെജ്‍രിവാൾ പങ്കെടുക്കും. തന്റെ സത്യപ്രതിജ്ഞ രാജ്ഭവനിലല്ല പകരം ഭഗത് സിംഗിന്റെ ഗ്രാമത്തിൽ വെച്ചായിരിക്കുമെന്നുമെന്ന പ്രഖ്യാപനം ഭഗവന്ത് മാൻ കഴിഞ്ഞ ദിവസം തന്നെ നടത്തിയിരുന്നു.
പഞ്ചാബിൽ ആകെയുള്ള 117 സീറ്റിൽ 92ലും വിജയിച്ചാണ് ആം ആദ്മി പാർട്ടി പഞ്ചാബിൽ പുതു ചരിത്രമെഴുതിയത്. കോൺഗ്രസ് വെറും 18 സീറ്റിലേക്കും, ബിജെപി രണ്ട് സീറ്റിലേക്കും ചുരുങ്ങി. ശിരോമണി അകാലിദളിന് നേടാനായത് കേവലം മൂന്ന് സീറ്റും. ബിഎസ്പിയും ഒരു സ്വതന്തനുമാണ് ബാക്കിയുള്ള രണ്ട് സീറ്റിൽ വിജയിച്ചത്.
| Party | Won | Leading | Total |
|---|---|---|---|
| Aam Aadmi Party | 92 | 0 | 92 |
| Bahujan Samaj Party | 1 | 0 | 1 |
| Bharatiya Janata Party | 2 | 0 | 2 |
| Independent | 1 | 0 | 1 |
| Indian National Congress | 18 | 0 | 18 |
| Shiromani Akali Dal | 3 | 0 | 3 |
| Total | 117 | 0 | 117 |
എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിച്ചാണ് എഎപി അധികാരത്തിൽ എത്തുന്നത്. സംസ്ഥാനത്തെ മൂന്ന് മേഖലകളിലും എഎപി ഭൂരിപക്ഷ സീറ്റുകളും നേടി. ഒപ്പം കോൺഗ്രസിൻ്റെയും ശിരോമണി അകാലി ദളിൻ്റെയും പരമ്പരാഗത വോട്ടുകളിലും വിള്ളൽ വീഴ്ത്തി. എല്ലാ പാർട്ടികളിലെയും വലിയ നേതാക്കളെ എഎപി സ്ഥാനാർത്ഥികൾ തറപ്പറ്റിച്ചു. ചരൺജിത്ത് സിങ്ങ് ചന്നിയെ ചാംകൂർ സാഹിബിലും ബദൗറിലും വീഴ്ത്തിയത് എഎപി സ്ഥാനാർത്ഥികളാണ്. താര പോരാട്ടം നടന്ന അമൃത്സർ ഈസ്റ്റിൽ നവജ്യോത്സിങ്ങ് സിനെയും ബിക്രം മജീതിയയെയും തോൽപിച്ചത് സമൂഹിക പ്രവർത്തക ജീവൻ ജ്യോത് കൗർ. ശിരോമണി അകാലി ദൾ നേതാക്കളായ പ്രകാശ് സിങ്ങ് ബാദലിനും സുഖ്ബീർ സിങ് ബാദലിനും അടപതറിയത് എഎപിയുടെ സാധാരണക്കാരായ സ്ഥാനാർത്ഥികളോട്. കോൺഗ്രസ് വിട്ട് ബിജെപി ക്കൊപ്പം മത്സരിച്ച ക്യാപ്റ്റൻ
അമരീന്ദർ സിങ്ങിനും സ്വന്തം തട്ടകത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
എങ്കിലും ഭഗവന്ത് മൻ മുഖ്യമന്ത്രിയായി പ്രതിജ്ഞ ചെയ്യുന്നതോടെ ലോക് സഭയിൽ ആംആദ്മി പാർട്ടിയുടെ ഒരേയൊരു എംപിയെ തൽക്കാലം നഷ്ടമാകും. പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ വിളനിലമായ മാൽവ മേഖലയിലെ സംഗരൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ഭഗവന്ത് മൻ. എഎപിയുടെ ഒരേയൊരു ലോക്സഭ എംപി. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ നാല് എംപിമാരെ പഞ്ചാബ് ആം ആദമി പാർട്ടിക്ക് സമ്മാനിച്ചെങ്കിലും 2019 ൽ വീണ്ടും ജയിച്ച് കയറാനായത് അദ്ദേഹത്തിന് മാത്രമാണ്. മൻ മുഖ്യമന്ത്രിയാകുന്നതോടെ എംപി സ്ഥാനം രാജിവെക്കും. ഇതോടെ ഏക എംപിയെ താൽക്കാലം നഷ്ടമാകും. പിന്നാലെ ഉപതെരഞ്ഞെടുപ്പ് വിജയിച്ചാൽ മാത്രമേ എഎപിക്ക് ലോക്സഭയിൽ പ്രാതിനിധ്യം കിട്ടൂ.
എന്നാൽ രാജ്യസഭയിൽ ആപ്പ് ശക്തി പ്രാപിപ്പിക്കുകയാണ്. പഞ്ചാബിൽ അഞ്ച് രാജ്യസഭ സീറ്റിൽ തിരഞ്ഞെടുപ്പ് ഉടൻ നടക്കും. അഞ്ചിലും ആം ആദ്മി പാർട്ടി ജയിക്കും. നിലവിൽ മൂന്ന് രാജ്യസഭ എംപിമാരാണ് ആം ആദ്മി പാർട്ടിക്കുള്ളത്. ഇതോടെ ആകെ രാജ്യസഭ എംപിമാരുടെ എണ്ണം എട്ടാകും. ഇതോടെ ടിആർഎസ് വൈആർഎസ്, കോൺഗ്രസ് സിപിഎം, സമാജ് വാദി പാർട്ടി , എഐഎഡിഎംകെ ജെഡിയു, എൻസിപി ബിഎസ് പി. ശിവസേന, തെലുങ്ക് ദേശം, സി പി ഐ അടക്കം പാർട്ടികളെക്കാൾ എംപിമാർ രാജ്യസഭയിൽ എഎപിക്ക് സ്വന്തമാകും. ബിജെപി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ പാർട്ടികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രാജ്യസഭാ സീറ്റുകളുള്ള കക്ഷിയായി ആംആദ്മി പാർട്ടിക്ക് മാറും. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിലും ,ദില്ലിയിലും മുന്നേറ്റമുണ്ടാക്കാനായാൽ അരവിന്ദ് കെജരിവാൾ എന്ന നേതാവ് സുപ്രധാന കേന്ദ്രമായി ദേശീയ രാഷ്ട്രീയത്തിൽ മാറുമെന്നത് ഉറപ്പാണ്.
