Asianet News MalayalamAsianet News Malayalam

ഗുജറാത്തില്‍ മിന്നും ജയം; സിപിഎമ്മിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ബിജെപി

ഇന്ത്യ പോലൊരു രാജ്യത്ത് തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് വിജയം നേടുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. എന്നാല്‍, ഇത് അനായാസമാക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ബിജെപി കാഴ്ചവയ്ക്കുന്നതെന്നതും ശ്രദ്ധേയം. 

BJP to break CPM s record
Author
First Published Dec 8, 2022, 1:35 PM IST

ന്ത്യയില്‍ തുടര്‍ച്ചയായി, ഏറ്റവും കൂടുതല്‍ കാലം ഒരു സംസ്ഥാനം ഭരിച്ച പാര്‍ട്ടിയെന്ന പദവി ഇതുവരെ നിലനിര്‍ത്തിയത് സിപിഎമ്മായിരുന്നു. പശ്ചിമ ബംഗാളിലെ ആ റെക്കോഡിനൊപ്പം മറ്റൊന്നുകൂടി സിപിഎം സ്വന്തമാക്കിയിരുന്നു. ഇന്ത്യയില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ക്കാലം മുഖ്യമന്ത്രിയായിരുന്നു എന്ന ജ്യോതിബസുവിന്‍റെ പേരിലുള്ള റെക്കോര്‍ഡായിരുന്നു അത്. എന്നാല്‍, ചരിത്രത്തിന്‍റെ അനസ്യൂതമായ ഒഴുക്കില്‍ ചില റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടുകയാണ്. അതില്‍ ആദ്യത്തേത്, തുടര്‍ച്ചയായി ഒരു സംസ്ഥാനത്തിന്‍റെ അധികാരം നിലനിര്‍ത്തിയെന്ന സിപിഎമ്മിന്‍റെ പേരിലുള്ള റെക്കോര്‍ഡ്, ഗുജറാത്തില്‍ വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ബിജെപി മറികടക്കും. 

1977 ല്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്ത ജ്യോതിബസു, തുടര്‍ച്ചയായി അഞ്ചാം തവണയും സംസ്ഥാനത്തിന്‍റെ ഭരണം കൈപ്പിടിയില്‍ ഒതുക്കി. 1972 ല്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍ റോയിയുടെ നേതൃത്വത്തിലിറങ്ങിയ കോണ്‍ഗ്രസ് 216 സീറ്റില്‍ വിജയിച്ചപ്പോള്‍ ജ്യോതിബസുവിന്‍റെ നേതൃത്വത്തിലിറങ്ങിയ സിപിഎമ്മിന് വെറും 14 സീറ്റ് മാത്രമാണ് ലഭിച്ചത്. ബിശ്വനാഥ് മുഖര്‍ജിയുടെ നേതൃത്വത്തിലിറങ്ങിയ സിപിഐയാകട്ടെ 35 സീറ്റുകള്‍ സ്വന്തമാക്കി. എന്നാല്‍, തെട്ടടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ജ്യോതിബസുവിന്‍റെ നേതൃത്വത്തിലിറങ്ങിയ സിപിഎം റെക്കോഡ് സീറ്റുകളാണ് കൈയടക്കിയത്, 178 സീറ്റ്.  216 സീറ്റ് നേടിയ കോണ്‍ഗ്രസ് ആകട്ടെ വെറും 20 സീറ്റില്‍ ഒതുക്കപ്പെട്ടു. പിന്നീടൊരിക്കലും കോണ്‍ഗ്രസിന് പശ്ചിമ ബംഗാളില്‍ പച്ചതൊടാന്‍ കഴിഞ്ഞിട്ടില്ലെന്നത് മറ്റൊരു ചരിത്രം. 

BJP to break CPM s record

1982 ലും ജ്യോതിബസു 174 സീറ്റുമായി കരുത്ത് നിലനിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസിന് ആശ്വാസമായി 49 സീറ്റ് നേടാന്‍ കഴിഞ്ഞു. 1987 ലും ലെഫ്റ്റ് ഫ്രണ്ട് ജ്യോതിബസുവിന്‍റെ നേതൃത്വത്തില്‍ 187 സീറ്റുമായി ഭരണം നിലനിര്‍ത്തി. കോണ്‍ഗ്രസ് 40 സീറ്റുകളിലേക്ക് വീണു. 1991 ലും കരുത്ത് ചോരാതെ നിലനിര്‍ത്തിയ ജ്യോതിബസു പതിനൊന്നാമത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 189 സീറ്റ് നേടി. കോണ്‍ഗ്രസിന് 43 ഉം. 1996 ലും ജ്യോതിബസു സംസ്ഥാനത്തെ ഭരണ സ്വന്തം പാളയത്തിലെത്തിച്ചു. അന്ന് 157 സീറ്റാണ് സിപിഎമ്മിന് നേടാന്‍ കഴിഞ്ഞത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സാധിച്ച തെരഞ്ഞെടുപ്പ് കൂടിയായി 1996 ലെ തെരഞ്ഞെടുപ്പ്. 82 മണ്ഡലങ്ങള്‍ സ്വന്തമാക്കിയ കോണ്‍ഗ്രസ് പ്രതിപക്ഷ സ്ഥാനം മെച്ചപ്പെടുത്തി. 

ഇന്ത്യയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ഇതുവരെ തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡ് നിലനിര്‍ത്തിക്കൊണ്ട് 25 വര്‍ഷത്തെ തന്‍റെ സുദീര്‍ഘമായ തുടര്‍ഭരണത്തിനൊടുവില്‍ ജ്യോതിബസു അധികാരം ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് കൈമാറിയത് 2001 ല്‍ നടന്ന 13 -മത് സംസ്ഥാന തെരഞ്ഞെടുപ്പോടെയായിരുന്നു.  ബംഗാളില്‍ രാഷ്ട്രീയ അടിയൊഴുക്കുകള്‍ക്ക് തുടക്കമിട്ട തെരഞ്ഞെടുപ്പ് കൂടിയായിരുന്നു 2001 ലേത്. കോണ്‍ഗ്രസ്  പ്രണവ് മുഖര്‍ജിയുടെ കീഴില്‍ മത്സരത്തിനിറങ്ങിയപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ട് ഓള്‍ ഇന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച മമതാ മുഖര്‍ജിയും തെരഞ്ഞെടുപ്പ് കളത്തില്‍ സജീവമായി. ജ്യോതിബസുവില്‍ നിന്നും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്ത ബുദ്ധദേവ് ഭട്ടാചാര്യ ലെഫ്റ്റ് ഫ്രണ്ടുമായി തെരഞ്ഞെടുപ്പിനെ നേരിട്ടു. 143 സീറ്റിലേക്ക് ലെഫ്റ്റ് ഫ്രണ്ട് ചുരുങ്ങിയപ്പോള്‍ മമതാ ബാനര്‍ജി 60 സീറ്റുമായി പ്രധാനപ്രതിപക്ഷമായി. വീണ്ടും 26 സീറ്റിലേക്ക് കോണ്‍ഗ്രസ് പിന്തള്ളപ്പെട്ടു. 
 

BJP to break CPM s record

2006 ല്‍ പതിനാറാമത് സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബുദ്ധദേവ് ഭട്ടാചാര്യ വീണ്ടും ലെഫ്റ്റ് ഫ്രണ്ടിന്‍റെ അപ്രമാദിത്വം നിലനിര്‍ത്തി. ഇത്തവണ 176 സീറ്റുമായി ലെഫ്റ്റ് ഫ്രണ്ട് കരുത്ത് തെളിയിച്ചപ്പോള്‍ എഐടിസി 30 ലേക്കും കോണ്‍ഗ്രസ് 21 ലേക്കും വഴുതിവീണു. 2011 ല്‍ സംസ്ഥാനം പതിനഞ്ചാമത് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോഴേക്കും സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള ലെഫ്റ്റ് ഫ്രണ്ട് സംസ്ഥാനത്ത് തുടര്‍ച്ചയായ 30 വര്‍ഷത്തെ ഭരണം പിന്നിട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് അടിതെറ്റി. വെറും 40 സീറ്റിലേക്ക് ലെഫ്റ്റ് ഫ്രണ്ട് ഒതുക്കപ്പെട്ടു. സിപിഎമ്മിനേക്കാള്‍ സീറ്റ് നേടി (42 സീറ്റ്) കോണ്‍ഗ്രസ് പ്രധാന പ്രതിപക്ഷമായി. ഇരുപാര്‍ട്ടികളെയും അട്ടിമറിച്ച് തൃണമൂല്‍ കോണ്‍ഗ്രസുമായി 184 സീറ്റ് നേടിയ മമതാ ബാനര്‍ജി സംസ്ഥാനത്തെ മുഖ്യമന്ത്രിക്കസേരയും സ്വന്തമാക്കി. തുടര്‍ന്നുള്ള രണ്ട് തെരഞ്ഞെടുപ്പുകളിലും മമതാ ബാനര്‍ജിയെ അട്ടിമറിക്കാന്‍ പോയിട്ട് കാര്യമായ സീറ്റ് നേടാന്‍ പോലും സിപിഎമ്മിനോ ലെഫ്റ്റ് ഫ്രണ്ടിനോ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ അപ്പോഴേക്കും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ഒരു സംസ്ഥാനം ഭരിച്ച പാര്‍ട്ടി എന്ന റെക്കോര്‍ഡ് സിപിഎമ്മും ലെഫ്റ്റ് ഫ്രണ്ടും സ്വന്തമാക്കിയിരുന്നു. സിപിഎം , ബംഗാളില്‍ സൃഷ്ടിച്ച തുടര്‍ വിജയങ്ങളുടെ റെക്കോര്‍ഡ് മറികടക്കുക പ്രയാസമാണെന്നായിരുന്നു അന്ന് വിലയിരുത്തപ്പെട്ടത്. എന്നാല്‍, ചരിത്രം മറ്റ് ചിലതാണ് കരുതിയിരുന്നത്. 

ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ സിപിഎം 2011 ല്‍ ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷ പാര്‍ട്ടികളിലൊന്നായി ചുരുങ്ങിയപ്പോള്‍, ഇന്ത്യയുടെ പടിഞ്ഞാറന്‍ സംസ്ഥാനമായ ഗുജറാത്തില്‍ ബിജെപി തുടര്‍ച്ചയായ അഞ്ചാമത്തെ തെരഞ്ഞെടുപ്പിന് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കരുക്കള്‍ നീക്കുകയായിരുന്നു. 2012 ലും തുടര്‍ന്ന് 2017 ലും ഗുജറാത്തില്‍ വിജയം ആവര്‍ത്തിച്ച ബിജെപി ഒടുവില്‍ സംസ്ഥാനത്ത് തങ്ങളുടെ ഏറ്റവും കൂടിയ സീറ്റ് നേടിക്കൊണ്ട് (154 സീറ്റ്) 2022 ലും അധികാരത്തുടര്‍ച്ച നിലനിര്‍ത്തി. വരുന്ന അഞ്ച് വര്‍ഷത്തെ ഭരണകാലം കൂടി കടന്ന് പോകുമ്പോള്‍ (അടുത്ത തെരഞ്ഞെടുപ്പ് 2027 ല്‍) സിപിഎമ്മും ലെഫ്റ്റ് ഫ്രണ്ടും ബംഗാളില്‍ നേടിയെടുത്ത ഏറ്റവും കൂടുതല്‍ക്കാലം ഒരു സംസ്ഥാനത്ത് തുടര്‍ഭരണം നേടിയ പാര്‍ട്ടിയെന്ന റെക്കോര്‍ഡ് ബിജെപി സ്വന്തമാക്കിക്കഴിഞ്ഞിരിക്കും. 

Follow Us:
Download App:
  • android
  • ios