വോട്ടിംഗ് യന്ത്രത്തില്‍ വിശ്വാസമില്ല; പ്രതിപക്ഷ സംഘം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും
കഴിഞ്ഞ ദിവസം ദില്ലിയില്‍ രാഗുല്‍ ഗാന്ധി വിളിച്ച പ്രതിപക്ഷ യോഗത്തിന്റെ തീരുമാന പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് വിയോജിപ്പ് അറിയിക്കുക
ദില്ലി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെക്കുറിച്ചുള്ള പരാതി പറയുന്നതിനാണ് പ്രതിപക്ഷ നേതാക്കള്‍ കമ്മീഷനെ കാണുന്നത്. അന്പത് ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നു പ്രതിപക്ഷം ആവശ്യപ്പെടും. കഴിഞ്ഞ ദിവസം ദില്ലിയില്‍ രാഗുല്‍ ഗാന്ധി വിളിച്ച പ്രതിപക്ഷ യോഗത്തിന്റെ തീരുമാന പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് വിയോജിപ്പ് അറിയിക്കുക. യുപിഎ ഘടകകക്ഷികളെ കൂടാതെ എസ്പി, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, ടിഡിപി ഇടതു പാര്‍ട്ടികളും പ്രതിപക്ഷ പ്രതിഷേധ നിരയിലുണ്ട്.
തെരെഞ്ഞെടുപ്പിൽ ഒന്നാമതും രണ്ടാമതും വരുന്ന സ്ഥാനാർത്ഥികളുടെ വോട്ട് നിലയിലെ അന്തരം 5% ആണെങ്കിൽ മുഴുവൻ വി വി പാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ആവശ്യവും അംഗങ്ങൾ തെരെഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുന്‍ പ്രതിരോധമന്ത്രി എ കെ ആൻറണി, ശരത് പവാർ, ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡു, എന്നിവരടക്കം ഇരുപത്തിയൊന്ന് പ്രതിപക്ഷാംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്.
വോട്ടിംഗ് മെഷീന്‍റെ സുധാര്യതയില്‍ ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ട്. അതുകൊണ്ട് വി വി പാറ്റ് സംവിധാനം ഉപയോഗിക്കണമെന്നും തെരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള വിശ്വാസം ഉറപ്പ് വരുത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് ദശകമായി ഇവിഎം ആണ് ഉപയോഗിക്കുന്നതെന്നും ബാലറ്റ് പേപ്പറിലേക്ക് ഒരു തിരിച്ച് പോക്കുണ്ടാകില്ലെന്നും കഴിഞ്ഞ ദിവസം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാലറ്റ് പേപ്പര്‍ സംവിധാനത്തിന് കൂടുതള്‍ മാനവ വിഭശേഷി വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.