വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ചരിത്രവും സംസ്കാരവും ഭാഷയും സംരക്ഷിക്കും; രാഹുൽ ഗാന്ധി
ബിജെപിയുടെയും ആർഎസ്എസിന്റെയും ആശയങ്ങൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ചുട്ടെരിക്കുന്ന വിധത്തിലാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
അസം: അധികാരത്തിലെത്തിയാൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ഭാഷയും ചരിത്രവും സംസ്കാരവും സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അസമിൽ തെരഞ്ഞെടുപ്പ് ക്യാംപെയിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ബിജെപിയുടെയും ആർഎസ്എസിന്റെയും ആശയങ്ങൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ചുട്ടെരിക്കുന്ന വിധത്തിലാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ഈ സംസ്ഥാനങ്ങളുടെ ഭാഷയെയും സംസ്കാരത്തെയും ജീവിത രീതികളെയും ചരിത്രത്തെയും കടന്നാക്രമിക്കുകയാണ് അവർ ചെയ്യുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇവയെല്ലാം സംരക്ഷിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസവും രാഹുൽ ഗാന്ധി പ്രകടിപ്പിച്ചു. അസമിന് പ്രത്യേക പദവി നൽകും. ഇവിടുത്തെ ജനങ്ങളുടെ അവകാശങ്ങൾ ബിജെപി തട്ടിയെടുത്തിരിക്കുകയാണെന്നും അവയെല്ലാം തിരികെ ഏൽപ്പിക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.