പാലക്കാട്ട് ഇഞ്ചോടിഞ്ച് പോരാട്ടം, വോട്ട് ശതമാനത്തിൽ നേരിയ വ്യത്യാസം മാത്രം: ഫലമെന്ത്?
എം ബി രാജേഷ് മൂന്നാം വട്ടവും പോരാട്ടത്തിനിറങ്ങുമ്പോൾ മണ്ഡലം ആർക്കൊപ്പം നിൽക്കും? ഇടത് കോട്ടയായ മണ്ഡലത്തിൽ കാറ്റ് മാറി വീശുമോ? ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ണേഴ്‍സ് പ്രീപോൾ സർവേ ഫലം പറയുന്നു.
ശക്തമായ ഇടത് കോട്ടയാണ് പാലക്കാട്. 96 മുതല്‍ 2004 വരെ നടന്ന മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന്‍റെ എന്‍ എന്‍ കൃഷ്ണദാസിലൂടെ ഇടതു പക്ഷം വിജയം നേടി. 2009 ലും 2014 ലും നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ എം ബി രാജേഷിലൂടെ സിപിഎം നിലനിർത്തി. മൂന്നാംവട്ടവും വിജയം കൊയ്യാൻ എം ബി രാജേഷിനെത്തന്നെ കളത്തിലിറക്കുകയാണ് എൽഡിഎഫ്.
വിജയ വര്‍ഷങ്ങളുടെ എണ്ണം കുറവാണെങ്കിലും യുഡിഎഫിന് വ്യക്തമായ തെരഞ്ഞെടുപ്പ് ചരിത്രമുണ്ട് പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍. 1977- ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എ സുന്നസാഹിബിലൂടെ വലതുപക്ഷം പാലക്കാട് ആദ്യ ജയം നേടി. തുടര്‍ന്ന് 1980 ലും 84 ലും നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ വി എസ് വിജയരാഘവനിലൂടെയും യുഡിഎഫ് ഈ ലോക്‌സഭാ മണ്ഡലം നിലനിർത്തി. ഏറെ പ്രതീക്ഷയോടെ തന്നെയാണ് 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വി കെ ശ്രീകണ്ഠനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നതും.
കൃത്യമായ വോട്ട് ബാങ്ക് മണ്ഡലത്തിൽ ബിജെപിക്കുണ്ട്. ആ പ്രതീക്ഷയോടെയാണ് സി കൃഷ്ണകുമാറിനെ എൻഡിഎ കളത്തിലിറക്കിയിരിക്കുന്നത്.
ഫലമെന്താകും? ഇത്തവണയും എം ബി രാജേഷ് തന്നെ വിജയിക്കുമെന്നാണ് സർവേഫലം പറയുന്നത്. പക്ഷേ വോട്ട് ശതമാനം കുറയും. വി കെ ശ്രീകണ്ഠനുമായി വെറും രണ്ട് ശതമാനം വോട്ട് വ്യത്യാസം മാത്രം. പ്രധാനപ്പെട്ടത് ബിജെപിയുടെ വൻ മുന്നേറ്റമാണ്. 26 ശതമാനം വോട്ട് മണ്ഡലത്തിൽ ബിജെപി നേടുമെന്നാണ് പ്രീപോൾ സർവേ പറയുന്നത്.
ഫലമിങ്ങനെ:
എം ബി രാജേഷ് : 37%
വി കെ ശ്രീകണ്ഠൻ : 36%
സി കൃഷ്ണകുമാർ : 26%