ഇന്ത്യൻ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള നോൺ-ഫിക്ഷൻ ഷോകളിൽ ഒന്നായി ബിഗ് ബോസ് 

ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി എത്തുന്ന ബിഗ് ബോസിന്‍റെ പുതിയ സീസണുകള്‍ക്കായി വലിയ കാത്തിരിപ്പ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാവാറുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മലയാളം ബിഗ് ബോസിന്‍റെ സീസണ്‍ 7 അവസാനിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകളൊക്കെ ഒരേ സമയത്ത് എത്തി എന്നത് ഇത്തവണത്തെ പ്രത്യേകത ആയിരുന്നു. ഇന്ത്യന്‍ ഒടിടിയില്‍ കഴിഞ്ഞ വാരം ഏറ്റവുമധികം കാണികളെ ലഭിച്ച അഞ്ച് ഷോകളുടെ (നോണ്‍ ഫിക്ഷന്‍) ലിസ്റ്റില്‍ ഒന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ വിവിധ ബിഗ് ബോസ് ഷോകളാണ്.

പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സിന്‍റെ കണക്ക് അനുസരിച്ച് കഴിഞ്ഞ വാരം (നവംബര്‍ 3 മുതല്‍ 9 വരെ) ഇന്ത്യന്‍ ഒടിടിയില്‍ ഏറ്റവുമധികം കാണികളെ ലഭിച്ച നോണ്‍ ഫിക്ഷന്‍ ഷോ ഹിന്ദി ബിഗ് ബോസ് ആണ്. സല്‍മാന്‍ ഖാന്‍ അവതാരകനാവുന്ന ഹിന്ദി ബിഗ് ബോസിന്‍റെ 19-ാം സീസണാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പോയ വാരം 70 ലക്ഷം പേരാണ് ഒടിടിയില്‍ ഹിന്ദി ബിഗ് ബോസ് കണ്ടത്. ഏറ്റവും ചുരുങ്ങിയത് ഒരു എപ്പിസോഡ് എങ്കിലും കണ്ട പ്രേക്ഷകരുടെ എണ്ണമാണ് ഇത്. ജിയോ ഹോട്ട്സ്റ്റാറിലാണ് ഇപ്പോള്‍ ഹിന്ദി ബിഗ് ബോസ്.

ജിയോ ഹോട്ട്സ്റ്റാറില്‍ തന്നെ സ്ട്രീം ചെയ്യുന്ന പതി പത്നി ഓര്‍ പങ്കയാണ് കാണികളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത്. 24 ലക്ഷം പേരാണ് കഴിഞ്ഞ വാരം ഈ ഷോ കണ്ടത്. മൂന്നാം സ്ഥാനം സോണി ലിവില്‍ സംപ്രേഷണം ചെയ്യുന്ന, അമിതാഭ് ബച്ചന്‍ അവതാരകനാവുന്ന കോന്‍ ബനേഗാ ക്രോര്‍പതിയാണ്. ഇപ്പോള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന 17-ാം സീസണ്‍ കഴിഞ്ഞ വാരം 16 ലക്ഷം പേരാണ് ഒടിടിയില്‍ മാത്രമായി കണ്ടത്. ജിയോ ഹോട്ട്സ്റ്റാറില്‍ത്തന്നെയുള്ള തമിഴ്, തെലുങ്ക് ബിഗ് ബോസ് ഷോകളാണ് ലിസ്റ്റില്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍. തമിഴ് ബിഗ് ബോസ് 15 ലക്ഷം പേരും തെലുങ്ക് ബിഗ് ബോസ് 13 ലക്ഷം പേരുമാണ് ജിയോ ഹോട്ട്സ്റ്റാറില്‍ പോയ വാരം കണ്ടത്.

അതേസമയം കാണികളുടെ എണ്ണത്തില്‍ അത്രത്തോളം ഇല്ലെങ്കിലും റേറ്റിംഗില്‍ മറ്റ് ഭാഷകളേക്കാള്‍ മുന്നിലാണ് മലയാളം ബിഗ് ബോസ്. ബിഗ് ബോസ് നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ തന്നെ ഒക്ടോബര്‍ 18 ന് പുറത്തുവിട്ട കണക്ക് അനുസരിച്ച് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ബിഗ് ബോസുകളേക്കാള്‍ റേറ്റിംഗ് മോഹന്‍ലാല്‍ അവതാരകനാവുന്ന മലയാളം ബിഗ് ബോസിന് ആയിരുന്നു.

Asianet News Live | Delhi Blast | Malayalam News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്