പള്‍സര്‍ സുനിയെ കുറിച്ച് ആൻമരിയ.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പൾസർ സുനി കുറച്ചുകാലം തന്റെ ഡ്രൈവറായി ജോലി ചെയ്‍തിട്ടുണ്ട് എന്ന് നടി ആൻമരിയ. അന്ന് സുനി എന്ന പേരു മാത്രമേ അറിയുമായിരുന്നുള്ളൂ എന്നും സ്വഭാവം ശരിയല്ലെന്നു തോന്നിയപ്പോള്‍ പറഞ്ഞു വിടുകയായിരുന്നെന്നും ആൻമരിയ പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

Add Asianetnews as a Preferred SourcegooglePreferred

''പള്‍സര്‍ സുനി കുറച്ചുകാലം എന്റെ ഡ്രൈവറായി ജോലി ചെയ്‍തിരുന്നു. സ്വഭാവം ശരിയല്ലെന്ന് തോന്നിയപ്പോള്‍ പറഞ്ഞ് വിടുകയായിരുന്നു. ദിവസങ്ങള്‍ മാത്രമേ ഞങ്ങളുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുള്ളൂ. അടി കൊടുക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. പക്ഷേ, അങ്ങനെയൊന്നും ചെയ്‍തിട്ടില്ല. ദേഷ്യപ്പെട്ടിട്ടൊക്കെയുണ്ട്. പറഞ്ഞു വിട്ടതും ദേഷ്യത്തോടെയാണ്.

അതിജീവിതയുടെ പ്രശ്‌നം വന്നപ്പോള്‍ ടിവിയില്‍ സുനിയെ കണ്ടപ്പോഴാണ് നമ്മുടെ വീട്ടിലും ഇയാള്‍ ഡ്രൈവറായിരുന്നില്ലേ എന്നോര്‍ത്തത്. അന്ന് ന്യൂസിലൊക്കെ കണ്ടപ്പോള്‍ ഇതാണോ പള്‍സര്‍ സുനിയെന്ന് തോന്നിയിരുന്നു. ഏജന്‍സിയിലൂടെ വന്നതുകൊണ്ട് സുനി എന്ന പേര് മാത്രമേ അറിയുമായിരുന്നുള്ളൂ. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ ശരിക്കും ഭയം തോന്നിയിരുന്നു'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ആൻമരിയ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഡി ജി പിയുടെയും സ്പെഷ്യൽ പ്രോസിക്ക്യൂട്ടറുടെയും ശുപാർശകൾ അംഗീകരിച്ചാണ് സർക്കാർ അനുമതി നൽകിയത്. നടിയെ ആക്രമിച്ച കേസിലെ നിർണായകമായ ഡിജിറ്റൽ തെളിവുകൾ തള്ളിയത് നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്നാണ് ഡിജിപിയും സ്പെഷ്യൽ പ്രോസിക്യൂട്ടരും ചൂണ്ടിക്കാട്ടുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യം ചെയ്‍താണ് സർക്കാർ അപ്പീൽ നൽകുന്നത്.