പാലക്കാട് നിന്ന് രമേഷ് പിഷാരടി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതിൽ സുഹൃത്തായ ധർമ്മജൻ ബോൾഗാട്ടി സന്തോഷം പ്രകടിപ്പിച്ചു. 'എടാ, പോടാ' എന്ന് വിളിക്കാൻ ഒരു എംഎൽഎയെ കിട്ടിയല്ലോ എന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സിനിമക​ളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും ഏറ്റവും ജനപ്രിയമായ ഹാസ്യ കൂട്ടുകെട്ടാണ് രമേഷ് പിഷാരടിയും ധർമ്മജൻ ബോൾഗാട്ടിയും. സ്റ്റേജ് ഷോകളിൽ അടക്കം ഇരുവരും ഒന്നിച്ചെത്തി കാണികളെ കുടുകുടെ ചിരിപ്പിക്കുന്നത് നമ്മൾ പലയാവർത്തി കണ്ടതുമാണ്. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായ ഇരുവരും സിനിമകളിലും ഒന്നിച്ചെത്തിയിട്ടുണ്ട്. തങ്ങളുടെ സൗഹൃദത്തെ പറ്റി എപ്പോഴും വാചാലാകാരുള്ള ധർമജനും പിഷാരടിയും രാഷ്ട്രീയത്തിലും ഒരേ പാർട്ടി അനുഭാവികളുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷത്തിൽ പാലക്കാട് യുഡിഎഫ് എംഎൽഎ ആയി രമേഷ് പിഷാരടി അധികാരത്തിലേറിയ സന്തോഷത്തിലാണ് ധർമജൻ ഇപ്പോൾ. എടാ, പോടാന്ന് വിളിക്കാനായി ഒരു എംഎൽഎയെ ലഭിച്ചല്ലോ എന്നാണ് ധർമജൻ പറയുന്നത്. നടൻ ബിബിൻ ജോർജിന്റെ പുതിയ കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു പിഷാരടിയെ കുറിച്ച് ധർമജൻ വാചാലനായത്.

"ഞങ്ങളില്‍ ആദ്യമായിട്ട് നിയമസഭയിലേക്ക് മത്സരിച്ചത് ഞാനാണ്. പക്ഷേ എംഎല്‍എ ആയത് പിഷാരടി ആണെന്നെ ഉള്ളൂ. നമുക്ക് എടാ പോടാന്ന് വിളിക്കാന്‍ ഒരു എംഎല്‍എയെ കിട്ടിയല്ലോ. അതൊക്കെ വലിയ കാര്യം തന്നെയാണ്. ഞാനെപ്പോഴും പറയാറുണ്ട്. ഞാനെന്‍റെ ഭാര്യയുടെ കൂടെ കിടക്കുന്നതിനെക്കാളും കൂടുതലും അവന്‍റെ കൂടെയാണ് കിടന്നിട്ടുള്ളത്", എന്നായിരുന്നു ധർമജന്റെ വാക്കുകൾ.

പിഷാരടി തെരഞ്ഞെടുപ്പിന് നിൽക്കുന്നുവെന്ന് അറിഞ്ഞത് മുതൽ എല്ലാ പിന്തുണയും നൽകി ധർമജനും ഒപ്പമുണ്ടായിരുന്നു. സിനിമ ബന്ധം വെച്ച് എനിക്ക് വോട്ട് വേണ്ടെന്നാണ് രമേഷ് പിഷാരടി പറഞ്ഞതെന്നും, നന്മയുള്ള ആത്മാർത്ഥതയുള്ള ദീർഘ വീക്ഷണമുള്ള രമേശ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകൻ എന്നായിരുന്നു ധർമജൻ, പ്രചരണ വേളയില്‍ ആശംസ അറിയിച്ച് കുറിച്ചിരുന്നത്. പിഷാരടി വിജയിച്ച് കയറിയപ്പോൾ "തൂക്കി" എന്നായിരുന്നു ധർമജൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം പണ്ടത്തെ തങ്ങളുടെ ഫോട്ടോകളടക്കം ധർമജൻ പങ്കുവച്ചിരുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming