മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായി, ഇത് മലയാള സിനിമയുടെ നല്ല കാലം: ഫഹദ് ഫാസിൽ
ഇന്ത്യയിലാദ്യമായി സിനിമാ ടൂറിസം വരാൻ പോവുകയാണെന്നും അതിന് വേണ്ട എല്ലാ പിന്തുണയും തന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും ഫഹദ് വ്യക്തമാക്കി.
മലയാള സിനിമയുടെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെ ആണ് തലമുറ പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന് നടൻ ഫഹദ് ഫാസിൽ. അതിന് കാരണം കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലുണ്ടായ മാറ്റമാണെന്നും ഫഹദ് പറഞ്ഞു. തിരുവനന്തപുരത്ത് കേരള ടൂറിസം വകുപ്പ് സംസ്ഥാനതല ഓണാഘോഷ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഇന്ത്യയിലാദ്യമായി സിനിമാ ടൂറിസം വരാൻ പോവുകയാണെന്നും അതിന് വേണ്ട എല്ലാ പിന്തുണയും തന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും ഫഹദ് വ്യക്തമാക്കി.
ഫഹദ് ഫാസിൽ പറയുന്നത്
ഏഴരക്കൊല്ലമായി കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ശ്രി പിണറായി വിജയനെ, എന്റെ ജീവിതത്തിൽ ആദ്യമായി കാണുന്നത് ഇവിടെ വച്ചിട്ടാണ്. ഈ സന്ധ്യ അതിനുള്ള നിമിത്തമായത് എന്റെ ഭാഗ്യമായി കരുതുന്നു. ഇതിന് മുൻപും പല വേദികളിലും പല സുഹൃത്തുക്കളുമായി സംസാരിച്ചിട്ടുള്ളതാണ്. മലയാള സിനിമയുടെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെ ആണ് എന്റെ തലമുറ പൊയ്ക്കൊണ്ടിരിക്കുന്നത്. അതിന് ഏറ്റവും വലിയ കാരണമായി താൻ കാണുന്നത് കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലുണ്ടായ മാറ്റമാണ്. ആ മാറ്റത്തിൽ ആദ്യം കാണുന്നത് കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ വളർച്ചയാണ്. ടൂറിസം വളർന്നപ്പോൾ അതിനോടൊപ്പം കുറേ ഇന്റർസ്ട്രീസും വളർന്നു. അതിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടിയിരിക്കുന്നത് സിനിമയ്ക്കാണെന്നാണ് ഞാൻ കരുതുന്നത്. മലയാള സിനിമക്കാണ്.
കുമ്പളങ്ങി നൈറ്റ്സ് ആയാലും മഹേഷിന്റെ പ്രതികാരമായാലും. കുമ്പളങ്ങി എന്ന സ്ഥലമില്ലെങ്കിൽ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയില്ല. ഇടുക്കിയില്ലെങ്കിൽ മഹേഷിന്റെ പ്രതികാരമില്ല. കുട്ടനാടില്ലെങ്കിൽ ആമേൻ ഇനില്ല. ഇത്രയും സ്ഥലങ്ങൾ മലയാളക്കരയിൽ ഉള്ളപ്പോൾ, മലയാളത്തിന്റെ കഥ തന്നെയാണ് പറയേണ്ടതെന്ന് ഞാൻ ഉൾപ്പടെ ഒരുപാട് പേർ പറയാറുണ്ട്. ടൂറിസത്തിന്റെ വളർച്ചയ്ക്കൊപ്പം ഞങ്ങളെപ്പോലുള്ളവർക്ക് പുതിയൊരു അവസരമാണ് തുറന്നു തന്നത്. ഇന്ത്യയിലാദ്യമായി സിനിമാ ടൂറിസം വരാൻ പോവുകയാണ്. അതിന് എല്ലാ രീതിയിലുമുള്ള സഹകരണവും സഹായവും ഞാൻ മന്ത്രി മുഹമ്മദ് റിയാസിന് പ്രഖ്യാപിക്കുന്നു. ഒരുപാട് ഓർമകളും നന്മകളുമുള്ള നഗരമാണ് തിരുവനന്തപുരം. ആദ്യമായി അച്ഛനൊപ്പം ഷൂട്ടിങ് കാണാൻ വന്നത് ഇവിടെയാണ്. ഒരുപാട് അംഗീകാരങ്ങൾ തന്നു. സ്റ്റേറ്റ് അവാർഡ് ഉൾപ്പടെ. ഇതിനൊക്കെ ഉപരി എന്റെ വിവാഹം നടന്നതും ഇവിടെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..