ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെ മകൾ വിസ്മയ അഭിനയരംഗത്തേക്ക് എത്തുകയാണ്. ആദ്യ സിനിമയാണെങ്കിലും വിസ്മയ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് സഹതാരമായ ജിബിൻ ഗോപിനാഥ് അഭിപ്രായപ്പെട്ടു.
ജൂനിയർ ആർട്ടിസ്റ്റായി വെള്ളിത്തിരയിൽ എത്തിയ നടനാണ് ജിബിൻ ഗോപിനാഥ്. പിന്നീട് മുൻനിര താരങ്ങൾക്കൊപ്പം സഹതാരമായി എത്തിയ ജിബിൻ മലയാള സിനിമയിൽ തന്റേതായൊരു സ്ഥാനം നേടി എടുത്തു. നിലവിൽ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലാണ് ജിബിൻ അഭിനയിക്കുന്നത്. മോഹൻലാലിന്റെ മകള്‍ വിസ്മയ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് തുടക്കം. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും സിനിമയ്ക്കായി കാത്തിരിക്കുന്നതും. ആദ്യസിനിമ ആണെങ്കിലും മികച്ച രീതിയിൽ വിസ്മയ അഭിനയിച്ചിട്ടുണ്ടെന്ന് പറയുകയാണ് ജിബിൻ ഇപ്പോൾ.
ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആണ് തുടക്കത്തിൽ മറ്റൊരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രണവും ആശിഷും വിസ്മയയും അവരുടെ മതാപിതാക്കൾ സിനിമയിൽ അല്ലായിരുന്നുവെങ്കിലും സിനിമയിൽ എത്തുമായിരുന്നുവെന്നും അത്രയും ടാലന്റ് അവർക്കുണ്ടെന്നും ജിബിൻ പറയുന്നു. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു ജിബിന്റെ പ്രതികരണം.
"ലാല്‍ സാറിന്‍റെ മകളാണ് നായിക. മായയുടെ ആദ്യ സിനിമയാണെല്ലോ തുടക്കം. പുള്ളിക്കാരിക്ക് മുന്‍പ് പ്രണവിനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റി. ഇപ്പോള്‍ സഹോദരിക്കൊപ്പവും. അവര്‍ക്കൊപ്പം അടുപ്പിച്ച് അടുപ്പിച്ച് വലിയ വേഷങ്ങള്‍ ചെയ്യാനാകുക എന്നത് വലിയ കാര്യമാണ്. ആന്‍റണി ചേട്ടന്‍റെ മകനാണ് അതില്‍ വേറൊരു കഥാപാത്രത്തെ ചെയ്യുന്നത്. ഇവരൊക്കെ ജനിച്ചത് മുതല്‍ സിനിമയാണ് കാണുന്നത്. സിനിമയ്ക്ക് അകത്താണ് അവര്‍ ജീവിക്കുന്നതും. എന്താണ് സിനിമ എന്ന് അവര്‍ക്ക് പ്രത്യേകിച്ച് പറഞ്ഞ് കൊടുക്കേണ്ടതും ഇല്ല. സിനിമാക്കാരുടെ മക്കളായത് കൊണ്ട് വരേണ്ടവരല്ലെന്ന് കണ്ടപ്പോള്‍ മനസിലായി. അവര്‍ക്ക് അധികമായിട്ടൊന്നും പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല. അവരുടെ മാതാപിതാക്കള്‍ സിനിമയില്‍ അല്ലായിരുന്നുവെങ്കിലും നേരിട്ട് സിനിമയിലേക്ക് വരാന്‍ ടാലന്‍റ് ഉള്ളവരാണ്. ആന്‍റണി ചേട്ടന്‍റെ മകന്‍റെ വേഷം ഉഗ്രന്‍ വേഷമാണ്. ഗംഭീരമായി ചെയ്തിട്ടുണ്ട്. മായയിലൂടെയാണ് കഥ പോകുന്നത്. ആദ്യമാണെങ്കിലും മികച്ചതായി അഭിനയിച്ചിരിക്കുന്നത്. സേഫ് സോണില്‍ നിന്നും വേറിട്ടൊരു പ്രണവ് ആയിരുന്നു ഡീയസ് ഈറേയില്‍ ഉണ്ടായിരുന്നത്. സിനിമയ്ക്ക് വാഗ്ദാനങ്ങളായിട്ടുള്ളവര്‍ തന്നെയാണ് അവര്‍. എല്ലാം നന്നായിട്ട് വരുമെന്നാണ് എന്‍റെ പ്രതീക്ഷ", എന്നായിരുന്നു ജിബിൻ ഗോപിനാഥിന്റെ വാക്കുകൾ.



