നടിയും 'നേര്' സിനിമയുടെ സഹരചയിതാവായ അഭിഭാഷക ശാന്തി മായാദേവി, തന്റെ തൊഴിലനുഭവം പങ്കുവെക്കുന്നു. ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചതിനെക്കുറിച്ചും പരോളിലിറങ്ങുമ്പോൾ അയാൾ തന്നെ കാണാൻ വരുന്നതിനെ കുറിച്ചും ശാന്തി മായാദേവി പറയുന്നു. Actress Santhi Mayadevi

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3 ആഗോള തലത്തിൽ വമ്പൻ കളക്ഷൻ നേട്ടം സ്വന്തമാക്കി മുന്നേറുകയാണ്. മെയ് 21 ന് മോഹൻലാലിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയ ചിത്രം ആദ്യ രണ്ട് ഭാഗങ്ങളെക്കാൾ വമ്പൻ കളക്ഷൻ നേട്ടമാണ് നേടിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റിവ്. 

Add Asianetnews as a Preferred SourcegooglePreferred

ദൃശ്യം 2, ദൃശ്യം 3 എന്നീ ചിത്രങ്ങൾ കണ്ട പ്രേക്ഷകർ മറക്കാനിടയാവാത്ത കഥാപാത്രമാണ് മോഹൻലാലിന്റെ അഡ്വക്കേറ്റ് ആയി എത്തിയ ശാന്തി മായ ദേവിയുടേത്. നേരത്തെ മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ നേര് എന്ന ചിത്രത്തിൻറെ സഹ രചയിതാവ് കൂടിയായിരുന്നു യഥാർത്ഥ ജീവിതത്തിലും അഡ്വക്കേറ്റ് ആയ ശാന്തി മായാദേവി.

ഇപ്പോഴിതാ തന്റെ അഭിഭാഷക ജീവിതത്തിലെ ഒരു സംഭവത്തെ കുറിച്ച് ശാന്തി മായാദേവി പറഞ്ഞാ വാക്കുകളാണ് ചർച്ചയാവുന്നത്. ഭാര്യയെ 21 വെട്ടുകൾ കൊണ്ട് കൊലപ്പെടുത്തിയ ഒരാളുടെ കേസിനെ കുറിച്ചാണ് ശാന്തി പറയുന്നത്. അങ്ങനെ ചെയ്യാൻ അയാൾക്ക് കാര്യങ്ങൾ ഉണ്ടാവാമെന്നും, വധശിക്ഷ വിധിച്ച ആ കുറ്റവാളിയുടെ കേസിൽ ജീവപര്യന്തമായി കുറച്ചുകൊടുക്കാൻ തനിക്ക് ആയെന്നും പറഞ്ഞ ശാന്തി മായദേവി, അയാൾ പരോളിൽ ഇറങ്ങുമ്പോൾ തന്നെ കാണാൻ വരാറുണ്ടെന്നും, ഒരു അഭിഭാഷക എന്ന നിലയിൽ തനിക്ക് അയാളോട് സ്നേഹമുണ്ടെന്നും ശാന്തി മായാദേവി പറയുന്നു.

"ഭാര്യയെ 21 വെട്ട് വെട്ടി കൊലപ്പെടുത്തിയ ഒരാളുടെ കേസ് ഞാന്‍ കൈകാര്യം ചെയ്തിരുന്നു. കോടതി അയാള്‍ക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്. പിന്നീട് ഞങ്ങള്‍ അപ്പീല്‍ നല്‍കിയാണ് അത് ജീവപര്യന്തമായി കുറപ്പിച്ചത്. ജയിലിലെ നല്ല നടപ്പ് കാരണം അദ്ദേഹം ഇപ്പോള്‍ ഓപ്പണ്‍ ജയിലിലാണ് ഉള്ളത്. ഇപ്പോള്‍ പരോളില്‍ ഇറങ്ങുമ്പോഴൊക്കെ അദ്ദേഹം എന്നെ കാണാന്‍ വരാറുണ്ട്. ജയിലില്‍ ജോലി ചെയ്ത് സമ്പാദിച്ച 10000 രൂപയൊക്കെ കൊണ്ടുവന്നിട്ട് വക്കീലേ ഇത് വെച്ചോ എന്നുപറഞ്ഞ് എന്റെ കയ്യിൽ തരും. ഭാര്യ കൊല്ലപ്പെട്ടു, ഇനി ഇത് ആര്‍ക്ക് കൊടുക്കാനാണ് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. എന്റെ ഓഫീസിലുള്ളവര്‍ പോലും ഭാര്യയെ ഇത്രയും ക്രൂരമായി വെട്ടിക്കൊന്ന ഒരു ക്രിമിനലായാണ് ഇയാളെ കാണുന്നത്." ശാന്തി മായാദേവി പറയുന്നു.

"എന്നാല്‍ എനിക്ക് അങ്ങനെയല്ല. അതിന്റെ പിന്നില്‍ വലിയൊരു പശ്ചാത്തലമുണ്ട്, ഒരു സ്റ്റോറിയുണ്ട്. നമ്മള്‍ ഒന്നിനെയും ന്യായീകരിക്കുകയല്ല ചെയ്യുന്നത്. പക്ഷേ ഒരു അഭിഭാഷക എന്ന നിലയില്‍ മുന്‍വിധികള്‍ വെച്ച് പുലര്‍ത്താന്‍ കഴിയില്ല. ഇന്നലെ ഞാന്‍ എന്റെ സീനിയറുമായി സംസാരിച്ചതേയുള്ളൂ. പുള്ളി റിപ്പര്‍ പ്രതിയായ പുതിയ കേസ് എടുത്തിട്ടുണ്ട്. റേപ്പ് ചെയ്ത് കൊലപ്പെടുത്തി എന്നതാവാം ഒരുപക്ഷേ കേസ്. അത് കേള്‍ക്കുമ്പോള്‍ ‘ഏഹ്.. റേപ്പ് ചെയ്ത് കൊന്നോ’ എന്ന് നമ്മള്‍ ചോദിക്കും. സാധാരണ മനുഷ്യരെന്ന നിലയില്‍ ഇതൊക്കെ നമ്മളെ ബാധിക്കും, കേസ് വായിക്കാന്‍ പോലും പറ്റില്ല. എന്നാല്‍ കേസിനെക്കുറിച്ച് മുന്‍വിധി ഉണ്ടായാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, കേസ് പഠിക്കാനും പറ്റില്ല." ശാന്തി മായാദേവി പറയുന്നു.

'അഭിഭാഷക എന്ന നിലയില്‍ ഭാര്യയെക്കൊന്ന ആ മനുഷ്യനോട് സ്‌നേഹമുണ്ട്'

"ഞാന്‍ പറഞ്ഞ ഈ കക്ഷി പരോളില്‍ ഇറങ്ങി എന്റെ അടുത്ത് വരുമ്പോള്‍ അദ്ദേഹത്തിന്റെ സന്തോഷത്തിന് വേണ്ടി ഞാന്‍ ആ പതിനായിരം രൂപയില്‍ നിന്ന് ഒരായിരം രൂപ ഫീസായി എടുക്കും. ബാക്കി അദ്ദേഹത്തിന്റെ കൈയില്‍ തന്നെ കൊടുക്കും. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ അടുത്തുള്ള കടയില്‍ പോയി ചായ കുടിക്കാറുണ്ട്. ക്രിമിനലുകളെ ന്യായീകരിക്കുന്നു എന്ന് പറഞ്ഞ് പലരും വിമര്‍ശിച്ചേക്കാം. എന്നാല്‍ ഒരു അഭിഭാഷക എന്ന നിലയില്‍ ഭാര്യയെ വെട്ടിക്കൊന്ന ആ മനുഷ്യനോട് എനിക്ക് സ്‌നേഹമുണ്ട്. ഏത് സാഹചര്യത്തിലാണ് അദ്ദേഹം അത് ചെയ്തതെന്ന് ആ കേസ് പഠിച്ച നമുക്കല്ലേ അറിയൂ. ദൃശ്യത്തിലെ ജോര്‍ജുകുട്ടിക്ക് ഒരു കാരണമുണ്ടായിരുന്നു, സ്വന്തം കുടുംബത്തെ രക്ഷിക്കുക എന്നത്. അതുപോലെ ഓരോരുത്തര്‍ക്കും ഓരോ സാഹചര്യങ്ങളുണ്ടാകും. ഓരോന്നും ഓരോ വ്യക്തികളായും സാഹചര്യങ്ങളുമായുമാണ് കാണേണ്ടത്. സാഹചര്യങ്ങളാണ് മനുഷ്യനെ മനുഷ്യനാക്കുന്നതും, മനുഷ്യനല്ലാത്ത രീതിയിലുള്ള പ്രവൃത്തികള്‍ ചെയ്യിക്കുന്നതും." ശാന്തി മായാദേവി കൂട്ടിച്ചേർത്തു. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു ശാന്തി മായാദേവിയുടെ പ്രതികരണം.

അതേസമയം തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ദൃശ്യം 3 ഒടിടിയിൽ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീം ചെയ്യുക. തിയേറ്റർ പ്രദർശനത്തിന് ശേഷമായിരിക്കും ഇതേ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുന്നത്. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ​ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും. അതേസമയം തരുൺ മൂർത്തി സംവിധാനം ചെയുന്ന അതിമനോഹരമാണ് മോഹൻലാലിന്റേതായി ചിത്രീകരണം നടക്കുന്ന സിനിമ.

YouTube video player