കുഞ്ഞുണ്ടാകണമെന്നുള്ളത് ഭയങ്കര ആഗ്രഹമായിരുന്നു എന്ന് പറയുകയാണ് ജുവല്‍ മേരി.

മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് ജുവൽ മേരി. തന്റെ കാൻസർ അതിജീവന യാത്രയെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമെല്ലാം അടുത്തിടെ താരം തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹബന്ധം വേർപിരിഞ്ഞതിനെക്കുറിച്ചും അമ്മയാകാൻ ആഗ്രഹിച്ചതിനെക്കുറിച്ചുമെല്ലാം മനസു തുറക്കുകയാണ് ജുവൽ. പിങ്ക് പോഡ‍്കാസ്റ്റ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം,

''ഒരു വിവാഹബന്ധത്തിലായിരിക്കുമ്പോൾ നമ്മൾ സ്നേഹത്തിലാണ്. ഒരു കുടുംബമുണ്ടാക്കിയിരിക്കുകയാണ്. അതിൽ നിന്ന് പുറത്ത് കടക്കാം എന്ന തീരുമാനത്തിലെത്താൻ എനിക്ക് വർഷങ്ങളെടുത്തു. എന്റെ മനസ് 100 ശതമാനം തകർന്ന് തരിപ്പണമായിരുന്നു. മനസ് മരവിച്ച അവസ്ഥയിൽ പോലും ഞാൻ ജോലി ചെയ്യുമായിരുന്നു. കാരണം പൈസ വേണം. ഇഎംഐ, കടം, വാടക എല്ലാമുണ്ട്. മൂന്നു വർഷം കോടതിയിൽ കേസുണ്ടായിരുന്നു. ആദ്യത്തെ കുറേ ആഴ്ചകൾ കോടതിയിൽ പോകുന്നത് ആലോചിച്ച് എന്റെ ഉറക്കം പോയിരുന്നു. ഡിവോഴ്സ് മ്യൂച്വൽ ആയത് ഏറ്റവും അവസാനത്തെ സ്റ്റേജിലാണ്. അതിനു മുൻപ് ഡിവോഴ്സിനായി ഒരുപാട് ഫൈറ്റ് ചെയ്‍തിട്ടുണ്ട്. പിന്നീട് ഞാനല്ല ഒതുങ്ങേണ്ടത്, ഞാനല്ല പേടിക്കേണ്ടത് എന്ന് മനസിലാക്കി.

കുഞ്ഞുണ്ടാകണമെന്നുള്ളത് ഭയങ്കര ആഗ്രഹമായിരുന്നു. അത് നടന്നില്ല. കുറച്ച് പ്രശ്‍നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴും ആഗ്രഹമുണ്ട്. ആ സ്വപ്നം നടക്കാത്തതിന്റെ ശൂന്യത തോന്നുമ്പോൾ ഞാൻ ലാലീ ലാലീ എന്ന പാട്ട് കേട്ട് കരയും. പീരിയഡ്സിനു മുൻപ് എനിക്ക് കുട്ടിയുണ്ടായില്ലല്ലോ എന്ന സങ്കടം വരും. സാങ്കൽപിക കാമുകനെ പോലെ എനിക്ക് സാങ്കൽപിക കുട്ടിയുമുണ്ട്. ഞാൻ കുട്ടിയോട് സംസാരിക്കും. ഇനി നിനക്ക് കുട്ടിയൊക്കെ വേണോ? വളരെ വെെകി, എന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. പലരും അമ്മയാകുന്നത് മദർഹുഡിന് വേണ്ടിയാണ്. എനിക്കും അങ്ങനെയായിരുന്നു. ഇപ്പോൾ എനിക്ക് എന്റെ കുട്ടിയെ കാണണമെന്നാണ്. ആ കുട്ടി എന്താണെനിക്ക് പറഞ്ഞ് തരുന്നത് എന്ന് കേൾക്കണം. എന്റെ ലെെഫിലെ കുറേ അറിവുകൾ അതിന് പറഞ്ഞ് കൊടുക്കുകയും വേണം. ദത്തെടുക്കൽ എനിക്ക് പറ്റില്ല. എന്റെ കുട്ടി എന്താണെന്ന് എനിക്ക് കാണണം. ഈ ജന്മത്തിൽ അല്ലെങ്കിൽ അടുത്ത ജന്മത്തിലെങ്കിലും അത് സാധിക്കണമെന്നാണ് ആഗ്രഹം'', ജുവൽ മേരി അഭിമുഖത്തിൽ പറഞ്ഞു.