ഹിറ്റ് താരജോഡികൾ, അടുത്ത സുഹൃത്ത്; ഷാരൂഖിന്റെ വിഷമ സന്ധിയിൽ മൗനം പാലിച്ച് കാജോൾ, വിമർശനം
മയക്കുമരുന്ന് കേസിൽ ഷാരൂഖിന്റ മകൻ ആര്യൻ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ പരസ്യമായ പിന്തുണ കാജോൾ അറിയിച്ചില്ലെന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.
ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ(Aryan Khan) അറസ്റ്റിലായതിന് പിന്നാലെ മയക്കുമരുന്ന്(drug case) കേസുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച ചർച്ചയാണ് ബോളിവുഡിൽ(bollywood) നടക്കുന്നത്. ചിലർ ആര്യനെ പിന്തുണയ്ക്കുമ്പോൾ മറ്റുചിലർ എതിർക്കുന്നു. വിഷയത്തിൽ പ്രതികരിക്കാത്ത മുൻനിര താരങ്ങൾക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു ഇപ്പോഴിതാ നടി കാജോളിനെതിരെയാണ്(Kajol) വിമർശനം ഉയരുന്നത്. ഷാരൂഖ്(shahrukh khan) കടന്നുപോകുന്ന വിഷമസന്ധിയിൽ ഒരുവിധത്തിലുള്ള പിന്തുണ നടി അറിയിച്ചില്ലെന്നതാണ് ഇതിന് കാരണം.
ബോക്സ്ഓഫീസ് ഹിറ്റ് ചിത്രം 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ'യുടെ 26മത്തെ വർഷികവുമായി ബന്ധപ്പെട്ട് കാജോൾ പങ്കുവച്ച പോസ്റ്റിന് താഴെയാണ് വിമർശനം. "സിമ്രാൻ 26 വർഷം മുമ്പാണ് ആ ട്രെയിൻ പിടിച്ചത്. ആ സ്നേഹത്തിന് ഞങ്ങൾ എല്ലാവരോടും ഇപ്പോഴും നന്ദി അറിയിക്കുന്നു", എന്നായിരുന്നു നടിയുടെ കുറിപ്പ്. ഇതിന് പിന്നാലെയാണ് താരത്തിനെതിരേ ഷാരൂഖ് ആരാധകർ രംഗത്ത് വന്നത്.
മയക്കുമരുന്ന് കേസിൽ ഷാരൂഖിന്റ മകൻ ആര്യൻ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ പരസ്യമായ പിന്തുണ കാജോൾ അറിയിച്ചില്ലെന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. "ഇത് നിങ്ങളുടെ പിആർ ടീമാണ് ചെയ്തതെങ്കിൽ ലജ്ജയുണ്ട്. നിങ്ങൾ സ്വയം പങ്കുവച്ചാതാണെങ്കിൽ അതേറെ വേദനിപ്പിക്കുന്നു. ഉറ്റസുഹൃത്ത് കടുത്ത വിഷമതകളിലൂടെ കടന്നുപോകുകയാണ്, ആര്യന് ജാമ്യം നിരസിക്കപ്പെട്ട സമയത്താണ് നിങ്ങളുടെ ഈ പോസ്റ്റ്. എന്താണ് നിങ്ങൾക്ക് പറ്റിയത്" എന്നായിരുന്നു ഒരാൾ കുറിച്ചത്.
അതേസമയം, ആര്യൻ ഖാന്റെ അറസ്റ്റ് ഷാരുഖ് ഖാനിൽ നിന്നും പണം തട്ടാനെന്ന് ആരോപിച്ച് കേസിലെ സാക്ഷിയായ പ്രഭാകർ സെയ്ലിൽ രംഗത്തെത്തി. ൻസിബി സോണൽ ഡയറക്ടർ സമീർ വാംഗഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്ന് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചു. ആര്യൻ അറസ്റ്റിലായതിന് പിറ്റേ ദിവസം കിരൺ ഗോസാവി എന്ന കേസിലെ മറ്റൊരു സാക്ഷിക്ക് 50 ലക്ഷം രൂപ കിട്ടിയെന്നാണ് പ്രഭാകർ സെയ്ലിന്റെ വെളിപ്പെടുത്തൽ.