Lakhmi Menon against Kerala Story 2 tariler. പ്രൊപ്പഗണ്ടയ്ക്ക് വേണ്ടി എടുക്കുന്ന സിനിമയാണെങ്കിൽ പോലും നാഷണൽ അവാർഡ് വാങ്ങാൻ ഉള്ളതുകൊണ്ട് കുറച്ച് വൃത്തിക്ക് എടുക്കാമായിരുന്നില്ലേയെന്നും ലക്ഷ്മി പരിഹസിക്കുന്നു.
ഹിന്ദുത്വ പ്രൊപ്പഗണ്ട ചിത്രമായ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ 'കേരള സ്റ്റോറി 2'വിന്റെ ട്രെയ്‌ലർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതംമാറ്റത്തിന് വിധേയരാക്കുന്നുവെന്നും, സമ്മതമില്ലാതെ ബീഫ് വായിൽ വച്ച് കഴിക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്നുമുള്ള രംഗങ്ങളാണ് ട്രെയ്‌ലറിൽ ഉള്ളത്. വലിയ രീതിയിലുള്ള വിമർശനമാണ് ചിത്രത്തിന്റെ ട്രെയ്‌ലറിനെതിരെ ഉയർന്നുവരുന്നത്. ഇപ്പോഴിതാ കേരള സ്റ്റോറി രണ്ടാം ഭാഗം ട്രെയ്‌ലറിനെതിരെ നടിയും കണ്ടന്റ് ക്രിയേറ്ററുമായ ലക്ഷ്മി മേനോൻ രംഗത്ത്. പണ്ട് തനിക്ക് തന്റെ അമ്മ കഫ് സിറപ്പ് തന്നതാണ് ട്രെയ്‌ലർ കണ്ടപ്പോൾ ഓർമ്മ വന്നതെന്നും, പ്രൊപ്പഗണ്ടയ്ക്ക് വേണ്ടി എടുക്കുന്ന സിനിമയാണെങ്കിൽ പോലും നാഷണൽ അവാർഡ് വാങ്ങാൻ ഉള്ളതുകൊണ്ട് കുറച്ച് വൃത്തിക്ക് എടുക്കാമായിരുന്നില്ലേയെന്നും ലക്ഷ്മി പരിഹസിക്കുന്നു.
''കേരള സ്‌റ്റോറിയുടെ ട്രെയിലര്‍ കണ്ടു കാണും. ഒരു കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കൊടുക്കുകയാണ്. കയ്യും കാലുമൊക്കെ പിടിച്ചുവച്ചിട്ടാണ്. പണ്ട് എന്റെ അമ്മ എനിക്ക് കഫ് സിറപ്പ് തന്നതാണ് ഓര്‍മ വന്നത്. പ്രൊപ്പഗാണ്ടയ്ക്ക് വേണ്ടി ഇറക്കുന്ന സിനിമ ആണെങ്കിലും നാഷണല്‍ അവാര്‍ഡൊക്കെ വാങ്ങാനുള്ളതല്ലേ, കുറച്ചു കൂടെ വൃത്തിയ്ക്ക് എടുക്കായിരുന്നില്ലേ. അങ്ങനെ ബീഫ് കൊടുത്താല്‍ ആരെങ്കിലും കഴിക്കുമോ? ഒന്നുകിൽ പൊറോട്ടോയുടെ കൂടെ കഴിക്കണം. അല്ലെങ്കില്‍ കുറഞ്ഞത് പഴം പൊരിയെങ്കിലും വേണം." ലക്ഷ്മി പറയുന്നു.
‘ഇതുകൊണ്ടെന്നും ഞങ്ങളെ തോല്‍പ്പിക്കാന്‍ പറ്റില്ല’
"പിന്നെ നമ്മുടെ നാട്ടില്‍ കൊളസ്‌ട്രോള്‍ കൂടി വരികയാണല്ലോ, അതിനെക്കുറിച്ച് ആലോചിച്ചായിരിക്കാം അവര്‍ അങ്ങനൊരു സീനെടുത്തത്. എന്റെ അമ്മ ബീഫും പോര്‍ക്കും കഴിക്കില്ല. പക്ഷെ ഞങ്ങള്‍ കഴിക്കാറുണ്ട്. ഞാനും മിഥുന്‍ ചേട്ടനും രാവിലെ പലപ്പോഴും ബീഫും പൊറോട്ടയും കഴിക്കാന്‍ പോകാറുണ്ട്. ഇതുപോലെ കേരളത്തില്‍ ഫ്രീയായി ബീഫ് വായില്‍ കുത്തിക്കേറ്റി തരുന്ന സ്ഥലം ഉണ്ടെങ്കില്‍ പറഞ്ഞു തരണം. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം എന്നില്ലാതെ ഞങ്ങള്‍ അവിടെ വന്ന് കഴിച്ചിരിക്കും. അതാണ് ഞങ്ങള്‍ മലയാളീസ്. ഇതുകൊണ്ടെന്നും ഞങ്ങളെ തോല്‍പ്പിക്കാന്‍ പറ്റില്ല. സോറി. ലക്ഷ്മി കൂട്ടിച്ചേർത്തു.



