പൂർണ്ണമായും നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച മലയാളത്തിലെ ആദ്യ സിനിമയാണിതെന്ന് വാഗ്‍ദത്ത ഭൂമിയുടെ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
വാഗ്‍ദത്ത ഭൂമി റിലീസിന് ഒരുങ്ങുന്നു. വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഷാജു വാലപ്പൻ നിർമ്മിച്ച് സിദ്ധിക്ക് പറവൂർ രചന, ആനിമേഷൻ, സംവിധാനം എന്നിവ നിർവഹിച്ച സിനിമയാണ് ഇത്, ആദ്യമായി എ ഐ സാങ്കേതിക വിദ്യ പൂർണമായി ഉപയോഗിച്ച മലയാളം ചിത്രമാണ് കൂടിയാണ്. വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഇറങ്ങുന്ന നാലാമത്തെ ചിത്രമാണ് ഇത്.

കേരളത്തിലെ ഒരു മലയോര ഗ്രാമത്തിന്റെ മണ്ണും മഴയും പുഴകളും ചേർന്ന് രൂപപ്പെടുത്തിയ ജീവിതമാണ് സോളമന്റേത്. തലമുറകളായി കൈമാറി വന്ന കൃഷി ഭൂമിയും ഓർമ്മകൾ നിറഞ്ഞ തറവാട് വീടും അദ്ദേഹത്തിന് വെറും ഒരു സ്ഥലമല്ല. അത് പിതാക്കന്മാരുടെ അധ്വാനവും ആത്മാവുമാണ്. ഭാര്യ ക്ലാരയോടൊപ്പം സന്തോഷത്തോടെ കഴിഞ്ഞുകൂടുന്ന സോളമന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു കൊടുങ്കാറ്റായി മകൻ സാം കടന്നു വരുന്നു. തൊഴിൽ തേടി കാനഡയിലേക്ക് കുടിയേറിയ സാം അവിടെ പുതിയ ജീവിതം കെട്ടിപ്പടുക്കുവാനായി സോളമന്റെ പേരിലുള്ള വീടും കൃഷിസ്ഥലവും വിൽക്കുവാൻ സോളമന്റെ അനുവാദം ചോദിക്കാതെ കരാറിൽ ഏർപ്പെടുന്നു. കാനഡയിൽ സ്വന്തമായി ഒരു വീട് വാങ്ങുന്നതിനാണ് സാം ഇപ്രകാരം ചെയ്യുന്നത്. ഇതോടെ നാട് വിട്ടു പോകുവാൻ ഇഷ്ടപ്പെടാത്ത സോളമനും മകനും തമ്മിലുള്ള ആത്മസംഘർഷം ശക്തമാകുന്നു. മണ്ണിനോടുള്ള ആത്മബന്ധവും കുടിയേറ്റത്തിന്റെ യാഥാർത്ഥ്യങ്ങളും തമ്മിലുള്ള ഈ മാനസിക പോരാട്ടം ഇന്നത്തെ മലയോര മേഖലകൾ നേരിടുന്ന വലിയ സാമൂഹിക പ്രതിസന്ധിയെ സിനിമ മുന്നോട്ട് വെക്കുന്നു.യുവതലമുറ നാടുവിട്ടു പോകുമ്പോൾ ഗ്രാമങ്ങൾ പതുക്കെ വയസ്സൻമാരുടെ താഴ് വരകളായി മാറുന്നു. ഇക്കഥയാണ് വാഗ്‍ദത്ത ഭൂമി പറയുന്നത്. കുടുംബ ബന്ധങ്ങളുടെ നിശബ്‍ദ വേദനയും തലമുറകളുടെ സ്വപ്നങ്ങളും പ്രകൃതിയോട് ചേർന്ന മനുഷ്യന്റെ അടുപ്പവും ആഴത്തിൽ സ്പർശിക്കുന്ന സിനിമയാണ് വാഗ്ദത്ത ഭൂമി.
പൂർണ്ണമായും നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച മലയാളത്തിലെ ആദ്യ സിനിമയാണിത്. ഇന്ത്യൻ സിനിമയിലെ ആദ്യ എ ഐ ആർട്ട് ഹൗസ് സിനിമ എന്ന പ്രത്യേകതയും വാഗ്ദത്ത ഭൂമിക്ക് അവകാശപ്പെട്ടതാണ്.
