കേരള സൈബർ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയതെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അനുപമ പരമേശ്വരൻ വ്യക്തമാക്കി. പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും നടിയുടെ മുന്നറിയിപ്പ്.
തിരുവനന്തപുരം: മോർഫ് ചെയ്ത തന്റെ ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നിൽ 20 വയസ്സുള്ള ഒരു തമിഴ്‌നാട്ടുകാരിയാണെന്ന് നടി അനുപമ പരമേശ്വരൻ. കേരള സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് നടി അറിയിച്ചു. ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു അനുപമയുടെ പ്രതികരണം. വിദ്വേഷം പ്രചരിപ്പിക്കുക എന്നതു മാത്രമായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യമെന്നും അനുപമ വ്യക്തമാക്കി.
‘കുറച്ചു ദിവസങ്ങൾക്കു മുൻപാണ് എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ഒരു ഇൻസ്റ്റഗ്രാം പ്രൊഫൈൽ ശ്രദ്ധയിൽപ്പെട്ടത്. എന്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു മോർഫ് ചെയ്ത ചിത്രങ്ങളോടു കൂടിയും അടിസ്ഥാനരഹിതമായ ആരോപണങ്ങളോടു കൂടിയുമുള്ള ആ പോസ്റ്റുകൾ. ഇത് ഓൺലെെനിൽ കാണേണ്ടി വന്നത് മാനസികമായി ഏറെ വിഷമമുണ്ടാക്കി. കൂടുതൽ പരിശോധനയിൽ, എന്നെ സംബന്ധിച്ച എല്ലാ പോസ്റ്റുകളിലും ദുരുദ്ദേശ്യപരമായ ഉള്ളടക്കവും വിദ്വേഷ കമന്റുകളും പ്രചരിപ്പിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട് എന്ന് മനസ്സിലായി.’
ഈ വ്യക്തിക്ക് ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ ഉണ്ടായിരുന്നതായി അനുപമ പറഞ്ഞു. ഉടൻ തന്നെ കേരള സൈബർ ക്രൈം പൊലീസിൽ പരാതി നൽകുകയും അവരുടെ സഹായത്താൽ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. തമിഴ്‌നാട്ടിൽ നിന്നുള്ള 20 വയസ്സുള്ള ഒരു പെൺകുട്ടിയാണ് ഇതിന് പിന്നിലെന്നും പ്രായവും ഭാവിയും കണക്കിലെടുത്ത് വ്യക്തിവിവരം ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.
ഒരു സ്മാർട്ട്‌ഫോൺ കൈവശം വെയ്ക്കുന്നതോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ അവസരം ലഭിക്കുന്നതോ മറ്റൊരാളെ ഉപദ്രവിക്കാനോ അപകീർത്തിപ്പെടുത്താനോ അവർക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനോ ആർക്കും അവകാശം നൽകുന്നില്ലെന്ന് അനുപമ ഓര്‍മ്മിപ്പിച്ചു. ഓൺലെെനിലെ ഓരോ പ്രവൃത്തിക്കും തെളിവുകൾ അവശേഷിക്കുമെന്നും അതിന് ഉത്തരം പറയേണ്ടിവരുമെന്നും അനുപമ വ്യക്തമാക്കി. താൻ നിയമനടപടികളുമായി മുന്നോട്ട് പോയിട്ടുണ്ടെന്നും പ്രതി അവരുടെ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു നടിയോ പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയോ ആയതുകൊണ്ട് അടിസ്ഥാനപരമായ അവകാശങ്ങൾ ഇല്ലാതാകുന്നില്ല. സൈബർ ബുള്ളിയിംഗ് ശിക്ഷാർഹമായ കുറ്റമാണെന്നും അനുപമ മുന്നറിയിപ്പ് നൽകി.


