മകളെക്കുറിച്ച് നടി അശ്വതി ശ്രീകാന്ത്.

മലയാളികൾക്ക് പ്രിയപ്പെട്ട ടെലിവിഷൻ അവതാരകയും അഭിനേത്രിയുമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പേരന്റിങ്ങിനെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചുമൊക്കെ നിരന്തരം സംസാരിക്കുന്നയാൾ കൂടിയാണ് ഒരു ലൈഫ് കോച്ച് കൂടിയായ അശ്വതി. പീപ്പിൾ‌ പ്ലീസർ ആകാതെ നോ പറയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബൗണ്ടറികൾ വെയ്ക്കേണ്ടതിനെക്കുറിച്ചുമൊക്കെയാണ് അശ്വതി പുതിയ ഫേസ്‍ബുക്ക് പോസ്റ്റിൽ സംസാരിക്കുന്നത്. മകളുടെ സ്‍കൂളിൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് അശ്വതി ഇക്കാര്യം വിശദീകരിക്കുന്നത്.

''മകളുടെ പേരന്റ്സ് ടീച്ചേഴ്സ് മീറ്റിങ്ങ് ആയിരുന്നു. ടീച്ചേഴ്സിനെല്ലാം അവളെക്കുറിച്ച് വളരെ നല്ല അഭിപ്രായം. വളരെ അനുസരണയുള്ള, നന്നായി പഠിക്കുന്ന കുട്ടിയെന്ന് അവരെല്ലാം ആവർത്തിച്ചു പറഞ്ഞു. എ സ്റ്റാറിൽ കുറഞ്ഞതൊന്നും അവളിൽ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും. ഞാൻ ചിരിച്ചുകൊണ്ട് പുറത്തിറങ്ങിയെങ്കിലും നെഞ്ചിലൊരു കനം...

നാലാമത്തെ വയസിൽ എനിക്കൊരു അനുജൻ ഉണ്ടായപ്പോഴാകണം പരിഗണന കിട്ടാൻ ഏറ്റവും നല്ല വഴി നല്ല കുട്ടി ആയിരിക്കുകയാണെന്ന് ഞാൻ മനസിലാക്കിയത്. ഞാൻ നന്നായി പഠിച്ചതു പോലും ടീച്ചേഴ്സിന്റെയും പേരന്റ്സിന്റെയും പ്രതീക്ഷയ്ക്ക് ഒപ്പം നിൽക്കാനായിരുന്നു എന്നു തോന്നുന്നു. ഒരു വശത്ത് അത് ഗുണം ചെയ്തെങ്കിലും അതിന് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്റെ യഥാർത്ഥ 'സെൽഫ്' എന്താണെന്ന് എനിക്കു തന്നെ അറിയാതായി. വീട്ടിലും സ്‍കൂളിലും 'ഗുഡ് ഗേൾ' പട്ടം കിട്ടാൻ ഞാനൊരു പീപ്പിൾ പ്ലീസറായി. ആരെങ്കിലും തെറ്റിദ്ധരിക്കുമോ എന്നോർത്ത് പറഞ്ഞ കാര്യങ്ങൾ വിശദീകരിച്ച് ഞാനൊരു ഓവർ എക്സ്പ്ലെയ്‍നര്‍ ആയി. ആരെങ്കിലും ഒന്ന് മുഖം കറുപ്പിച്ചാൽ അവരെന്നെ വെറുക്കാനുള്ള സാധ്യതകൾ കൽപിച്ചുകൂട്ടി ഞാനൊരു ഓവർ തിങ്കർ ആയി. ആരോടും നോ പറയില്ല, അവരെന്നെക്കുറിച്ച് എന്തു വിചാരിക്കും എന്ന ചിന്തയാണ് മുന്നിൽ നിന്നത്.

ഒരു പീപ്പിൾ പ്ലീസർ ആകുന്നുണ്ടോ കുഞ്ഞേ എന്നു ചോദിച്ചപ്പോൾ അവൾ മറുപടി തന്നു: ''നോ അമ്മ, എന്റെ ബൗണ്ടറികൾ ക്രോസ് ചെയ്യാൻ ആരെയും ഞാൻ അനുവദിക്കില്ല. ഞാൻ സഹാനുഭൂതിയുള്ള ഒരാളാണ് എന്നാണ് എനിക്കു തോന്നുന്നത്. അത്രയേ ഉള്ളൂ. എ സ്റ്റാറുകളിൽ ഒതുങ്ങുന്നതല്ല അവളുടെ മൂല്യം എന്നുകൂടി പറഞ്ഞുറപ്പിച്ച് എന്റെ ഉള്ളിലെ കുട്ടി ആശ്വാസം കണ്ടു. പന്ത്രണ്ടു വയസിൽ അവൾക്ക് മനസിലായത് എനിക്ക് വെളിവായത് മുപ്പതുകളിലാണ്'', അശ്വതി ഫേസ്‍ബുക്കിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക