JoJu George|ജോജുവിനെതിരായ 'ഗുണ്ടാ' പരാമർശം; ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ബി ഉണ്ണികൃഷ്ണൻ
കോൺഗ്രസ് പ്രവർത്തകർ ജോജുവിൻ്റെ വണ്ടി തടയുകയും വാഹനത്തിൻ്റെ പിന്നിലെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തിരുന്നു.
നടൻ ജോജു ജോർജും(JoJu Georg) കോൺഗ്രസും(congress) തമ്മിലുണ്ടായ വിവാദത്തിൽ പ്രതികരണവുമായി ഫെഫ്ക പ്രസിഡന്റും നിർമാതാവുമായ ബി. ഉണ്ണികൃഷ്ണൻ(b unnikrishnan). നടന്റെ വാഹനം തല്ലിത്തകർത്തത് ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും കലാകാരനെ ഗുണ്ട എന്ന് വിളിച്ച കെപിസിസി പ്രസിഡന്റെ പരാമർശം തികച്ചും പ്രതിഷേധാർഹമാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
‘വണ്ടിയുടെ അരികിൽ കിടക്കുന്ന രോഗിയുടെ അവസ്ഥ ചൂണ്ടിക്കാണിക്കാനാണ് ജോജു ശ്രമിച്ചത്. ഇങ്ങനെയൊരു പ്രശ്നത്തിൽ ഇടപെടുമ്പോൾ അതിന് വൈകാരികമായ തലമുണ്ട്. അവിടെ വാക്കേറ്റം ഉണ്ടാകുന്നതും സ്വാഭാവികം. രണ്ട് കാര്യങ്ങളിൽ സിനിമാപ്രവർത്തകർക്ക് ശക്തമായ പ്രതിഷേധമുണ്ട്. ഒന്ന്, അദ്ദേഹത്തിന്റെ വാഹനം തല്ലിത്തകര്‍ത്തു. രണ്ട്, ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മനസ് കീഴടക്കിയ കലാകാരനെ ‘ഗുണ്ട’ എന്ന് കെപിസിസി പ്രസിഡന്റ് വിശേഷിപ്പച്ചത്. ആ പ്രതിഷേധം ഞങ്ങൾ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷ നേതാവിനോട് സംസാരിച്ചു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് ജോജുവിനെ വിളിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിട്ടുണ്ട്.’, ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
'വഴി തടയൽ സമരത്തോട് വ്യക്തിപരമായി എതിർപ്പ്, കൊച്ചിയിൽ സംഭവിച്ചതെന്തെന്ന് അന്വേഷിക്കും', വിഡി സതീശൻ
ഇതിനിടെ ജോജു മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന വൈദ്യ പരിശോധന ഫലം പുറത്തു വന്നു. കോൺഗ്രസ് പ്രവർത്തകർ ജോജുവിൻ്റെ വണ്ടി തടയുകയും വാഹനത്തിൻ്റെ പിന്നിലെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തിരുന്നു. സമരക്കാർക്ക് അടുത്തേക്ക് വന്ന ജോജു ജോർജ് അവരെ അസഭ്യം പറയുകയും ഒരു വനിതാ നേതാവിനെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. ജോജു ജോർജ് മദ്യപിച്ചാണ് സംഭവസ്ഥലത്ത് എത്തിയതെന്നും അവർ ആരോപിച്ചിരുന്നു.