നടൻ സലിം കുമാറുമായുള്ള ഓർമ്മകൾ പങ്കുവെച്ച് ബാലചന്ദ്ര മേനോൻ. തന്നെ അനുകരിച്ചിരുന്ന ഒരു പയ്യനിൽ നിന്ന് ദേശീയ പുരസ്കാര ജേതാവായ നടനായി മാറിയ സലിം കുമാറിന്റെ വളർച്ചയെ അദ്ദേഹം ഓർക്കുന്നു.
മലയാള സിനിമയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി വിട്ടുപിരിഞ്ഞ അതുല്യ കലാകാരൻ സലിം കുമാറിന്റെ ഓർമകൾ പങ്കുവച്ച് ബാലചന്ദ്ര മേനോൻ. 50 വർഷത്തെ തന്റെ സിനിമാ ജീവിതത്തിൽ ദേ ഇങ്ങോട്ട് നോക്കിയെ എന്ന സിനിമയിൽ മാത്രമാണ് ഒന്നിച്ച് പ്രവർത്തിക്കാനായതെന്നും എന്നാൽ സൗഹൃദം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. വർഷങ്ങൾക്ക് മുൻപ് തന്നെ അനുകരിക്കുന്നൊരു മെലിഞ്ഞ പയ്യനായാണ് സലിം കുമാറിനെ ആദ്യമായി കാണുന്നതും പിന്നീട് ചിരിയുടെ പര്യായമായ അദ്ദേഹം ഇന്ത്യയിലെ മികച്ച നടനായെന്നും അദ്ദേഹം ഓർക്കുന്നു.
ബാലചന്ദ്ര മേനോന്റെ വാക്കുകൾ ഇങ്ങനെ
മരണാനന്തര ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാഞ്ഞതുകൊണ്ടു ഞാൻ സലിം കുമാറിന്റെ 'ലാഫിങ് വില്ല " എന്ന ഭവനത്തിൽ പോയി കുടുംബാംഗങ്ങളെ കണ്ടു . വീടിന്റെ പേരിൽ തന്നെ ഒരു 'സലിം കുമാർ' ടച്ചു തോന്നി. ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നത് ദൈവം തന്ന വരദാനമായി ഉൾകൊണ്ട ഒരാൾക്ക് തന്റെ വാസസ്ഥലത്തിന് അങ്ങിനെ ഒരു പേരേ മനസ്സിൽ തടയുകയുള്ളു എന്നത് സ്വാഭാവികം !
ഞങ്ങൾ തമ്മിലുള്ള ബന്ധം 'സിനിമാപരമായി ' കാണുകയാണെങ്കിൽ അത് വളരെ ദുർബലമാണ് എന്ന് പറയേണ്ടിവരും .അമ്പതു വർഷത്തെ എന്റെ സിനിമാജീവിതത്തിൽ എന്റെ സംവിധാനത്തിൽ സലിംകുമാർ ഒരേ ഒരു ചിത്രത്തിൽ മാത്രമേ സഹകരിച്ചിട്ടുമുള്ളൂ,
" ദേ ഇങ്ങോട്ടു നോക്കിയേ "..എന്നാൽ പലയിടങ്ങളിലും വെച്ച് കണ്ടും മിണ്ടിയും, നർമ്മങ്ങൾ പറഞ്ഞും, മിമിക്രിയിലൂടെയും ഒക്കെ ഞങ്ങൾ നല്ല ഒരു സൗഹൃദം പങ്കിട്ടിരുന്നു .വർഷങ്ങൾക്കു മുൻപ് ഏതോ വേദിയിൽ ഒരു മെലിഞ്ഞ പയ്യൻ എന്നെ തരക്കേടില്ലാതെ ശബ്ദത്തിലൂടെ അനുകരിക്കുന്നത് കണ്ടതാണ് ആദ്യ ഓർമ്മ.അവിടുന്ന് പിന്നീട് പേക്ഷകരുടെ 'ചിരിയുടെ പര്യായമായി ' മാറിയതും ഇന്ത്യയിലെ ഏറ്റവും നല്ല നടനുള്ള ദേശീയ ബഹുമതി നേടിയതുമൊക്കെ അഭിമാനമുള്ള ചരിത്രം !
കാര്യം ആൾക്കാര് തമാശക്കാരനായി ചാപ്പ കുത്തിയെങ്കിലും സലീമിന്റെ കാലോചിതമായ പല വീഡിയോകളും സോഷ്യൽ മീഡിയായിൽ കണ്ടു കഴിഞ്ഞപ്പോൾ ഇത് 'കാര്യം നിസ്സാരമല്ല' , 'പ്രശനം ഗുരുതര' മാണെന്ന് എനിക്ക് ബോധ്യമായി . ."എന്റെ യാത്ര എങ്ങോട്ടാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട് .." എന്നും "ഈ ഭൂമി മലയാളത്തിൽ ഒന്നും EXPORT --IMPORT ചെയ്യാൻ പറ്റില്ല , എന്നിട്ടും മനുഷ്യൻ വലിച്ചു വാരിക്കൂട്ടുകയാണ് എന്നും," സ്വബോധത്തിൽ പറയുന്ന ഒരു തമാശക്കാരൻ ഒരിക്കലും നിസ്സാരനല്ലല്ലോ.
എന്റെ ഇന്നിതു വരെയുള്ള സിനിമകളെ ഉൾപ്പെടുത്തി ഞാൻ പ്രസിദ്ധീകരിച്ച "ഇത്തിരി നേരം ഒത്തിരി കാര്യം "എന്ന പുസ്തകത്തിൽ 'ചിരിയോ ചിരി ' എന്ന ചിത്രത്തെ കുറിച്ച് സലിം കുമാർ എഴുതിയ കുറിപ്പ് വായിച്ചപ്പോഴാണ് ഈ തമാശക്കാരന്റെ ഉള്ളിൽ ഒളിച്ചിരിക്കുന്ന കുറുമ്പുള്ള വിമർശകനെ ഞാൻ അടുത്തറിഞ്ഞത് . 26 പ്രാവശ്യം 'ചിരിയോ ചിരി ' ആവർത്തിച്ചു കണ്ട് ആസ്വദിച്ചു എന്ന് സലിം കുമാർ പറഞ്ഞതാണ് ആ ചിത്രത്തിന് അദ്ദേഹം നൽകിയ ആദരവ് എന്ന് ഞാൻ മനസ്സിലാക്കുന്നു.
ഒന്നും ഒന്നിന്റെയും അന്ത്യമല്ല..സലീമിന്റെ പിന്തുടർച്ചക്കാരായി മക്കൾ രണ്ടുപേരുണ്ട്. ചന്തുവും ആരോമലും. ചന്തു ഇപ്പോൾ തന്നെ നടൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇനി അവർ വേണം ആ അമ്മക്ക് ആശ്വാസവും അഭിമാനവുമാകാൻ.
എന്റെ പ്രാർത്ഥനകളും ആശംസകളും അവർക്കൊപ്പം. അധികം ആർക്കും അറിയാത്ത ഒരു രഹസ്യ ബന്ധവും ഞങ്ങൾക്കിടയിലുണ്ട്. ഈ സഹസ്രാബ്ധം തുടങ്ങിയ പുതു വർഷം ഞാൻ ഭാര്യാസമേതനായി ആഘോഷിച്ചത് എന്റെ സുഹൃത്ത് വേണുവിന്റെ വക 'അഷ്ടമുടി റിസോർട്സ്' എന്ന വിശ്രമകേന്ദ്രത്തിലായിരുന്നു . അവിടെ പുതു വർഷ ആഘോഷങ്ങൾക്കു ചുക്കാൻ പിടിച്ചത് സലിം കുമാറായിരുന്നു. ഞാനും സലീമും ഒരുമിച്ചാണ് 2001ലേക്ക് കാലൂന്നിയത് .
എന്റെ പുസ്‌തകത്തിൽ, സലിം എഴുതിയ ലേഖനത്തിന്റെ അവസാനത്തെ ഭാഗം ഒന്ന് ശ്രദ്ധിക്കുക : "മേലേ വാര്യത്തെ മാലാഖക്കുട്ടികൾ" എന്ന സിനിമയിലായിരുന്നു ഞാൻ ബാലചന്ദ്രമേനോനെ ആദ്യമായി അടുത്തു കാണുന്നത് . എന്റെ ബഹുമാനം കൊണ്ടു തന്നെ ഒരൽപം അകലത്തിലായിരുന്നു ഞാൻ നിന്നിരുന്നത് . ഇത് മനസ്സിലാക്കിയ അദ്ദേഹം എന്നോട് കൂടുതൽ അടുത്തു പെരുമാറുകയും, പിന്നീട് വലിയൊരു സൗഹൃദത്തിന് കാരണമാവുകയും ചെയ്തു . കാലം എനിക്ക് കരുതിവെച്ചിരുന്ന സൗഭാഗ്യങ്ങളിൽ ഒന്നായി ഞാൻ ഈ സൗഹൃദത്തെ കാണുന്നു"
പ്രിയപ്പെട്ട സലീമേ..എന്റെ പക്കൽ ഇപ്പോൾ പ്രാർത്ഥനകൾ മാത്രമേയുള്ളു. പ്രാർത്ഥനകൾ മാത്രം!



