വാക്കിലും നോക്കിലും തനി 'മുത്ത്'! 'തങ്ക'ത്തിലേത് ബിജു മേനോന്‍റെ കരിയറിലെ വേറിട്ട വേഷം
ബിജു മേനോനെ കൂടാതെ വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രം
ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി, ശ്യാം പുഷ്കരന്‍റെ തിരക്കഥയിൽ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത 'തങ്കം' പ്രേക്ഷക പ്രീതി നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. ഓരോ നിമിഷവും പിടിച്ചിരുത്തുന്ന, ഇനിയെന്ത് എന്ന് തോന്നിപ്പിക്കുന്ന ഏറെ ഹൃദയസ്പർശിയായ സിനിമാനുഭവമെന്നാണ് സിനിമ കണ്ടിറങ്ങിയ പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. സിനിമയിലെ ഓരോ കഥാപാത്രവും മികച്ചതാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്.
മികച്ച പ്രകടനങ്ങള്‍ പലതുമുള്ള ചിത്രത്തിലെ ഒരു ശ്രദ്ധേയ കഥാപാത്രം ബിജു മേനോന്‍ അവതരിപ്പിക്കുന്ന മുത്ത് ആണ്. ബിജു മേനോൻ ഏറെ മികച്ച രീതിയിൽ ഈ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കരിയറിലെ തന്നെ മികച്ചൊരു വേഷമായി ഈ കഥാപാത്രത്തെ പരിഗണിക്കാം.
ഓരോ വാക്കിലും നോട്ടത്തിലും അയാൾ മുത്താണ്. ഒരു ഘട്ടത്തിൽ പ്രിയ സുഹൃത്ത് അയാളോട് 'താനൊരു ഭൂലോക തോൽവി'യാണെന്ന് പറയുന്നുണ്ട്, മറ്റൊരു കഥാപാത്രം അയാളോട് 'താനൊരു പാവമാണെ'ന്ന് പറയുന്നുണ്ട്. അപ്പോഴൊക്കെ ശരീര ഭാഷകൊണ്ടും കണ്ണിന്‍റെ ചലനം കൊണ്ടുമൊക്കെ ബിജു മേനോൻ അമ്പരപ്പിക്കുകയാണ്. ചെറിയ ചെറിയ നർമ്മ രംഗങ്ങളിലും ഏറെ വൈകാരികമായ രംഗങ്ങളിലുമൊക്കെ കൈയ്യടക്കത്തോടെ ബിജു മേനോൻ മുത്തിനെ പകർന്നാടിയിട്ടുണ്ട്. ശ്യാം ഏറെ മികച്ച രീതിയിൽ മനസ്സിൽ തട്ടുന്ന വിധം ആ കഥാപാത്രത്തെ എഴുതിയിട്ടുമുണ്ട്. കാച്ചിക്കുറുക്കിയ സംഭാഷണങ്ങളും മുത്തിനുണ്ട്. ചില മൗനങ്ങളിലൂടെ പോലും ആ കഥാപാത്രം പ്രേക്ഷകരോട് സംവദിക്കുന്നുണ്ട്.
ALSO READ : സംവിധായകന് വേണ്ടതെന്ത്? 100 ശതമാനം നല്‍കുന്ന മമ്മൂട്ടി; 'നന്‍പകല്‍' ബിഹൈന്‍ഡ് ദ് സീന്‍സ്
ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഇറങ്ങിയിരിക്കുന്ന സിനിമ ഈ വർഷത്തെ മസ്റ്റ് വാച്ച് സിനിമയെന്നാണ് ഇതിനകം പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറഞ്ഞിരിക്കുന്നത്. ബിജു മേനോനെ കൂടാതെ വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിലുള്ളത്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളായി ശ്രദ്ധേയ സാന്നിധ്യമായുണ്ട്. ഗൗതം ശങ്കറിന്‍റെ ഛായാഗ്രഹണവും ബിജിബാലൊരുക്കിയ സംഗീതവും കിരൺ ദാസിന്‍റെ എഡിറ്റിങ്ങുമെല്ലാം സിനിമയുടെ ഒപ്പം സഞ്ചരിക്കുന്നതാണ്.