രാഷ്ട്രീയ പ്രവർത്തകനായ അഖിൽ മാരാർ, ഡൽഹിയിലെ സമരങ്ങളെ അടിച്ചമർത്തുന്നതിനെതിരെ രംഗത്ത്. പക്ഷേ ഇത്തരം പ്രതിഷേധങ്ങൾ രാഷ്ട്രീയമായി ബിജെപിക്ക് ഗുണം ചെയ്യുമെന്നും, പ്രതിപക്ഷത്തിന്റെ കഴിവുകേടാണ് ഇതിന് കാരണമെന്നും അദ്ദേഹം വിമർശിക്കുന്നു. അക്രമം വെടിഞ്ഞ് ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊല്ലം: അധികാരത്തിന്‍റെ ധാർഷ്ട്യത്തിനും അടിച്ചമർത്തലുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി രാഷ്ട്രീയ പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ അഖിൽ മാരാർ. ഡൽഹിയിൽ യുവാക്കളും സിജെപിയും നടത്തുന്ന സമരങ്ങളുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. "കൊന്നുതീർക്കാൻ ശരീരം തരാമടോ എന്ന് തുടങ്ങുന്ന ഞരളത്ത് ഹരിഗോവിന്ദന്‍റെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോ ആരംഭിക്കുന്നത്.
സമരങ്ങളെ ഭരണകൂടം അടിച്ചമർത്താൻ ശ്രമിച്ചാൽ ആ പ്രതിഷേധാഗ്നി കൂടുതൽ ആളിപ്പടരുകയേ ഉള്ളൂവെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. മുൻപ് കേരളത്തിൽ പിണറായി വിജയൻ സർക്കാരിന്‍റെ കാലത്ത് സമരങ്ങളെയും സോഷ്യൽ മീഡിയ പ്രതികരണങ്ങളെയും കേസ് കൊടുത്ത് അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ താനെഴുതിയ വരികളും അദ്ദേഹം ഓർത്തെടുത്തു. പൊലീസ് സ്റ്റേഷൻ, ജില്ലാ ഭരണകൂടം, പഞ്ചായത്ത്, കോർപ്പറേഷൻ തുടങ്ങി കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ഏത് അധികാര കേന്ദ്രമായാലും, ജനങ്ങളുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ശബ്‍ദങ്ങളെ ലാത്തിയും അധികാര ഗർവും കൊണ്ട് അടിച്ചമർത്താൻ നോക്കിയാൽ അത് വലിയൊരു പ്രതിഷേധ അട്ടഹാസമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
'സമരം ബിജെപിക്ക് രാഷ്ട്രീയ ലാഭമുണ്ടാക്കും'
ഡൽഹിയിൽ നടക്കുന്ന സമരം രാഷ്ട്രീയമായി ബിജെപിക്ക് മാത്രമാണ് പ്രയോജനം ചെയ്യുകയെന്ന് അഖിൽ മാരാർ വിലയിരുത്തുന്നു. മുൻപ് ഡൽഹിയിൽ നടന്ന വലിയ ജനകീയ പ്രക്ഷോഭങ്ങളിലൂടെ ആം ആദ്മി പാർട്ടി ഉയർന്നുവന്നത് കോൺഗ്രസിനാണ് വലിയ ക്ഷീണമുണ്ടാക്കിയത്, ബിജെപിക്ക് അത് ഗുണം ചെയ്യുകയാണ് ഉണ്ടായത്. ഇന്ന് രാജ്യത്ത് രണ്ട് തരം രാഷ്ട്രീയം മാത്രമാണുള്ളത്. ഒന്ന് മോദി - ബിജെപി അനുകൂല രാഷ്ട്രീയം. ബിജെപിയെയും എൻഡിഎയെയും പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഒറ്റക്കെട്ടായി അവർക്ക് വോട്ട് ചെയ്യുന്നു.
മറ്റൊന്ന് ബിജെപി വിരുദ്ധ രാഷ്ട്രീയം. ബിജെപി വിരുദ്ധ ചേരിയിലുള്ളവർ വോട്ടുകൾ പല പാർട്ടികൾക്കായി ഭിന്നിപ്പിച്ചു കളയുകയും സ്വയം തോൽവിയടയുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, ഈ സമരം രാഷ്ട്രീയമായി ബിജെപിക്ക് യാതൊരു ക്ഷീണവും ഉണ്ടാക്കില്ലെന്ന് ഇത്തരക്കാർ തിരിച്ചറിയണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മുൻപ് കേരളത്തിൽ പിഎസ്‍സി ഉദ്യോഗാർത്ഥികളും, തലമുണ്ഡനം ചെയ്തും ആത്മാഹൂതിക്ക് ശ്രമിച്ച ആശാ വർക്കർമാരും തിരുവനന്തപുരത്ത് സമരം ചെയ്തപ്പോൾ തിരിഞ്ഞുനോക്കാത്ത 'സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും ' ഇന്ന് ഡൽഹിയിലെ സമരങ്ങൾക്ക് പിന്നിൽ പിന്തുണയുമായി നടക്കുന്നത്. യഥാർത്ഥ ആത്മാർത്ഥത കൊണ്ടല്ല, മറിച്ച് സോഷ്യൽ മീഡിയ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇക്കൂട്ടരുടെ ഇടപെടലുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
താൻ മുൻപ് തിരുവനന്തപുരത്തെ സമരങ്ങളിൽ പങ്കെടുത്തതും ജനങ്ങൾക്ക് വേണ്ടി ശബ്‍ദമുയർത്തിയതും നിയമസഭയിൽ സാധാരണക്കാരുടെ ശബ്‍ദമാകാൻ ആഗ്രഹിച്ചതുകൊണ്ടു മാത്രമാണെന്നും, അല്ലാതെ മറ്റ് രാഷ്ട്രീയ ലാഭങ്ങൾ ലക്ഷ്യമിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ ഭാവിയും നീതിയുമാണ് ലക്ഷ്യമെങ്കിൽ അക്രമത്തിന്റെ വഴി ഉപേക്ഷിച്ച് ചർച്ചകളിലൂടെ പരിഹാരം കാണുകയാണ് വേണ്ടത്. ഡൽഹിയിൽ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന പൊലീസുകാരെ ആക്രമിക്കുന്നതോ, പൊതുമുതൽ നശിപ്പിക്കുന്നതോ പരിഹാരമല്ല. സമരങ്ങൾക്കിടയിൽ നുഴഞ്ഞുകയറി കലാപമുണ്ടാക്കാൻ കാത്തിരിക്കുന്ന രാജ്യദ്രോഹികൾക്ക് വളമാവരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഇന്ന് രാജ്യത്ത് ഇല്ലാതായ അവസ്ഥയിലാണെന്നും, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് യാതൊരു പ്രതിബദ്ധതയോ സാമൂഹിക ബോധമോ ഇല്ലെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കേരളത്തിൽ പിണറായി വിജയന്‍റെ ഭരണം കൊണ്ടാണ് കോൺഗ്രസിന് അധികാരത്തിൽ വരാൻ കഴിഞ്ഞത്. ജനങ്ങൾക്ക് വിശ്വാസമില്ലാത്ത കോൺഗ്രസും മറ്റ് പ്രതിപക്ഷ സംഘടനകളും ഇനി മുതൽ നല്ലൊരു 'പ്രതിപക്ഷമെങ്കിലുമായി' മാറാൻ ശ്രമിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്‍റെ വീഡിയോ അവസാനിപ്പിക്കുന്നത്.


