"എന്ത് കാണിച്ചും പണം ഉണ്ടാക്കുകയാണ് ചിലര്‍. പണമാണ് പ്രധാനം, പണം ഉണ്ടായാൽ എല്ലാം നേടാൻ കഴിയും എന്നത് മിഥ്യാധാരണ മാത്രമാണ്"

ഇന്‍സ്റ്റഗ്രാം സബ്സ്ക്രൈബേഴ്സിനുവേണ്ടി ചില കോണ്ടെന്‍റ് ക്രിയേറ്റേഴ്സ് ശരീര പ്രദര്‍ശനം നടത്തുകയാണെന്നും ഇത് വിദ്യാര്‍ഥികളില്‍ തെറ്റായ മാതൃക സൃഷ്ടിക്കുന്നുണ്ടെന്നും ബിഗ് ബോസ് മുന്‍ താരവും നടനുമായ രജിത് കുമാര്‍. അധ്വാനിക്കാതെ എളുപ്പത്തില്‍ മാസം 50 ലക്ഷവും 60 ലക്ഷവുമൊക്കെ ഉണ്ടാക്കാം എന്ന് വരുന്നത് കുട്ടികളില്‍ പഠിക്കാനുള്ള താല്‍പര്യം പോലും കുറയ്ക്കുകയാണെന്നും രജിത് കുമാര്‍ പറയുന്നു. തന്‍റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിലാണ് രജിത് കുമാര്‍ ഈ വിഷയത്തില്‍ തന്‍റെ അഭിപ്രായം പങ്കുവെക്കുന്നത്.

“ഏതോ ചിലർ പതിനായിരം, ഇരുപതിനായിരം പേരുടെ സബ്സ്ക്രിപ്ഷൻ കൊണ്ട് മാസം നാല്‍പതും അന്‍പതും അറുപതും ലക്ഷമൊക്കെ ഉണ്ടാക്കുകയാണ്. ആ വരുമാനം പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ശരീരം അനങ്ങാതെ സൂത്രപ്പണികളിലൂടെ പണം ഉണ്ടാക്കാനുള്ള പ്രോത്സാഹനമായി വരാം. ഒപ്പം പഠനത്തില്‍ അവര്‍ക്കുള്ള താല്‍പര്യവും കുറയാം. എല്ലാം വേണം. നല്ല കാര്യങ്ങൾ എല്ലാം വേണം. പക്ഷേ വേണ്ടാത്ത കാര്യങ്ങൾ കൂടിവരുന്നു. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ വരെ എക്സ്ക്ലൂസീവ് കോണ്ടെന്‍റ് കൊടുക്കുന്ന ആളുകള്‍ ഉണ്ട്. ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് പണം ഉണ്ടാക്കുകയാണ്. സിനിമയിലോ സീരിയലുകളിലോ ക്യാരക്ടർ ആയി അഭിനയിക്കുന്നതുപോലെയല്ല ഇത്. അതിന് അന്തസുണ്ട്. പികെയിൽ ആമിര്‍ ഖാൻ പെർഫോം ചെയ്തത് പോലും ഒരു ക്യാരക്ടറിന്റെ ഡ്യൂട്ടിയാണ്. പക്ഷേ ഇപ്പോള്‍ രാത്രികാലങ്ങളിൽ നമ്മുടെ കുട്ടികൾ പഠനമുറിയിലേക്ക് കയറി കഴിയുമ്പോൾ പണത്തിന് ആര്‍ത്തി പിടിച്ച സബ്സ്ക്രിപ്ഷൻ പാർട്ടികളായ ചിലര്‍ അവരുടെ പിന്നാലെയുണ്ട്”, രജിത് കുമാര്‍ പറയുന്നു.

“എന്ത് കാണിച്ചും പണം ഉണ്ടാക്കുകയാണ് ചിലര്‍. പണമാണ് പ്രധാനം, പണം ഉണ്ടായാൽ എല്ലാം നേടാൻ കഴിയും എന്നത് മിഥ്യാധാരണ മാത്രമാണ്. പൊതുസമൂഹം നിങ്ങളെ കാണുന്നുണ്ട്. കുറച്ചു കഴിയുമ്പോൾ ഒരു വിലയും നിങ്ങള്‍ക്ക് സമൂഹത്തിൽ ഉണ്ടാവില്ല. ഈ പറയുന്ന സബ്സ്ക്രിപ്ഷൻ പാർട്ടികൾക്ക് മക്കൾ ഉണ്ടെങ്കിൽ ആ മക്കളുടെ കൂടെ പഠിക്കുന്ന കുട്ടികളെ ഓർക്കുക. അവർ നിങ്ങളുടെ മക്കളെ ഏത് കണ്ണിലൂടെ ആയിരിക്കും കാണുക, എന്തൊക്കെയാണ് ചൂണ്ടി കാണിക്കുക എന്ന് പറയാൻ കഴിയില്ല. പുതിയ കുട്ടികളെ വഴിതെറ്റിക്കുന്ന രീതിയിൽ, അവരുടെ ചിന്താധാരകളെ വഴിതിരിച്ചുവിടാനും അവരുടെ പഠനമില്ലാതാക്കി മാറ്റാനും ഇത് ഇടയാക്കും. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഇതിനെതിരെ കൃത്യമായ നടപടി ഉണ്ടായില്ലെങ്കില്‍ പുതിയ തലമുറയ്ക്ക് പഠനത്തിലുള്ള താല്‍പര്യം പോവുമെന്ന് മാത്രമല്ല ജീവിതം തന്നെ നശിച്ചുപോകും”, രജിത് കുമാര്‍ പറയുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News