തൊഴിലിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ നേരത്തെ തന്നെ പരിഹരിച്ചിട്ടുണ്ടെന്ന ഫെഫ്ക നിലപാടിൽ ഡബ്യൂസിസിക്ക് അതൃപ്തിയുണ്ട്.
തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന സിനിമ കോൺക്ലേവ് ഇന്ന് സമാപിക്കും. കരട് സിനിമ നയത്തിന്മേൽ ചർച്ചകൾ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് അംഗീകരിക്കും. ഇന്നലെ നടന്ന ചർച്ചകളിൽ സിനിമ നയ കരട് രേഖയ്ക്ക് മികച്ച പിന്തുണ കിട്ടിയിരുന്നു. എന്നാൽ തൊഴിലിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ നേരത്തെ തന്നെ പരിഹരിച്ചിട്ടുണ്ടെന്ന ഫെഫ്ക നിലപാടിൽ ഡബ്യൂസിസിക്ക് അതൃപ്തിയുണ്ട്.
കരട് രേഖയിലെ ഒട്ടുമിക്ക നിർദേശങ്ങളും ഇതിനകം നടപ്പാക്കിയതാണ് എന്നാണ് ഫെഫ്ക പ്രതിനിധികൾ നിലപാടെടുത്തത്. എന്നാൽ മാറ്റങ്ങൾക്ക് കൊണ്ടുവരാനുള്ള ചർച്ചയിൽ ഈ നിലപാട് ശരിയല്ലെന്നാണ് ഡബ്യൂസിസിയുടെ പക്ഷം. ഇന്നത്തെ ചർച്ചകളിലും ഇരു സംഘടനകളുടെയും നിലപാടുകൾ ചർച്ചയാകും. ഇന്ന് അഞ്ച് മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയാകും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ റിപ്പോർട്ട് അവതരിപ്പിക്കും.
കരട് നയത്തിലെ പ്രധാന നിർദ്ദേശങ്ങൾ
- സിനിമ സെറ്റുകളിൽ വിവേചനം, ലൈംഗികാതിക്രമം, അധികാര ദുർവിനിയോഗം എന്നിവ നിരോധിക്കണം.
- 'കാസ്റ്റിംഗ് കൗച്ച്' പൂർണ്ണമായും ഇല്ലാതാക്കണം; ഇതിനെതിരെ സീറോ ടോളറൻസ് നയം ഉറപ്പാക്കണം. കുറ്റവാളികളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം.
- ഓഡിഷന് കേന്ദ്രീകൃതമായ പ്രോട്ടോക്കോൾ നടപ്പാക്കുകയും സിനിമ മേഖലയിൽ ഏകീകൃത പെരുമാറ്റച്ചട്ടം കൊണ്ടുവരികയും വേണം.
- അടിസ്ഥാന സൗകര്യങ്ങളായ ശുചിമുറി, വിശ്രമമുറി എന്നിവ ഉറപ്പാക്കണം.
- 'പോഷ്' (POSH) നിയമം കർശനമായി നടപ്പാക്കണം.
- സൈബർ പോലീസിന് കീഴിൽ ആൻ്റി പൈറസിക്ക് വേണ്ടി പ്രത്യേക സെൽ തുടങ്ങണം.
- അതിക്രമങ്ങൾ തുറന്നുപറയുന്നവർക്ക് പൊതു പിന്തുണ ഉറപ്പാക്കണം.
- ചലച്ചിത്ര പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ആക്രമണങ്ങൾ തടയണം.
- പുതിയ ആളുകൾക്ക് സിനിമാ മേഖലയിലേക്ക് കടന്നുവരാൻ മെൻ്റർഷിപ്പ് പ്രോഗ്രാമുകൾ നടപ്പാക്കണം.



