സംവിധായകൻ സന്തോഷ് നായർ നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ ദുഃഖം രേഖപ്പെടുത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ക്രൂരതയുടെ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ്റെ കൊലപാതകത്തിൽ മനസുലഞ്ഞ് സംവിധായകൻ സന്തോഷ് നായർ. ​കേരള മനസ്സാക്ഷിയെ ഒന്നടങ്കം ലജ്ജിപ്പിക്കുന്നതും നടുക്കുന്നതുമായ വാർത്തയാണ് അർഷിദിന്റെ കൊലപാതകമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ വിറയലോടെയല്ലാതെ വായിച്ചുതീർക്കാൻ കഴിയില്ലെന്നും സന്തോഷ് പറയുന്നു. പരാതികൾ ലഭിച്ചിട്ടും പൊലീസിന്റേയും ചൈൽഡ് ലൈനിന്റേയും ഭാ​ഗത്ത് വലിയ വീഴ്ച സംഭവിച്ചുവെന്നും സമയബന്ധിതമായി ഇടപെട്ടിരുന്നെങ്കിൽ ആ കുരുന്നിന്റെ ജീവൻ നഷ്ടമാകുമായിരുന്നില്ലെന്നും വേദനയോടെ സന്തോഷ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സന്തോഷ് നായരുടെ വാക്കുകൾ ഇങ്ങനെ

പൊന്നുമോനേ, മാപ്പ്..പകരം വെക്കാനില്ലാത്ത വേദനയോടെ..

​കേരള മനസ്സാക്ഷിയെ ഒന്നടങ്കം ലജ്ജിപ്പിക്കുന്നതും നടുക്കുന്നതുമായ വാർത്തയാണ് ഒന്നര വയസ്സുകാരൻ അർഷിദിന്റെ കൊലപാതകം. ആ പൊന്നുമോൻ അനുഭവിച്ച വേദനയുടെ ആഴം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അമ്മയുടെ സുഹൃത്ത് അഷ്കർ എന്ന മൃഗം ആ കുരുന്നിനോട് ചെയ്തത് മനുഷ്യത്വരഹിതമായ ക്രൂരതയാണ്.

​പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ വിറയലോടെയല്ലാതെ വായിച്ചുതീർക്കാൻ കഴിയില്ല. ഒരു ഒന്നര വയസ്സുകാരന്റെ ശരീരത്തിൽ 51 മുറിവുകളും പരിക്കുകളുമാണ് ഉണ്ടായിരുന്നത്!

​ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ ക്രൂരമായ മർദ്ദനമേറ്റു. കാൽപാദങ്ങളിലും വിരലുകളിലും പൊള്ളിച്ചതിന്റെ അടയാളങ്ങൾ. ക്രൂരമായ മർദ്ദനം കാരണം ആഹാരം ഛർദ്ദിച്ച കുഞ്ഞിനെ വീണ്ടും ഉപദ്രവിച്ചു. ദിവസങ്ങൾക്ക് മുൻപ് കുഞ്ഞിന്റെ കൈ ഒടിഞ്ഞിട്ടും, സൈക്കിളിൽ നിന്ന് വീണതാണെന്ന കള്ളം പറഞ്ഞ് ആ കൊടും കുറ്റവാളി ക്രൂരത മറച്ചുവെച്ചു.

​വേദന തിന്നാണ് ആ പൊന്നുമോൻ മരണത്തിന് കീഴടങ്ങിയത്. ഈ കൊടുംക്രൂരതയ്ക്ക് പിന്നിലെ പ്രതിക്ക് ഒരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ല. നിയമത്തിന്റെ പരമാവധി ശിക്ഷ തന്നെ ഇയാൾക്ക് ഉറപ്പാക്കണം.

​അധികാരികളുടെ വൻ വീഴ്ച പ്രകടമാണ്!

കുഞ്ഞിന്റെ കൈ ഒടിഞ്ഞപ്പോൾ തന്നെ അമ്മൂമ്മ പോലീസിൽ പരാതി നൽകിയിരുന്നതാണ്. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്നും ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. സമയബന്ധിതമായി ഇടപെട്ടിരുന്നെങ്കിൽ ആ കുരുന്നിന്റെ ജീവൻ ഇന്ന് നമുക്ക് നഷ്ടമാകുമായിരുന്നില്ല.

​കേരളത്തിലെ ശിശുസംരക്ഷണ സംവിധാനങ്ങളും പോലീസും ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നത്? പരാതി കിട്ടിയിട്ടും നടപടിയെടുക്കാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ അന്വേഷണം വേണം. വീഴ്ച വരുത്തിയവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ഇനിയൊരു കുഞ്ഞിനും ഈ ഗതി വരാതിരിക്കാൻ ഭരണകൂടം ഉണർന്ന് പ്രവർത്തിക്കണം. ആദരാഞ്ജലികൾ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming