വിജയ് ചിത്രമായ ജനനായകന്‍റെ സെൻസറിംഗിൽ ബിജെപി ഇടപെടുന്നുവെന്ന് തമിഴ്നാട് നിയമമന്ത്രി ആരോപിച്ചു. സെൻസർ ബോർഡ് ബിജെപിയുടെ സഖ്യകക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, കരൂർ ദുരന്ത കേസിൽ നടൻ വിജയ് നാളെ ദില്ലിയിൽ സിബിഐക്ക് മുന്നിൽ ഹാജരാകും.

ചെന്നൈ: വിജയ് ചിത്രമായ ജനനായകന്‍റെ സെൻസറിംഗുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് തമിഴ്നാട് നിയമമന്ത്രി. സെൻസർ ബോർഡ് ബിജെപിയുടെ പുതിയ സഖ്യകക്ഷി ആണെന്ന് തമിഴ്നാട് നിയമമന്ത്രി എസ് രഘുപതി ആരോപിച്ചു. പുതിയ സഖ്യകക്ഷികളെ കിട്ടാൻ സെൻസർ ബോർഡിനെ ദുരുപയോഗം ചെയ്യുകയാണ്. ഡിഎംകെയ്ക്ക് നടപടികളിൽ ഒരു പങ്കുമില്ല. ഇത്തരം നീക്കങ്ങളെ നേരിടാൻ ഡിഎംകെയ്ക്ക് അറിയാം. ‘പരാശക്തി’യിൽ സിബിഎഫ്സി നിർദേശിച്ച മാറ്റങ്ങൾ നിർമാതാക്കൾ വരുത്ത. അതുകൊണ്ടാണ് അനുമതി കിട്ടിയതെന്നും രഘുപതി പറഞ്ഞു.

അതേസമയം, കരൂർ ആൾക്കൂട്ട ദുരന്ത കേസിൽ ടിവികെ അധ്യക്ഷനും തമിഴ് സൂപ്പർതാരവുമായ വിജയ് നാളെ സിബിഐക്ക് മുന്നിൽ ഹാജരാകും. സമൻസിൽ നിർദേശിച്ചിരുന്നത് പോലെ, ദില്ലി സിബിഐ ഓഫീസിലാകും വിജയ് എത്തുക. നേരത്തെ ടിവികെ ഭാരവാഹികൾ ആയ ബുസി ആനന്ദ്, ആധവ് അർജുന, സിടിആർ നിർമൽകുമാർ, മതിയഴകൻ എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു.

ഇന്നലെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സംഘം വിജയ്‍യുടെ കാരവാനിൽ അടക്കം ഫോറൻസിക് പരിശോധന നടത്തിയിരുന്നു. 41 പേർ മരിച്ച ദുരന്തത്തിൽ, ടിവികെ അവശ്യപ്രകാരമാണ് സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിജയ് നായകനായ ജനനായകൻ സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകണം എന്നാവശ്യപ്പെട്ടുള്ള അപ്പീലും നാളെ സുപ്രീം കോടതിക്ക് മുന്നിൽ എത്തിയേക്കും.