സിനിമയ്ക്ക് നൽകിയ സംഭാവനകൾക്കാണ് ടി വി ചന്ദ്രനെ തെരഞ്ഞെടുത്തതെന്ന് ഫിപ്രസി ഇന്ത്യ പ്രസിഡണ്ട് വി കെ ജോസഫ് പറഞ്ഞു.
തിരുവനന്തപുരം: ഫിപ്രസിയുടെ 100-ാം വാർഷികത്തിന്റെ ഭാഗമായി ഫിപ്രസിയുടെ ഇന്ത്യാ ചാപ്റ്ററായ ഫിപ്രസി ഇന്ത്യ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രശസ്ത ചലച്ചിത്രകാരൻ ടി വി ചന്ദ്രന് സമ്മാനിക്കും. ഡിസംബർ 15 ന് വൈകുന്നേരം അഞ്ചിന് ടാഗോർ തിയ്യറ്ററിലെ ഓപ്പൺ ഫോറത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും. സിനിമയ്ക്ക് നൽകിയ സംഭാവനകൾക്കാണ് ടി വി ചന്ദ്രനെ തെരഞ്ഞെടുത്തതെന്ന് ഫിപ്രസി ഇന്ത്യ പ്രസിഡണ്ട് വി കെ ജോസഫ് പറഞ്ഞു. തുടർന്ന് ചലച്ചിത്ര നിരൂപണത്തെക്കുറിച്ചുള്ള സെമിനാറും നടക്കും.
30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഇന്ന് തലസ്ഥാനത്തെ 11 തിയേറ്ററുകളിലായി പ്രേക്ഷകരെ കാത്തിരിക്കുന്നത് 71 ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഏഴ് സിനിമകളും, ഇന്ത്യൻ സിനിമ നൗ വിഭാഗത്തിലെ മൂന്ന് ചിത്രങ്ങളും, ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിലെ എട്ട് ചിത്രങ്ങളും, വേൾഡ് സിനിമ വിഭാഗത്തിലെ 19 ചിത്രങ്ങളും, ഹോമേജ് വിഭാഗത്തിലെ രണ്ട് ചിത്രങ്ങളും ഇന്ന് പ്രദർശനത്തിനുണ്ട്.
ഹോമേജ്, അന്താരാഷ്ട്ര മത്സരം, പലസ്തീൻ പാക്കേജ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ നിരവധി ചിത്രങ്ങളുടെ മേളയിലെ ആദ്യ പ്രദർശനമാണ് മൂന്നാം ദിനം നടക്കുക. മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്ന് പ്രശസ്ത ചിലിയൻ ചലച്ചിത്രകാരൻ പാബ്ലോ ലറൈൻ നയിക്കുന്ന മാസ്റ്റർ ക്ലാസ് സെഷനാണ്. സുവർണ്ണ ചകോരത്തിനായി മത്സരിക്കുന്ന 14 ചിത്രങ്ങളിൽ ഏഴു സിനിമകളുടെ ആദ്യ പ്രദർശനവുമുണ്ട്. കൂടാതെ, 'സിനിമ ജസീരിയ' 'ക്യുർപോ സെലെസ്‌റ്റെ', 'യെൻ ആൻഡ് എയ്-ലീ', 'ദി സെറ്റിൽമെന്റ്', 'ലൈഫ് ഓഫ് എ ഫാലസ്', 'കിസ്സിംഗ് ബഗ്', 'ഷാഡോ ബോക്‌സ്' എന്നിവയുടെ ആദ്യ പ്രദർശനവും ഞായറാഴ്ച നടക്കും.



