ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍

കൊവിഡിനു ശേഷം 100 ശതമാനം സീറ്റുകളിലും പ്രേക്ഷകരെ പ്രവേശിപ്പിക്കാന്‍ ആരംഭിച്ചിട്ട് അധികം മാസങ്ങള്‍ ആയിട്ടില്ല. കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ അടഞ്ഞുകിടന്ന നിരവധി മാസങ്ങള്‍ കഴിഞ്ഞ വര്‍ഷവുമുണ്ടായിരുന്നു. അക്കാലയളവില്‍ ഒടിടി പ്ലാറ്റ്ഫോമുകളാണ് സിനിമാമേഖലയ്ക്ക് തുണയായത്. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ചില മികച്ച ചിത്രങ്ങള്‍ എത്തുകയും അവ ഭാഷാതീതമായി ശ്രദ്ധിക്കപ്പെടുകയും ചെയ്‍ത വര്‍ഷമായിരുന്നു 2021. അതേസമയം സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രമായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് (Kerala State Film Awards 2022) പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ മികച്ച നടിക്കുള്ള പുരസ്‍കാരത്തിന്‍റെ സാധ്യതകള്‍ പരിശോധിക്കാം.

ഗ്രേസ് ആന്‍റണി, പാര്‍വ്വതി തിരുവോത്ത്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരുടേതാണ് കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ പ്രകടനങ്ങളില്‍ ചിലത്. നിവിന്‍ പോളി നായകനായ ചിത്രത്തില്‍ ഹരിപ്രിയ എന്ന മുന്‍ സീരിയല്‍ നടിയുടെ റോളിലാണ് ഗ്രേസ് എത്തിയത്. പ്രകടനത്തില്‍ ഏറെ സൂക്ഷ്മത ആവശ്യപ്പെടുന്ന കഥാപാത്രത്തെ ഗംഭീരമായാണ് അവര്‍ അവതരിപ്പിച്ചത്. കുമ്പളങ്ങി നൈറ്റ്സിലെ സിനിമയിലൂടെ ബ്രേക്ക് ലഭിച്ച ഗ്രേസ് ആന്‍റണി ഒരു നടിയെന്ന നിലയില്‍ ചുരുങ്ങിയ വര്‍ഷങ്ങളില്‍ നേടിയെടുത്ത വളര്‍ച്ച ഈ കഥാപാത്രത്തില്‍ പ്രതിഫലിച്ചിരുന്നു. 

ALSO READ : ആരാവും മികച്ച നടന്‍? സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ

ആണും പെണ്ണും, ആര്‍ക്കറിയാം എന്നിവയാണ് പാര്‍വ്വതി തിരുവോത്തിന്‍റെ ചിത്രങ്ങള്‍. ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തില്‍ ഉറൂബിന്‍റെ ഇതേ പേരിലുള്ള കഥയെ ആസ്പദമാക്കി വേണു സംവിധാനം ചെയ്‍ത ചെറുചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായിരുന്നു പാര്‍വ്വതിയുടേത്. പാര്‍വ്വതി ഇതുവരെ ചെയ്യാത്ത തരത്തിലുള്ള, മറ്റൊരു കാലത്തിലെ, ഗ്രാമീണയും തന്‍റേടിയുമായ ഈ കഥാപാത്രത്തെ പാര്‍വ്വതി നന്നായി അവതരിപ്പിച്ചിരുന്നു. ആര്‍ക്കറിയാം ആണ് പാര്‍വ്വതിയുടെ മറ്റൊരു ചിത്രം. തികച്ചും വ്യത്യസ്‍തമായിരുന്നു ആര്‍ക്കറിയാമിലെ ഷേര്‍ളി.

'എമ്പുരാൻ' തിരക്കഥ പൂര്‍ത്തിയായി, മുരളി ഗോപിയുടെ ഫോട്ടോയ്‍ക്ക് കമന്‍റുമായി പൃഥ്വിരാജ്

ഹൃദയം, ആണും പെണ്ണും എന്നിവയാണ് ദര്‍ശന രാജേന്ദ്രന്‍റെ ചിത്രങ്ങള്‍. ആണും പെണ്ണില്‍ ആഷിക് അബു സംവിധാനം ചെയ്‍ത റാണിയിലാണ് ദര്‍ശന അഭിനയിച്ചത്. ഹൃദയത്തിലെ ദര്‍ശന എന്നുതന്നെ പേരുള്ള കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, അന്ന ബെന്‍, ഐശ്വര്യലക്ഷ്മി, ഉര്‍വ്വശി, മംമ്ത മോഹന്‍ദാസ്, മഞ്ജു പിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരുടെയൊക്കെ ചിത്രങ്ങള്‍ മത്സരത്തിനുണ്ട്. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. 142 സിനിമകള്‍ മത്സരത്തിനെത്തിയതില്‍ നിന്നും 45ഓളം ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്. രണ്ട് പ്രാഥമിക ജൂറികളുടെ വിലയിരുത്തലിനു ശേഷമാണ് ഈ ചിത്രങ്ങള്‍ അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്.