അര്‍ജുൻ അവതരിപ്പിക്കുന്ന 'ഹരോള്‍ഡ് ദാസാ'കാൻ ആദ്യം ക്ഷണിച്ചത് യുവ നടനെ.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വമുണ്ടാകും. അതുകൊണ്ടുതന്നെയാണ് ചെറിയ കഥാപാത്രമാണെങ്കില്‍ പോലും സ്വീകരിക്കാൻ താരങ്ങള്‍ തയ്യാറാകുന്നത്. 'ലിയോ'യിലെ 'ഹരോള്‍ഡ് ദാസ്' ഇതിനകം തന്നെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അര്‍ജുൻ അവതരിപ്പിക്കുന്ന കഥാപാത്രമാകാൻ മറ്റൊരു താരത്തെ നേരത്തെ ലോകേഷ് കനകരാജ് ക്ഷണിച്ചിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
നടൻ വിശാലിനെയാണ് 'ഹരോള്‍ഡ് ദാസാ'കാൻ സംവിധായകൻ ലോകേഷ് കനകരാജ് ക്ഷണിച്ചിരുന്നത്. ഇക്കാര്യം വിശാല്‍ തന്നെയാണ് വെളിപ്പെടുത്തിയത്. 'ലിയോ'യിലെ വിജയ്‍യുടെ കഥാപാത്രത്തിന്റെ ഇളയ സഹോദരനാകാൻ ലോകേഷ് കനകരാജ് ക്ഷണിച്ചിരുന്നുവെന്ന് വിശാല്‍ വെളിപ്പെ'ടുത്തുന്നു. അത് 'ഹരോള്‍ഡ് ദാസ്' ആയിരുന്നു. പക്ഷേ ആ കഥാപാത്രമാകാൻ എനിക്കായില്ല. പിന്നീട് ആ കഥാപാത്രം മാറി. നായകനായ വിജയ്‍യുടെ കഥാപാത്രത്തിന്റെ മൂത്ത സഹോദരനായിട്ടാണ് അര്‍ജുൻ 'ലിയോ'യില്‍ 'ഹരോള്‍ഡ് ദാസിനെ അവതരിപ്പിക്കുന്നത്.
പൃഥിരാജിനെയും ഹരോള്‍ഡ് ദാസാകാൻ ലോകേഷ് ആദ്യം സമീപിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പൃഥ്വിരാജ് ഓഫര്‍ സ്വീകരിച്ചില്ല. മറ്റ് ചില സിനിമകളുടെ തിരക്കുള്ളതിനാലാണ് താരം 'ഹരോള്‍ഡ് ദാസ്' ആകാൻ തയ്യാറാകാതിരുന്നത്. 'ലിയോ' ഒക്ടോബര്‍ 19നാണ് റിലീസ്.
കേരളത്തില്‍ ഗോകുലം മൂവീസാണ് വിതരണം. മലയാളത്തില്‍ നിന്നുള്ള ബാബു ആന്റണി, മാത്യു തോമസ്, മഡോണ സെബാസ്റ്റ്യൻ എന്നിവര്‍ക്ക് പുറമേ സഞ്‍ജയ് ദത്ത്, ഗൗതം വാസുദേവ് മേനോൻ, മിഷ്‍കിൻ, പ്രിയ ആനന്ദ്, മൻസൂര്‍ അലി ഖആൻ, സാൻഡി മാസ്റ്റര്‍, മനോബാല, ജോര്‍ജ്, അഭിരാമി വെങ്കടാചലം, ഡെൻസില്‍ സ്‍മിത്ത്, അനുരാഗ് കശ്യപ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വിജയ്‍യുടെ ചിത്രത്തിലുണ്ട്. ചെന്നൈ ഐജീൻ സ്റ്റുഡിയോയില്‍ വിജയ് ചിത്രത്തിന്റെ ഡിഐ ജോലികള്‍ പുരോമഗിക്കുകയുമാണ്. സെപ്‍തംബര്‍ 30നാണ് ഓഡിയോ ലോഞ്ച്.
Read More: 'എമ്പുരാനെ'ക്കുറിച്ചുള്ള ആ വാര്‍ത്തയില്‍ വാസ്‍തവമുണ്ടോ?, പ്രതികരിച്ച് പൃഥ്വിരാജ്
