മലയാള സിനിമയിലെ മഹാനടൻ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനും രോഗമുക്തിക്കുമായി ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി. 

എടത്വാ: മലയാളത്തിന്‍റെ മഹാനടൻ പത്മശ്രീ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനും രോഗമുക്തിക്കുമായി ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ. സിനിമാ ലോകത്തേയ്ക്ക് തിരികെ എത്തുന്നതിനും കൂടുതൽ ജനപ്രിയ സിനിമകൾ തുടർന്ന് കൊണ്ടു പോകുന്നതിനുമായി ചക്കുളത്തമ്മയുടെ അനുഗ്രഹം ഉണ്ടാവണമെന്ന് നേർന്നാണ് ആയുരാരോഗ്യ സൗഖ്യ പൂജ ഭക്തരുടെ വഴിപാടായി നടത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, മമ്മൂട്ടി ഉടന്‍ തന്നെ സിനിമകളില്‍ സജീവമാകുമെന്ന് അദ്ദേഹത്തിന്‍റെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസ് അറിയിത്തിരുന്നു. ചിത്രീകരണങ്ങളില്‍ മാത്രമാണ് ഇക്കാലയളവില്‍ അദ്ദേഹം സജീവമല്ലാതെ ഇരുന്നതെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലടക്കം സജീവമായിരുന്നുവെന്നും റോബര്‍ട്ട് കുര്യാക്കോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിര്‍മ്മാതാവും മമ്മൂട്ടിയുടെ വലംകൈയുമായ ആന്‍റോ ജോസഫ് ആണ് മമ്മൂട്ടിയുടെ രോഗസൗഖ്യം സൂചിപ്പിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആദ്യം കുറിപ്പ് പങ്കുവച്ചത്. പിന്നീട് മമ്മൂട്ടിയുടെ പേഴ്സണല്‍ മാനേജര്‍ എസ് ജോര്‍ജ്, മാലാ പാര്‍വതി, രമേശ് പിഷാരടി തുടങ്ങിയവരൊക്കെ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തി.

മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാട്രിയറ്റ് എന്ന സിനിമയാണ് മമ്മൂട്ടിക്ക് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നത് ഈ ബിഗ് ബജറ്റ് സിനിമയുടെ പ്രത്യേകതയാണ്. ഒപ്പം നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ശ്രീലങ്കയും ദില്ലിയും ഉള്‍പ്പെടെ നിരവധി ലൊക്കേഷനുകള്‍ ഉള്ള ബിഗ് കാന്‍വാസ് ചിത്രമാണ് ഇത്. 80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരും അഭിനയിക്കുന്നുണ്ട്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.