തീയറ്ററിലും, ഒടിടിയിലും വന്‍ തോല്‍വി: പക്ഷെ രാം ചരണ്‍ ചിത്രം ഗെയിം ചേഞ്ചര്‍ ടിവിയില്‍ എത്തിയപ്പോള്‍ സംഭവിച്ചത്

Synopsis
ജനുവരിയില്‍ റിലീസ് ചെയ്ത് തിയേറ്ററുകളില്‍ വന്‍ പരാജയമായ രാം ചരണ്‍ ചിത്രം ഗെയിം ചേഞ്ചര്‍ ടിവി പ്രീമിയറില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
ഹൈദരാബാദ്: ഗ്ലോബൽ സ്റ്റാർ രാം ചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ബിഗ് ബജറ്റ് ചിത്രമായിരുന്നു ഗെയിം ചേഞ്ചര്‍. വൻ ബജറ്റിൽ ഒരുക്കിയ ചിത്രം വലിയ പ്രതീക്ഷകളോടെ ഒരുക്കിയിരുന്നെങ്കിലും. ജനുവരിയില്‍ റിലീസ് ചെയ്തപ്പോള്‍ തിയേറ്ററുകളില്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. തുടര്‍ന്ന് ഒടിടിയിലും ചിത്രം ഒരു ചലനവും സൃഷ്ടിച്ചില്ല. ഷങ്കറിന്‍റെ ആദ്യ ഡയറക്ട് ടോളിവുഡ് ചിത്രത്തിന് കഥ എഴുതിയത് കാർത്തിക് സുബ്ബരാജാണ് കിയാര അദ്വാനി ചിത്രത്തില്‍ നായികയായി എത്തി.
അടുത്തിടെയാണ് ചിത്രം ടിവി പ്രീമിയര്‍ ചെയ്തത്. സീ തെലുങ്കിലാണ് ഈ ചിത്രം എത്തിയത്. 5.02 എന്ന ടിആർപിയാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു പ്രധാന താരം അഭിനയിക്കുന്ന വലിയ ബജറ്റ് ചിത്രത്തിന് ലഭിക്കുന്ന വലിയ റൈറ്റിംഗ് അല്ല ഇത്. എന്നാല്‍ ചിത്രത്തിന് തീയറ്ററില്‍ ലഭിച്ച വലിയതോതിലുള്ള നെഗറ്റീവ് സ്വീകരണവും ഐപിഎല്ലിൽ നിന്നുള്ള കടുത്ത വെല്ലുവിളിയും ഒക്കെ കണക്കിലെടുക്കുമ്പോൾ ഈ നേട്ടം വളരെ വലുതാണെന്നും ടോളിവുഡില്‍ വിലയിരുത്തലുണ്ട്.
വാസ്തവത്തിൽ അടുത്തകാലത്തെ ചില ബോക്സ് ഓഫീസ് ഹിറ്റുകൾ സമാനമായ ടിആർപി ഈ ചിത്രത്തിന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് 123 തെലുങ്ക് റിപ്പോര്‍ട്ട് പറയുന്നത്. അതായത് തിയേറ്ററുകളിൽ പരാജയപ്പെട്ട ഒരു ചിത്രത്തിന്‍റെ താമതമ്യേന മാന്യമായ പ്രകടനമാണ് ഇതെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.
അഞ്ജലി, ശ്രീകാന്ത്, നവീൻ ചന്ദ്ര, സമുദ്രക്കനി, പ്രിയദർശി, ജയറാം എന്നിവരുൾപ്പെടെ ശക്തമായ സഹതാരങ്ങളെ ഉൾപ്പെടുത്തിയ ഗെയിം ചേഞ്ചറിൽ എസ്.ജെ. സൂര്യ പ്രധാന വില്ലമായി അഭിനയിച്ചിരിക്കുന്നു. ദിൽ രാജുവാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന് സംഗീതം നൽകിയത് തമൻ ആണ്.
അതേ സമയം നടൻ രാം ചരണിന്റെ വരാനിരിക്കുന്ന ചിത്രം പെഡിയാണ്. താരത്തിന്‍റെ 40-ാം ജന്മദിനം പ്രമാണിച്ചാണ് പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നത്. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഈ പാൻ-ഇന്ത്യ ചിത്രത്തില്‍ നടിയായി എത്തുന്നത് ബോളിവുഡ് നടി ജാൻവി കപൂറാണ്.
കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാർ, ജഗപതി ബാബു, ദിവ്യേന്ദു ശർമ്മ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലെ പങ്കാളികളാണ്.