സിനിമാരംഗത്തെ എട്ട് മണിക്കൂർ ജോലി സമയത്തെക്കുറിച്ചുള്ള ചർച്ചയിൽ നടൻ റാണ ദഗുബാട്ടി പ്രതികരിച്ചു. ഒമ്പത് മണിക്ക് സെറ്റിൽ വന്നിട്ട് അഞ്ച് മണിയാകുമ്പോൾ പോകാൻ ഇത് ഫാക്ടറി ഒന്നുമല്ല എന്നുമാണ് റാണ ദഗുബാട്ടി പറയുന്നത്.
അടുത്തിടെ ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ ചർച്ചയായ വിഷയമായിരുന്നു എട്ട് മണിക്കൂർ ജോലി സമയം. നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി രണ്ടാം ഭാഗത്തിലെ ദീപിക പദുക്കോണിന്റെ പിന്മാറ്റത്തെ തുടർന്ന്, താരത്തിന്റെ എട്ട് മണിക്കൂർ മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ സാധിക്കൂ എന്ന നിലപാടാണ് കാരണമായതെന്നു അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു.
നിരവധി പേരാണ് ഇതേതുടർന്ന് ദീപികയ്ക്ക് പിന്തുണയുമായി എത്തിയത്. ഇപ്പോഴിതാ എട്ട് മണിക്കൂർ ജോലി സമയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും നിർമ്മാതാവുമായ റാണ ദഗുബാട്ടി. സിനിമ എന്നതൊരു ലൈഫ് സ്റ്റൈൽ ആണെന്നും, ഒമ്പത് മണിക്ക് സെറ്റിൽ വന്നിട്ട് അഞ്ച് മണിയാകുമ്പോൾ പോകാൻ ഇത് ഫാക്ടറി ഒന്നുമല്ല എന്നുമാണ് റാണ ദഗുബാട്ടി പറയുന്നത്.
"ഇതൊരു ജോലിയല്ല, ഇതൊരു ലൈഫ് സ്റ്റൈൽ ആണ്. ഒന്നുകിൽ അത് വേണമോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ഓരോ സിനിമയും ആവശ്യപ്പെടുന്നത് ഓരോന്നാണ്. മറ്റ് ഇൻഡസ്ട്രികളെക്കാൾ വലിയ സിനിമകൾ ചെയ്ത് വിജയമാക്കുന്നത് അതിന് വേണ്ട രീതിയിലുള്ള ബജറ്റിൽ സിനിമ ചെയ്യാൻ സാധിക്കുന്നതു കൊണ്ടാണ്. ബജറ്റ് മാത്രമേ നമുക്ക് നിയന്ത്രിക്കാനാകുകയുള്ളൂ. അതിന് പുറമേയുള്ള ചെലവുകൾ നിയന്ത്രിക്കേണ്ടത് ഓരോ താരങ്ങളുടെയും ഉത്തരവാദിത്വമാണ്. ഒരു പരിധിക്കപ്പുറത്തേക്കുള്ള ലക്ഷ്വറി ഓരോ താരത്തിനും അനുവദിക്കുന്നതിന് ലിമിറ്റുണ്ട്. ഓരോരുത്തർക്കും അവരവരുടേതായ വ്യക്തിത്വമുണ്ട്." റാണ ദഗുബാട്ടി പറയുന്നു.
‘സിനിമ എന്നത് ഒരു ലൈഫ് സ്റ്റൈൽ പോലെ’
"പക്ഷേ ഒരു പരിധിക്കപ്പുറമുള്ള ലക്ഷ്വറി സെറ്റിങ് അതാത് താരങ്ങളുടെ ഉത്തരവാദിത്വമാണ്. ഇപ്പോൾ തെലുങ്കിലെ പല വൻ താരങ്ങൾക്കും സ്വന്തമായി പ്രൊഡക്ഷൻ ഹൗസുണ്ട്. അതുകൊണ്ട് തന്നെ ഒരു സിനിമയിൽ എത്രത്തോളം ബജറ്റ് കുറക്കാൻ സാധിക്കുമെന്ന ബോധ്യം അവർക്കുണ്ട്. നിശ്ചിത സമയം മാത്രം ആവശ്യപ്പെടാൻ അവർക്ക് തോന്നാറില്ല. പറഞ്ഞ സമയത്തിനുള്ളിലോ അല്ലെങ്കിൽ അതിന് മുൻപോ സിനിമ തീർക്കാനായാൽ നല്ലത് എന്ന് മാത്രമേ ഈ താരങ്ങൾ ചിന്തിക്കുകയുള്ളൂ. സിനിമ എന്നത് ഒരു ലൈഫ് സ്റ്റൈൽ പോലെയാണ്. ഒമ്പത് മണിക്ക് സെറ്റിൽ വന്നിട്ട് അഞ്ച് മണിയാകുമ്പോൾ പോകാൻ ഇത് ഫാക്ടറി ഒന്നുമല്ലല്ലോ. ഒരു സ്ഥലത്ത് നമ്മൾ എട്ട് മണിക്കൂർ ഇരുന്ന് പ്രവർത്തിക്കുമ്പോൾ മികച്ചത് പുറത്തുവരുന്നത് പോലെയല്ല ഇത്. ഇതിൽ ബന്ധപ്പെട്ട ആളുകൾ ഒരു കഥ സൃഷ്ടിക്കുകയാണെന്ന് മനസിലാക്കി കൊണ്ട് അതിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായില്ലെങ്കിൽ അത് സംഭവിക്കില്ല." റാണ ദഗുബാട്ടി കൂട്ടിച്ചേർത്തു. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലായിരുന്നു റാണ ദഗുബാട്ടി പ്രതികരണം.



