'ഞങ്ങൾക്ക് സുധി ചേട്ടനും അദ്ദേഹത്തിന് ഞങ്ങളും പല കാര്യങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ടാകും.'
കൊല്ലം സുധിയുടെ മകൻ കിച്ചുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി രേണു സുധിയുടെ ചേച്ചി രമ്യ. പെട്ടെന്ന് ഇങ്ങനെയൊക്കെ പറയാൻ കാരണം എന്താണെന്ന് അറിയില്ലെന്നും കാലം സത്യം തെളിയിക്കട്ടെ എന്നും രമ്യ പറയുന്നു. ''ഈ വീഡിയോ ഇടുന്നതിന് മുമ്പ് കിച്ചു വീട്ടിൽ എല്ലാവരുമായി ഇടപഴകി സന്തോഷമായിട്ടാണ് തിരിച്ച് പോയത്. പുതിയ ജോലി കിട്ടിയെന്നും പറഞ്ഞിരുന്നു. പിന്നെ പെട്ടന്ന് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. സുധി ചേട്ടൻ മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുകയല്ലേ. ഞങ്ങളെ അറിയാവുന്നർക്കെല്ലാം സത്യങ്ങൾ അറിയാം. ബാക്കി കാലം തെളിയിക്കട്ടെ.
സുധി ചേട്ടനും ഞങ്ങളും എല്ലാം സഹോദരങ്ങളാണ്. ഞങ്ങൾക്ക് സുധി ചേട്ടനും അദ്ദേഹത്തിന് ഞങ്ങളും പല കാര്യങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ടാകും. സഹോദരങ്ങൾ പരസ്പരം ചെയ്യുന്ന സഹായങ്ങൾ കടമയായിട്ട് കാണുന്നയാളാണ് ഞാൻ. കടപ്പാടും ബാധ്യതയുമായി കാണുന്നവരാണ് കുറ്റമായി പറഞ്ഞ് നടക്കുന്നത്. കിച്ചുവിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞങ്ങൾ കുഞ്ഞുങ്ങളെ വേർതിരിച്ച് കണ്ടിട്ടില്ല. ഒരാൾ മരിച്ചതിന്റെ പേരിൽ ഇത്രത്തോളം കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങി ജീവിക്കുന്ന വേറൊരു കുടുംബം ഇല്ല. ഞാനും എന്റെ ഭർത്താവും ജോലിക്ക് പോകുന്നുണ്ട്. ഞാൻ ജോലിക്ക് പോകുമ്പോൾ മക്കളെ നോക്കുന്നത് എന്റെ മാതാപിതാക്കളാണ്. നന്നായി അധ്വാനിച്ചിരുന്ന മനുഷ്യനാണ് എന്റെ പപ്പ. ഞങ്ങളെ രണ്ടുപേരെയും പഠിപ്പിച്ചു. രേണു ആയതുകൊണ്ടാണ് എല്ലാം സഹിച്ച് പിടിച്ച് നിൽക്കുന്നത്.
അന്ന് പള്ളിക്കാരുടെ വണ്ടിയിൽ തിരുമേനിയും ബിഷപ്പും അച്ചന്മാരുമെല്ലാം ഉണ്ടായിരുന്നു. നമുക്ക് വേണ്ടി കാത്തിരിക്കേണ്ട കാര്യം അവർക്കില്ല. ഏതോ പ്രോഗ്രാമിൽ പങ്കെടുത്ത് വരുന്ന വഴിയുമായിരുന്നു. ഭക്ഷണം കഴിച്ചിരുന്നില്ല. അതുകൊണ്ട് അവർ ഹോട്ടലിൽ കയറി കഴിച്ചു. എന്റെ ഭർത്താവും വേറെ രണ്ടുപേരും കിച്ചുവും വെള്ളം പോലും കുടിക്കാതെ വണ്ടിയിൽ തന്നെ ഇരുന്നു. കിച്ചു പറഞ്ഞത് ആൾക്കാർ വളച്ചൊടിച്ചതാകും'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി രമ്യ പറഞ്ഞു.
