റിലീസിന് മൂന്ന് ദിനം മാത്രം ബാക്കി: സെന്‍സറിംഗ് കുരുക്കില്‍ 'ട്രാന്‍സ്', റിവൈസിംഗ് കമ്മിറ്റി ചിത്രം കാണും
രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തുമെന്നായിരുന്നു സെന്‍സര്‍ബോര്‍ഡിന്‍റെ കണ്ടെത്തല്‍.
മുംബൈ: സെന്‍സറിംഗ് കുരുക്കില്‍ പെട്ടിരിക്കുന്ന അന്‍വര്‍ റഷീദ് ചിത്രം 'ട്രാന്‍സ്' ഹൈദരാബാദിലെ സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റി ഇന്ന് പരിശോധിക്കും. ചിത്രം വിലയിരുത്തിയ സിബിഎഫ്‌സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) തിരുവനന്തപുരം സെന്‍ററിലെ അംഗങ്ങള്‍ എട്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തുമെന്നായിരുന്നു സെന്‍സര്‍ബോര്‍ഡിന്‍റെ കണ്ടെത്തല്‍.
എന്നാല്‍ രംഗങ്ങള്‍ ഒഴിവാക്കാന്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹൈദരാബാദിലെ സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിയുടെ പുനപരിശോധനയ്ക്ക് ചിത്രം അയയ്ക്കുകയായിരുന്നു. വൈകിട്ട് മൂന്നിന് കമ്മിറ്റി ചിത്രം കാണും. ഏതൊക്കെ രംഗങ്ങൾ ഒഴിവാക്കണമെന്ന് റിവൈസിങ്ങ് കമ്മറ്റി തീരുമാനിക്കും. ചിത്രത്തിന്‍റെ റിലീസിന് മൂന്ന് ദിവസം മാത്രമാണ് ബാക്കി. കന്യാകുമാരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ റോളിലാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്.