ആഗോളതലത്തിൽ 100 കോടി നേടിയ 'വാഴ 2' എന്ന ചിത്രത്തിൽ ശ്രീനാഥ് അവതരിപ്പിച്ച ചെറിയ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ജോണി സിൻസുമായുള്ള രൂപസാദൃശ്യം കാരണമാണ് താന്‍ സിനിമയിലെത്തിയതെന്ന് ശ്രീനാഥ് പറയുന്നു.
മലയാള സിനിമയിലെ പുത്തൻ ഹിറ്റായി മാറിയിരിക്കുകയാണ് വാഴ 2. ഹാഷിർ ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ താരങ്ങൾ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ആഗോളതലത്തിൽ 100 കോടി ക്ലബ്ബിലും ഇടംനേടി കഴിഞ്ഞു. വെറും ഏഴ് ദിവസത്തിലായിരുന്നു വാഴ 2ന്റെ ഈ നേട്ടം. സിനിമയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നതിനിടെ ശ്രീനാഥും കയ്യടി നേടുകയാണ്. പ്ലംമ്പറായും ഹെൽപ്പറായും ചെടി വെട്ടുന്ന ആളായും എത്തി പ്രേക്ഷകരെ ചിരിപ്പിക്കുകയും ഒപ്പം ഒരൊറ്റ ഡയലോഗിൽ ചിന്തിപ്പിക്കുകയും ചെയ്ത വേഷം ചെയ്ത് ശ്രീനാഥ് കസറി.
വാഴ 2 തിയറ്റിൽ മികച്ച രീതിയിൽ മുന്നേറുന്നതിനിടെ താൻ എങ്ങനെ സിനിമയിൽ എത്തിപ്പെട്ടുവെന്ന് പറയുകയാണ് ശ്രാനാഥ്. ജോണി സിന്‍സിന്റെ ലുക്കാണ് താൻ വാഴയിൽ എത്താൻ കരണമെന്നും താനൊരു ആക്ടറല്ലെന്നും ശ്രീനാഥ് പറയുന്നു. "ജോണി സിന്‍സിന്റെ ലുക്കുണ്ടെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. ഇതാദ്യം പറയുന്നത് വിപിൻ ആണ്. ആ ലുക്ക് ഉള്ളത് കൊണ്ട് മാത്രം കിട്ടിയ വേഷമാണത്. ഞാൻ അങ്ങനെ ആക്ടർ ഒന്നുമല്ലല്ലോ", എന്ന് ശ്രീനാഥ് പറയുന്നു.
"നമ്മള്‍ യഥാര്‍ത്ഥത്തില്‍ ആ വേഷത്തിലൊരു ഡബിള്‍ മീനിംഗ് ഉപയോഗിച്ചിട്ടുണ്ട്. ജോണി സിന്‍സ് എന്ന ക്യാരക്ടര്‍ ചിലപ്പോള്‍ എല്ലാവര്‍ക്കും അറിയണമെന്നില്ല. ജെന്‍സി അല്ലെങ്കില്‍ യങ്സ്റ്റേഴ്സിന് മനസിലാകുന്ന തരത്തിലാണ് പ്ലേയ്സ് ചെയ്തിരിക്കുന്നത്. ഒരിക്കല്‍ ഞാനും വിപിൻ ദാസും കൂടി തിരുവനന്തപുരത്ത് ഫുഡ് കഴിക്കാന്‍ പോയി. പോകും വഴി നിനക്ക് ജോണി സിന്‍സ് ലുക്കുണ്ടല്ലോന്ന് വിപിന്‍ ചോദിച്ചു. വാഴ 2ല്‍ അവര്‍ യുകെയില്‍ പോകുമ്പോള്‍ ഒരു പരിപാടിയുണ്ട്. അത് പിടിക്കാം എന്ന് പറഞ്ഞു. ഞാന്‍ കരുതിയത് തമാശയ്ക്ക് പറഞ്ഞതാണെന്നാണ്. പക്ഷേ അപ്പോള്‍ തന്നെ പുള്ളി നിര്‍മാതാക്കളുടെ ഗ്രൂപ്പില്‍ ഇടുന്നു. ഒക്കെ പറയുന്നു. സ്ക്രിപ്റ്റായിട്ട് പറഞ്ഞ് കൊടുക്കുന്നു. വെറുതെ പറയുന്നതാകും ഫൈനലില്‍ കാണില്ലെന്ന് വിചാരിച്ചു. പക്ഷേ നവംബറില്‍ പാസ്പോർട്ടൊക്കെ ചോദിച്ചപ്പോള്‍ മനസിലായി സംഭവം സീരിയസ് ആണെന്ന്. ജോര്‍ജിയയില്‍ പോകുമ്പോള്‍ ടെന്‍ഷന്‍ ആയിരുന്നു. അസോസിയേറ്റ് പറഞ്ഞത് അതുപോലെ ചെയ്തു. ഫണ്ണിന് വേണ്ടി മാത്രം ആ ക്യാരക്ടറിനെ വയ്ക്കാതെ 'ജീവിതം ഒന്നല്ലേ ഒള്ളൂ അനിയാ, ജീവിക്കണ്ടേ' എന്ന ഡയലോഗ് കൊടുത്ത് കൂടുതൽ ജീവൻ നൽകി", എന്ന് ശ്രീനാഥ് പറഞ്ഞു.
"ആ വേഷം ആളുകൾ ഇത്രയും സ്വീകരിക്കുമെന്ന് കരുതിയിരുന്നില്ല. തിയറ്ററിൽ ചിരിച്ചങ്ങ് പോകുമെന്നാണ് കരുതിയത്. പക്ഷേ അതിന് മുകളിലേക്ക് ആളുകൾ അത് സ്വീകരിച്ചു. ആൾക്കാരെ ആ വേഷം എത്രത്തോളം ടച്ച് ചെയ്തു എന്നത് അതിൽ നിന്നും മനസിലാകും", എന്നും ശ്രീനാഥ് കൂട്ടിച്ചേർത്തു. വെറ്റൈറ്റി മീഡിയയോട് ആയിരുന്നു ശ്രീനാഥിന്റെ പ്രതികരണം.



