ഔദ്യോഗിക പ്രഖ്യാപനം, ലിയോയ്ക്ക് കേരള കളക്ഷനില്‍ വൻ റെക്കോര്‍ഡ്
ജയിലറെ മറികടന്ന് ലിയോയുടെ നേട്ടം.

വിജയ്‍യുടെ ലിയോ ആവേശത്തിലാണ് കേരളം. റിലീസിനെ ആ ആവേശം പ്രകടമായിരുന്നു. ഏതെങ്കിലും ഭാഷയിലെ ഒരു സിനിമ കേരള ബോക്സ് ഓഫീസില്‍ റിലീസിന് നേടിയ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് ലിയോ എത്തിയിരുന്നു. കേരള ബോക്സ് ഓഫീസിലെ ആകെ കളക്ഷനില്‍ ഒന്നാം സ്ഥാനം നേടിയ തമിഴ് സിനിമ എന്ന റെക്കോര്‍ഡ് ഇനി ലിയോയ്‍ക്കാണ് എന്ന് വിതരണക്കാരായ ഗോകുലം മൂവീസ് ഔദ്യോഗികമായും പ്രഖ്യാപിച്ചിരിക്കുകയാണ്.
രജനികാന്തിന്റെ ജയിലറിന്റെ റെക്കോര്‍ഡാണ് കേരള കളക്ഷനില്‍ വിജയ്‍യുടെ ലിയോ മറികടന്നത്. ജയിലര്‍ കേരളത്തില്‍ ആകെ 57.70 കോടി രൂപയായിരുന്നു നേടിയത്. എന്നാല്‍ വിജയ്‍യുടെ ലിയോ 58 കോടി രൂപയോളം ആ റെക്കോര്‍ഡ് മറികടുന്നു എന്നാണ് കേരള ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. വേഗത്തില്‍ കേരളത്തില്‍ നിന്ന് 50 കോടി നേട്ടം എന്ന റെക്കോര്‍ഡ് നേരത്തെ വിജയ്‍യുടെ ലിയോ സ്വന്തം പേരിലാക്കിയിരുന്നു.
കേരളത്തില്‍ മാത്രമല്ല ലിയോ ഗള്‍ഫ് കളക്ഷനിലും ഒന്നാം സ്ഥാനത്ത് എത്തിയ തമിഴ് സിനിമ എന്ന റെക്കോര്‍ഡ് നേടിയിട്ടുണ്ട്. ജയിലറിനെയാണ് ഗള്‍ഫിലും ലിയോ പിന്നിലാക്കിയത്. റിലീസിന് കര്‍ണാടകയിലും ലിയോ ജയിലറിന്റെ കളക്ഷൻ റെക്കോര്‍ഡ് മറികടന്നിരുന്നു. ബാലയ്യ നായകനായ ഭഗവന്ത് കേസരി സിനിമയ്‍ക്കൊപ്പമാണ് ലിയോ റിലീസ് ചെയ്‍തതെങ്കിലും തെലുങ്കിലും വിജയ്‍ക്ക് നിര്‍ണായകമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.
പാര്‍ഥിപൻ എന്ന കുടുംബനാഥനായിട്ടാണ് വിജയ് ചിത്രത്തില്‍ പതിവില്‍ നിന്ന് വ്യത്യസ്‍തമായി വേഷമിട്ടത്. ലിയോയില്‍ വിജയ്‍യുടേത് ഒരു മാസ് കഥാപാത്രം മാത്രമായിരുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രം ലിയോ മാസ് നായകൻ എന്നതിലുപരി വൈകാരിക പശ്ചാത്തലത്തിന് കൂടി പ്രാധാന്യം നല്‍കിയിട്ടുണ്ട്. ദളപതി വിജയ് ലിയോയിലെ വൈകാരിക രംഗങ്ങളില്‍ മികച്ചു നില്‍ക്കുകയും ചെയ്യുന്നു. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ എത്തിയ ലിയോയില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക