വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടായ ശേഷം ട്രാൻസ് വ്യക്തിയാണെന്ന് പറയുന്നവർക്കെതിരെ സീമ വിനീത് നടത്തിയ പരാമർശത്തിന് പിന്നാലെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. 

കൊച്ചി: വിവാഹം ചെയ്ത് കുട്ടികളുണ്ടായ ശേഷം ട്രാൻസ് വ്യക്തിയാണെന്ന് പറയുന്നവർക്കെതിരെ കഴിഞ്ഞ ദിവസം സീമ വിനീത് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഒരു കൂട്ടം ആളുകൾ തനിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണെന്നും സീമ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ പോസ്റ്റ് പങ്കുവെയ്ക്കുന്നതിനിടെ വീണ്ടുമൊരു പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് സീമ.‌‌‌

Add Asianetnews as a Preferred SourcegooglePreferred

''ഒന്നെങ്കിൽ നിശബ്ദമായിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ആ മൗനത്തേക്കാളും അർത്ഥവും മൂല്യവുമുള്ള കാര്യങ്ങൾ പറയുക. അർത്ഥശൂന്യമായ കാര്യങ്ങൾ പറയുന്നതിലും നല്ലത് കൃത്യതയും മൂർച്ചയുമുള്ള കാര്യങ്ങൾ പറയുന്നതാണ്. നിങ്ങളുടെ ഒരോ വാക്കിനും വിലയുണ്ട്. അത് വെറുതേ പാഴാക്കരുത്. ഒരുപാട് കാര്യങ്ങൾ പറയുന്നതിലും നല്ലത് അർത്ഥമുള്ള കുറച്ചു കാര്യങ്ങൾ പറയുന്നതാണ്'', സീമ വിനീത് ഫെയ്സ്ബുക്കിൽ കുറിച്ചു.

നിരവധി പേരാണ് സീമയുടെ പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. നിശബ്ദതയാണ് ഏറ്റവും നല്ല മറുപടി എന്നാണ് ഒരാളുടെ കമന്റ്. എന്തായി സീമ ചേച്ചി നിങ്ങളുടെ പ്രശ്നങ്ങൾ? എല്ലാം സോൾവാക്കിയോ എന്ന് ചോദിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം.

തനിക്ക് നേരെ ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നും ഭീഷണിയുണ്ടെന്നാണ് കഴിഞ്ഞ ദിവസം സീമ വിനീത് പറഞ്ഞത്. ഒന്നിൽ കൂടുതൽ വിവാഹം ചെയ്ത് കുട്ടികളുണ്ടായ ശേഷം ട്രാൻസ് വ്യക്തിയാണെന്ന് പറയുന്നവർക്കെതിരെ കഴിഞ്ഞ ദിവസം സീമ വിനീത് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ ഒരു കൂട്ടം ആളുകൾ തിരിഞ്ഞെന്ന് സീമ പറയുന്നു. 

സോഷ്യൽ മീഡിയ ഗ്രൂപ്പിൽ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളുടെ ഓഡിയോ റെക്കോഡുകളും സീമ വിനീത് ഫേസ്ബുക്ക് ലെെവിൽ കാണിച്ചിരുന്നു. പബ്ലിക് ഗ്രൂപ്പുണ്ടാക്കി ഒരു പറ്റം ആളുകൾ ചേർന്ന് തന്നെ ആക്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇത് താങ്ങാൻ പറ്റുന്നില്ല. എങ്കിലും നിലപാടിൽ തന്നെ ഉറച്ച് നിൽക്കുമെന്നും സീമ വ്യക്തമാക്കിയിരുന്നു. ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും സീമ പറഞ്ഞിരുന്നു.