കൊല്ലം സുധിയുടെ മകൻ കിച്ചു, തൻ്റെ വെളിപ്പെടുത്തലുകളെ തുടർന്നുണ്ടായ വിവാദങ്ങളിൽ ഇൻസ്റ്റാഗ്രാം ലൈവിലൂടെ പ്രതികരിച്ചു. താൻ സുരക്ഷിതനാണെന്നും പഴയ കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. Kichu Sudhi latest video

 കൊല്ലം സുധിയുടെ മരണവുമായി ബന്ധപ്പെട്ടും താൻ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ കുറിച്ചും അദ്ദേഹത്തിന്റെ മകൻ കിച്ചു നടത്തിയ തുറന്നുപറച്ചിലുകൾ ഏറെ ചർച്ചയായിരുന്നു. തുടർന്ന് രേണു സുധിക്കെതിരെ വലിയ രീതിയിലുള്ള സൈബർ അറ്റാക്കുകളും അധിക്ഷേപവും അരങ്ങേറിയിരുന്നു. സംഭവത്തിൽ വിശദീകരണവുമായി രേണു സുധി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിശദീകരണം നൽകിയിരിക്കുകയാണ് കിച്ചു സുധി.

Add Asianetnews as a Preferred SourcegooglePreferred

തന്റെ പഴയ കാലത്തെ ചില കാര്യങ്ങൾ തുറന്നുപറഞ്ഞു എന്നേയുള്ളുവെന്നും, തനിക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നുംഇപ്പോൾ പുറത്തുവരുന്ന വാർത്തകളൊന്നും തന്നെ ബാധിക്കില്ലെന്നും കിച്ചു സുധി പറയുന്നു. ഇൻസ്റ്റാഗ്രാമിൽ ഇത്രയധികം മെസേജുകൾ തനിക് വരുന്നതുകൊണ്ടാണ് ഇപ്പോൾ ലൈവിൽ വന്ന് സംസാരിച്ചതെന്നും, തന്നെ കുറിച്ച് ഇനിയും പല വാർത്തകളും വന്നേക്കാമെന്നും കിച്ചു പറയുന്നു.

"എനിക്ക് ഇപ്പോൾ ഒരുപാട് കോളുകളും മെസ്സേജുകളും വന്നുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ സ്നേഹം കൊണ്ടാണ് അതെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. ഞാൻ ഇപ്പോൾ തികച്ചും സുരക്ഷിതനാണ്, എനിക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. എന്റെ പഴയകാലത്തെ ചില കാര്യങ്ങൾ തുറന്നു പറഞ്ഞു എന്നേയുള്ളൂ. ഇപ്പോൾ പുറത്തുവരുന്ന വാർത്തകളൊന്നും എന്നെ ഒട്ടും ബാധിക്കുന്ന കാര്യങ്ങളല്ല. ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാവർക്കും വ്യക്തമായിട്ടുണ്ടാകുമെന്ന് കരുതുന്നു. സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ അത്രയധികം മെസ്സേജുകൾ വരുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു ലൈവിൽ വന്ന് സംസാരിക്കാമെന്ന് വിചാരിച്ചത്. ഞാൻ ഓക്കെയാണ്. പുറത്തുവരുന്ന വാർത്തകളൊന്നും എന്നെ അലട്ടുന്നില്ല. പറയേണ്ട കാര്യങ്ങൾ കൃത്യമായി തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്. എന്നെക്കുറിച്ച് ഇനിയും പല വാർത്തകളും വന്നേക്കാം, പക്ഷേ അതൊന്നും എന്നെ ബാധിക്കില്ല. ചിലപ്പോൾ ഒരു പെണ്ണിനെ പീഡിപ്പിച്ചെന്ന് പോലും ന്യൂസ് വന്നേക്കാം. ഇങ്ങനെയൊരു തുറന്നുപറച്ചിൽ നടത്തുമ്പോൾ ഇത്രയും നല്ല പ്രതികരണം ലഭിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല." കിച്ചു പറയുന്നു.

'ഇനിയും പല ഗോസിപ്പുകളും വന്നേക്കാം'

"ഇനിയും എന്നെക്കുറിച്ച് പല തരത്തിലുള്ള ഗോസിപ്പുകളും വന്നേക്കാം, ചിലപ്പോൾ മോശമായ രീതിയിലുള്ള വാർത്തകൾ പോലും വന്നേക്കാം. പക്ഷേ ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോകുന്നില്ല. നിങ്ങൾ തരുന്ന ഈ വലിയ സ്നേഹത്തിന് ഒരുപാട് നന്ദി. ഇത്രയൊക്കെ മതി എനിക്ക്. നിങ്ങളുടെ പിന്തുണ മതി. എല്ലാവർക്കും റിപ്ലൈ നൽകണം എന്നുണ്ട്, പക്ഷേ അത് പ്രായോഗികമല്ലാത്തതുകൊണ്ടാണ് ഇപ്പോൾ വന്നത്. ആരും എന്നെ ഓർത്ത് വിഷമിക്കേണ്ടതില്ല, ഞാൻ സന്തോഷവാനാണ്. ഇനി അങ്ങോട്ടുള്ള കാര്യങ്ങൾ എങ്ങനെയെന്ന് അറിയില്ല, എങ്കിലും നിങ്ങളുടെ ഈ പിന്തുണ കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്താണെങ്കിലും നേരിടാം. എല്ലാവരോടും ഒരിക്കൽ കൂടി നന്ദി പറയുന്നു. കൂടുതൽ വിശേഷങ്ങൾ മറ്റൊരു ദിവസം ലൈവിൽ വന്ന് സംസാരിക്കാം." കിച്ചു കൂട്ടിച്ചേർത്തു. ലൈവിലൂടെയായിരുന്നു കിച്ചുവിന്റെ പ്രതികരണം.